Breaking

Thursday, February 21, 2019

12 പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്രസർക്കാർ 48,239 കോടി രൂപ നൽകും

ന്യൂഡൽഹി:റിസർവ് ബാങ്ക് നിർദേശിക്കുന്ന നിശ്ചിത മൂലധനശേഷി കൈവരിക്കുന്നതിനും സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും 12 പൊതുമേഖലാ ബാങ്കുകൾക്ക് കേന്ദ്രസർക്കാർ 48,239 കോടി രൂപ നൽകും. ബാങ്കുകളുടെ സാമ്പത്തികാരോഗ്യം മെച്ചപ്പെടുത്താനുള്ള റിസർവ് ബാങ്കിന്റെ പ്രോംപ്റ്റ് കറക്ടീവ് ആക്ഷനു (പി.സി.എ.) കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച കോർപ്പറേഷൻ ബാങ്കിന് 9086 കോടിയും അലഹബാദ് ബാങ്കിന് 6896 കോടിയും നൽകുമെന്ന് ധനകാര്യ സേവന വകുപ്പ് സെക്രട്ടറി രാജീവ് കുമാർ അറിയിച്ചു. ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4638 കോടി, ബാങ്ക് ഓഫ് മഹാരാഷ്ട്രയ്ക്ക് 205 കോടി എന്നിങ്ങനെയാണ് വിഹിതം. പി.സി.എ.യുടെ കീഴിലുള്ള മറ്റു നാലു ബാങ്കുകൾക്ക് 12,535 കോടിയും നൽകും. പഞ്ചാബ് നാഷണൽ ബാങ്ക് (5908 കോടി), യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (4112 കോടി), ആന്ധ്രാബാങ്ക് (3256 കോടി), സിൻഡിക്കേറ്റ് ബാങ്ക് (1603 കോടി) എന്നിവയ്ക്കും ധനസഹായം ലഭിക്കും. വായ്പ നൽകുന്നതിലും ഓഹരി ഉടമകൾക്ക് ലാഭവിഹിതം നൽകുന്നതിലും പുതിയ നിയമനങ്ങൾക്കും പി.സി.എ. പട്ടികയിലുള്ള ബാങ്കുകൾക്ക് നിയന്ത്രണമുണ്ട്. പുനർമൂലധനസ്വരൂപണ ബോണ്ടിലൂടെ 28,615 കോടി രൂപ ഏഴ് പൊതുമേഖലാ ബാങ്കുകൾക്ക് ഡിസംബറിൽ സർക്കാർ നൽകിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2NijnTf
via IFTTT