Breaking

Friday, February 1, 2019

ബജറ്റ് അവതരണം തുടങ്ങി: 2022 ല്‍ കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം,നവഭാരതം സൃഷ്ടിക്കപ്പെടും

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയപദ്ധതികളും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള പദ്ധതികളും അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് അവതരണം തുടങ്ങി. 2022 ൽ സ്വതന്ത്ര ഇന്ത്യക്ക് 75 വയസാകുമ്പോൾ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയൽ പറഞ്ഞു. അന്ന് എല്ലാവർക്കും വീടും, കക്കൂസും, വൈദ്യുതിയും ലഭ്യമാകും. തീവ്രവാദവും ജാതീയതയും സ്വജന പക്ഷപാതവുമില്ലാത്ത ഇന്ത്യയാണ് വിഭാവനം ചെയ്യുന്നതെന്നും പിയൂഷ് ഗോയൽ പറഞ്ഞു. 2022ഓടെ നവഭാരതം സൃഷ്ടിക്കപ്പെടും. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട ഇന്ത്യ പ്രധാന സാമ്പത്തിക ശക്തിയായി വളർന്നു. ഏതൊരു വികസിത രാജ്യത്തേക്കാളും മേലെയാണ് നമ്മുടെ ജി.ഡി.പി. ധനക്കമ്മി ആറു ശതമാനത്തിൽ നിന്ന് മൂന്നു ശതമാനമായി. സംശുദ്ധമായ ബാങ്കിങ്ങിനെ ബാധിക്കുന്ന പ്രവര്ത്തനങ്ങൾക്ക് തടയിടാനായി. വൻകിടക്കാർക്കും ബാങ്ക് ലോൺ തിരിച്ചടയ്ക്കാതെ രക്ഷയില്ലെന്ന അവസ്ഥയായി. എല്ലാ മേഖലയും സുതാര്യത ഉറപ്പു വരുത്താനായി. ഇതൊരു അഴിമതി രഹിത സർക്കാരാണ്. പണപ്പെരുപ്പം 4.6 ശതമാനത്തിൽ പിടിച്ച് നിർത്താൻ കഴിഞ്ഞുവെന്നും മന്ത്രി അവകാശപ്പെട്ടു. ഇന്ത്യയിലെ 98 ശതമാനം ഗ്രാമീണ മേഖലയിലും ശുചിത്വം ഉറപ്പാക്കാനായി. 5,85000 ഗ്രാമങ്ങൾ വെളിയിട വിജർജന വിമുക്തമായി. സ്വഛ് ഭാരത് അഭിയാന്റെ വിജയമാണിത്. ഇത് സർക്കാർ പരിപാടി എന്നതിൽ നിന്ന് ദേശീയ പദ്ധതിയായി വളർന്നു. എല്ലാവർക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്നും ആരും ഒഴിഞ്ഞ വയറുമായി ഉറങ്ങാൻ പോകുന്നില്ലെന്നും ഈ സർക്കാർ ഉറപ്പാക്കി. നഗര-ഗ്രാമ അന്തരം ഇല്ലാതാക്കി. തൊഴിലുറപ്പ് പദ്ധതിയിൽ 60,000 കോടി രൂപ ചെലവഴിച്ചു. പ്രധാനമന്ത്രി സടക്ക് യോജന വഴി റോഡ് നിർമാണ് മൂന്നിരട്ടിയാക്കി. തൊഴിലുറപ്പ് പദ്ധതിയിൽ ഇനിയും പണം നൽകാൻ സർക്കാർ ഒരുക്കമാണെന്നും മന്ത്രി അറിയിച്ചു. ബജറ്റ് ചോർന്നുവെന്നും ബി.ജെ.പി ട്രഷററായ പീയൂഷ് ഗോയലിന് എങ്ങനെ ബജറ്റ് അവതരിപ്പിക്കാനാകും എന്നും ചോദിച്ചുള്ള പ്രതിപക്ഷ ബഹളത്തിനിടെയാണ് ബജറ്റ് അവതരണം. ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ ബുധനാഴ്ച സർക്കാർ സഭയിൽ വെച്ചില്ല. സാധാരണമായി ബജറ്റിന് തലേദിവസം സർവേ റിപ്പോർട്ട് സഭയിൽ വെക്കാറുണ്ട്. 14 ദിവസങ്ങളായി 20 സിറ്റിങ്ങുകളാണ് ബജറ്റ് സമ്മേളനത്തിനുള്ളത്. പ്രധാനവിഷയങ്ങളിൽ നിലവിലുള്ള ഓർഡിനൻസുകൾക്കുപകരം ബിൽ പാസാക്കുകയാണ് സർക്കാരിന്റെ അടിയന്തരലക്ഷ്യമെന്ന് പാർലമെന്ററികാര്യമന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു. മുത്തലാഖ് ഓർഡിനൻസ്, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഓർഡിനൻസ്, കമ്പനീസ് ഭേദഗതി ഓർഡിനൻസ് എന്നിവയ്ക്കു പകരം ബിൽ അവതരിപ്പിക്കും. ശീതകാല സമ്മേളനത്തിൽ പാസാക്കാൻ കഴിയാതിരുന്ന ബില്ലുകളും പാർലമെന്റിലെത്തും. ജുവനൈൽ ജസ്റ്റിസ് ഭേദഗതി ബിൽ, ആധാർ ബിൽ, പൗരത്വ ഭേദഗതി ബിൽ തുടങ്ങിയവയാണ് പരിഗണിക്കാനൊരുങ്ങുന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2WyWeAj
via IFTTT