Breaking

Friday, April 17, 2020

ചത്ത ജല്ലിക്കെട്ട് കാളയ്ക്ക് അന്ത്യോപചാരമർപ്പിക്കാൻ മധുരയിൽ ആയിരങ്ങൾ ഒത്തുകൂടി

ചെന്നൈ: മധുരയ്ക്കടുത്ത അളങ്കാനല്ലൂരിൽ ചത്ത ജല്ലിക്കെട്ട് കാളയെ അന്ത്യയാത്രയ്ക്കയക്കാൻ തടിച്ചുകൂടിയത് ആയിരക്കണക്കിനാളുകൾ. കോവിഡ്-19 മാർഗനിർദേശം ലംഘിച്ചതിനെത്തുടർന്ന് 3000 ആളുകളുടെ പേരിൽ പോലീസ് കേസെടുത്തു. ജല്ലിക്കെട്ടിനു പേരുകേട്ട മധുര അളങ്കാനല്ലൂരിലെ മുതുവർപ്പട്ടി ഗ്രാമത്തിലാണ് സംഭവം. ഒട്ടേറെ ജല്ലിക്കെട്ട് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം വാരിക്കൂട്ടിയ മൂളി എന്ന കാള ബുധനാഴ്ചയാണ് ചത്തത്. സമീപത്തെ സെല്ലായി അമ്മൻ ക്ഷേത്രത്തിന്റെ കാളകൂടിയാണ് മൂളി. വ്യാഴാഴ്ച മൂളിയുടെ ജഡം അലങ്കരിച്ച് പൊതുദർശനത്തിനുവെച്ചപ്പോൾ ആയിരക്കണക്കിന് ഗ്രാമവാസികൾ ക്ഷേത്രത്തിനുമുന്നിൽ അന്ത്യോപചാരമർപ്പിക്കാൻ എത്തി. ഇവർ പിന്നീട് വിലാപയാത്രയിലും പങ്കെടുത്തു. കൊറോണ വൈറസ് വ്യാപനത്തിനെതിരേയുള്ള മുൻകരുതലുകളൊന്നും പാലിക്കാതെയാണ് ജനങ്ങൾ തടിച്ചുകൂടിയത്. ആളുകൾ മുഖാവരണം ധരിക്കുകയോ നിശ്ചിത അകലം പാലിക്കുകയോ ചെയ്തില്ലെന്നും പരാതികളുണ്ടായി. ഇതേത്തുടർന്നാണ് പോലീസ് 3000 ആളുടെ പേരിൽ കേസെടുത്തത്. മധുരയിൽ നിരോധനാജ്ഞയും രാജ്യം മുഴുവനും സമ്പർക്കവിലക്കും നിലനിൽക്കേ നിയമം ലംഘിച്ച് ഒത്തുകൂടിയതിനാണ് കേസെടുത്തതെന്ന് മധുര ജില്ലാ കളക്ടർ ടി.ജി. വിനയ് പറഞ്ഞു. തമിഴ്നാട്ടിൽ പലയിടങ്ങളിലും ജനങ്ങൾ ജല്ലിക്കെട്ടുകാളകളെ നാടിന്റെ അഭിമാനമായാണ് കാണുന്നത്. ജല്ലിക്കെട്ടുകാളകളെ പൂജിക്കുന്നവരും ഒട്ടേറെയാണ്. റെഡ് സോണായി പ്രഖ്യാപിച്ച മധുരയിൽ 41 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. Content Highlight: Thousands flout lockdown rules for Jallikattu bulls funeral in Madurai


from mathrubhumi.latestnews.rssfeed https://ift.tt/3bfXq2t
via IFTTT