തിരുവനന്തപുരം: ഗൾഫിൽനിന്നു മടങ്ങുന്ന പ്രവാസികളെ കപ്പലിൽ എത്തിക്കുന്നതും ചർച്ചയിൽ. കപ്പൽമാർഗമുള്ള യാത്ര ആരംഭിക്കാൻ കേന്ദ്രസർക്കാരുമായി ആലോചിക്കുമെന്ന് ഗൾഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട്, പ്രവാസികളെ സഹായിക്കാൻ ഉപയോഗിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും. പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണമെന്ന് നേരത്തേത്തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. നാല് വിമാനത്താവളങ്ങളിലും പരിശോധനയ്ക്കു സൗകര്യമൊരുക്കും. രോഗലക്ഷണമൊന്നുമില്ലെങ്കിൽ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം. വീടുകളിൽ സൗകര്യമില്ലെങ്കിൽ സർക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തിൽ കഴിയണം. കാലതാമസമില്ലാതെ യാത്രാസൗകര്യം ലഭ്യമാകുമെന്നാണു പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഴുവൻ പേരെയും ഒന്നിച്ചുകൊണ്ടുവരാനുള്ള വിമാന സർവീസ് ഉണ്ടാവാനിടയില്ല. സ്ഥിരം സർവീസ് ആരംഭിക്കുംമുമ്പ് പ്രത്യേക വിമാനത്തിൽ അത്യാവശ്യം ആളുകളെ കൊണ്ടുവരണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. യാത്ര ആരംഭിക്കുന്നതിനു മുമ്പ് പരിശോധന നടത്തുന്നുണ്ടെങ്കിൽ അതിനുള്ള തയ്യാറെടുപ്പും നടത്തേണ്ടതുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്കു തന്നെ എടുക്കണം. തിരിച്ചുവരുന്ന പ്രവാസികളുടെ മക്കൾക്ക് കേരളത്തിലെ വിദ്യാലയങ്ങളിൽ പ്രവേശനം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എ. യൂസഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ജോൺസൺ (ഷാർജ), ഷംസുദീൻ, ഒ.വി. മുസ്തഫ (യു.എ.ഇ.), പുത്തൂർ റഹ്മാൻ (യു.എ.ഇ.), പി. മുഹമ്മദലി (ഒമാൻ), സി.വി. റപ്പായി, പി.വി. രാധാകൃഷ്ണപ്പിള്ള (ബഹ്റൈൻ), കെ.പി.എം. സാദിഖ്, അഹമ്മദ് പാലയാട്, പി.എം. നജീബ്, എം.എ. വാഹിദ് (സൗദി), എൻ. അജിത് കുമാർ, ഷർഫുദീൻ, വർഗീസ് പുതുകുളങ്ങര (കുവൈത്ത്), ഡോ. വർഗീസ് കുര്യൻ (ബഹ്റൈൻ), ജെ.കെ. മേനോൻ (ഖത്തർ), പി.എം. ജാബിർ (മസ്കത്ത്), എ.കെ. പവിത്രൻ (സലാല) തുടങ്ങിയവർ സംസാരിച്ചു. Content Highlights:expats return journey to kerala; ship journey also considering
from mathrubhumi.latestnews.rssfeed https://ift.tt/2SalJY9
via
IFTTT