മുംബൈ: ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ ഏപ്രിൽ 15 മുതൽ മേയ് മൂന്നുവരെയുള്ള ടിക്കറ്റുകളുടെ പണം മടക്കി നൽകില്ലെന്ന് വിമാനക്കമ്പനികൾ. പകരം ഒരു വർഷക്കാലയളവിൽ ഈ പണം ഉപയോഗിച്ച് ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ ടിക്കറ്റിന് റീഷെഡ്യൂൾ നിരക്ക് ഈടാക്കില്ലെന്ന് ഗോ എയറും വിസ്താരയും അറിയിച്ചു. അതേസമയം, ഇക്കാലയളവിൽ പുതിയ ടിക്കറ്റിന് അധികതുക വന്നാൽ അത് നൽകേണ്ടി വരും. നിലവിലെ ടിക്കറ്റിൻറെ പണം ക്രെഡിറ്റ് ആയി സൂക്ഷിക്കുമെന്നാണ് ഇൻഡിഗോ അറിയിച്ചിട്ടുള്ളത്. വിസ്താര 2020 ഡിസംബർ 31 വരെയും ഗോ എയർ 2021 മേയ് മൂന്നു വരെയും ഇൻഡിഗോ 2021 ഫെബ്രുവരി 28 വരെയും ടിക്കറ്റിൻറെ കാലാവധി നീട്ടിയിട്ടുണ്ട്. മേയ് മൂന്നിനുശേഷം മാത്രമേ ഇനി ആഭ്യന്തര, അന്താരാഷ്ട്ര വിമാനസർവീസുകൾ ഉണ്ടാകൂ. ഏപ്രിൽ 14 -ന് ലോക്ഡൗൺ തീരുമെന്ന പ്രതീക്ഷയിൽ 15 മുതൽ വിമാനക്കന്പനികൾ ബുക്കിങ് സ്വീകരിച്ചിരുന്നു. പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യമാത്രമാണ് ഇതിൽനിന്നു വിട്ടുനിന്നത്. അതേസമയം, അന്താരാഷ്ട കമ്പനിയായ എമിറേറ്റ്സ് യാത്രക്കാർക്ക് മുഴുവൻ പണം തിരിച്ചുനൽകാൻ തയ്യാറായിട്ടുണ്ട്. ഇതിനുപുറമെ ടിക്കറ്റ് പി.എൻ.ആർ. 760 ദിവസം വരെ സൂക്ഷിക്കുമെന്നും രണ്ടുവർഷത്തെ കാലാവധിയുള്ള ട്രാവൽ വൗച്ചറാക്കി ഇതു മാറ്റാമെന്നും കന്പനി വ്യക്തമാക്കി. അതിനിടെ, അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്ത് ടിക്കറ്റ് ബുക്കിങ് നിർത്തിവെക്കാൻ വ്യോമയാന മന്ത്രാലയം ഇടപെടണമെന്ന് വ്യോമയാന കൺസൾട്ടൻസി സ്ഥാപനമായ കാപ ആവശ്യപ്പെട്ടു. അനിശ്ചിതത്വം നിലനിൽക്കെ മുൻകൂർ ബുക്കിങ് നടത്തുന്നത് ദുരിതകാലത്ത് ഉപഭോക്താക്കളോടു ചെയ്യുന്ന വഞ്ചനയാണെന്ന് കാപ അഭിപ്രായപ്പെട്ടിരുന്നു. തീവണ്ടിയാത്രയുടെ കാര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മുൻകൂർ ബുക്കിങ് ഒഴിവാക്കിയിട്ടുണ്ട്. ഈ രീതി വ്യോമയാന മേഖലയിലും നടപ്പാക്കണം. ഇന്ത്യയിൽ പ്രവർത്തനം നിർത്തിയ കിങ് ഫിഷറും ജെറ്റ് എയർവേയ്സും അവരുടെ അവസാന കാലത്ത് ബുക്ക് ചെയ്ത ടിക്കറ്റുകളുടെ പണം ഇനിയും തിരിച്ചു നൽകിയിട്ടില്ല. കോവിഡ് തുടർന്നാൽ സർക്കാർ പിന്തുണയില്ലെങ്കിൽ ഇന്ത്യയിലെ ചില വിമാനക്കമ്പനികൾ പണമില്ലാതെ പ്രവർത്തനം നിർത്തേണ്ടി വന്നേക്കാമെന്നും കാപ മുന്നറിയിപ്പു നൽകുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2yhfpXx
via
IFTTT