മുംബൈ: കോവിഡ്- 19 നിയന്ത്രണത്തിൻറെ ഭാഗമായി രാജ്യത്ത് അവശ്യവസ്തുക്കളുടെ സുരക്ഷിതമായ വിതരണത്തിന് 10 ലക്ഷം ചില്ലറ വിൽപ്പനശാലകൾ ഒരുങ്ങുന്നു. കേന്ദ്രസർക്കാരിൻറെ നേതൃത്വത്തിൽ എഫ്.എം.സി.ജി. രംഗത്തെ കന്പനികളുമായി ചേർന്ന് പൊതു- സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 45 ദിവസത്തിനകം ഇത്തരത്തിൽ പത്തുലക്ഷം സ്റ്റോറുകൾ ഒരുക്കുകയാണ് ലക്ഷ്യം. വിവിധ സംസ്ഥാനങ്ങളിലായി പന്ത്രണ്ട് കന്പനികൾ ചേർന്ന് ഒരു ലക്ഷം സുരക്ഷാ സ്റ്റോറുകൾ ഒരുക്കാൻ ധാരണയായിക്കഴിഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിനായി കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാകും ഈ ഷോപ്പുകളിൽ ഉത്പന്നങ്ങൾ എത്തിക്കുന്നതും വിതരണം ചെയ്യുന്നതും. കേന്ദ്രങ്ങൾ അണുവിമുക്തമായി സൂക്ഷിക്കുന്നതിനും ജീവനക്കാരുൾപ്പെടെ സാമൂഹിക അകലം പാലിക്കുന്നെന്ന് ഉറപ്പാക്കിയുമാണ് ഇവ പ്രവർത്തിക്കുക. ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്തുക്കൾ കൂടാതെ ഗാർഹികോപകരണങ്ങൾ, തുണിത്തരങ്ങൾ തുടങ്ങിയവയും ഈ സ്റ്റോറുകൾ വഴി ലഭ്യമാക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഉത്പാദന കേന്ദ്രങ്ങളിൽനിന്ന് ഹോൾസെയിൽ- റീട്ടെയിൽ കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനും സുരക്ഷ ഉറപ്പുവരുത്താൻ നടപടികളുണ്ടാകും. തുടക്കത്തിൽ 12 കന്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചതായി കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി പവൻ കുമാർ അഗർവാൾ പറഞ്ഞു. വരും ആഴ്ചകളിൽ 40 മുതൽ 50 കന്പനികൾ വരെ മുന്നോട്ടുവരുമെന്നും അദ്ദേഹം സൂചന നൽകി. നിലവിൽ, രാജ്യത്തെ മുൻനിര ഉപഭോക്തൃ ഉത്പന്ന കന്പനികളായ പ്രോക്ടർ ആൻഡ് ഗാംബിൾ, ഐ.ടി.സി., ഡാബർ, ഹിന്ദുസ്ഥാൻ യൂണിലീവർ, ബ്രിട്ടാനിയ, നെസ് ലെ, മോൺഡെലേസ്, ടാറ്റ കൺസ്യൂമർ , മാരികോ, ജോൺസൺ ആൻഡ് ജോൺസൺ, ഗോദ്റെജ്, കോൾഗേറ്റ്, പാമൊലീവ് എന്നീ കന്പനികളാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. ഓരോ സംസ്ഥാനത്തിൻറെയും ചുമതല ഈ കന്പനികൾക്ക് നൽകുകയാണ് ചെയ്യുക. ഹിന്ദുസ്ഥാൻ യൂണിലീവറിന് അനുവദിച്ച സംസ്ഥാനങ്ങളിൽ വിതരണക്കാരുടെയും വിൽപ്പനക്കാരുടെയും ശൃംഖല രൂപവത്കരിച്ചു തുടങ്ങിയതായി കന്പനി അറിയിച്ചു. ആയുർവേദ ഔട്ട് ലെറ്റുകളിലും പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നതായി ഡാബർ ഇന്ത്യ വ്യക്തമാക്കി. സുരക്ഷാ സ്റ്റോറിൻറെ ഭാഗമാകാൻ താത്പര്യമുള്ള ഷോപ്പുകൾക്ക് surakshastore.com എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ആവശ്യമായ പരിശീലനം പൂർത്തിയാക്കിയാൽ ഏതു സംസ്ഥാനത്താണോ, അവിടെ ചുമതലയുള്ള കന്പനിയുടെ വിതരണക്കാർ സ്റ്റോർ പരിശോധിച്ച് പദ്ധതിയുടെ ഭാഗമാക്കി മാറ്റും. സുരക്ഷാ സ്റ്റോർ ഇങ്ങനെ • ഷോപ്പിന് പുറത്ത് ഉപഭോക്താക്കൾക്ക് 1.5 മീറ്റർ അകലം പാലിച്ച് നിൽക്കാൻ സൗകര്യമൊരുക്കണം, ബില്ലിങ് കൗണ്ടറിലും ഈ അകലം പാലിക്കണം. • കടയിൽ പ്രവേശിക്കുന്നതിനു മുന്പ് ഉപഭോക്താക്കൾക്ക് സോപ്പുപയോഗിച്ച് കൈകഴുകാനോ സാനിറ്റൈസർ ഉപയോഗിച്ച് അണുനശീകരണത്തിനോ സൗകര്യമുണ്ടായിരിക്കണം. • കടയിലെ എല്ലാ ജീവനക്കാരും മുഖാവരണം ധരിക്കണം. • കൂടുതൽ സ്പർശനം ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ദിവസം രണ്ടു പ്രാവശ്യം അണുവിമുക്തമാക്കണം. • ഷോപ്പിലെ ജീവനക്കാർക്ക് കന്പനികൾ സുരക്ഷ സംബന്ധിച്ച് ബോധവത്കരണം നൽകും. മുഖാവരണം, ഗ്ലൗസ്, സാനിറ്റൈസർ ഉൾപ്പെടെയുള്ള സുരക്ഷാ കിറ്റുകളും ലഭ്യമാക്കും. • പദ്ധതിക്കു കീഴിലുള്ള ഷോപ്പുകളിൽ 'സുരക്ഷാ സ്റ്റോർ' എന്ന ബോർഡ് സ്ഥാപിക്കും. സുരക്ഷയും ശുചിത്വവും സംബന്ധിച്ച ബോധവത്കരണ പോസ്റ്ററുകളും പതിക്കും. • സുരക്ഷാ സ്റ്റോറുകൾ സർക്കാരിൻറെ ആരോഗ്യ സേതു ആപ്പിൽ രജിസ്റ്റർ ചെയ്യും.
from mathrubhumi.latestnews.rssfeed https://ift.tt/3cjJa8O
via
IFTTT