തിരുവനന്തപുരം: കോവിഡ് അനുബന്ധക്ഷേമകാര്യങ്ങളിൽ സർക്കാർസംവിധാനത്തെ മറികടന്ന് സി.പി.എം. കേഡറിനെ ഉപയോഗിച്ച് നടത്തുന്നതായി സി.പി.ഐ.യിൽ പ്രതിഷേധം. പരസ്യമായ പ്രതിഷേധത്തിന് സമയമായില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാടെങ്കിലും പാർട്ടിക്കുള്ളിൽ എതിർപ്പ് കനക്കുന്നു. രോഗപ്രതിരോധത്തിൽ സർക്കാരിന് ലഭിച്ച മേൽക്കൈ ഡേറ്റാ ചോർച്ചാവിവാദത്തിൽ കുടുങ്ങി നഷ്ടമാകുന്നതിലും സി.പി.ഐ.ക്ക് എതിർപ്പുണ്ട്. ലോക്ഡൗൺ തീർന്നശേഷം പാർട്ടിഎക്‌സിക്യുട്ടീവും സംസ്ഥാന കമ്മിറ്റിയും വിളിച്ചിട്ടുണ്ട്. ഇതിലെ ചർച്ചയ്ക്കുശേഷം പരസ്യമായ പ്രതികരണം മതിയെന്നാണ് തീരുമാനം. പ്രതിപക്ഷം സർക്കാരിനെതിരേ ശക്തമായ നിലപാടെടുത്തിരിക്കുമ്പോൾ തങ്ങൾ എതിരുനിൽക്കുന്നത് കൂടുതൽ ദോഷം ചെയ്യുമെന്നാണ് സി.പി.ഐ.യുടെ നിലപാട്. എന്നാൽ ഡേറ്റാ ചോർച്ച സംബന്ധിച്ച് നേരിട്ട് കുറ്റപ്പെടുത്തിയല്ലെങ്കിലും പാർട്ടി മുഖപത്രം എഡിറ്റോറിയലിലൂടെ അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. റവന്യൂവിനെ നോക്കുകുത്തിയാക്കി; പ്രധാനറോൾ പഞ്ചായത്തുകൾക്ക് കഴിഞ്ഞ പ്രളയത്തിനുശേഷം ദുരന്തനിവാരണകാര്യങ്ങളിൽ നടത്തിയ അഴിച്ചുപണി മുതൽതന്നെ തദ്ദേശസ്ഥാപനങ്ങൾക്ക് മേൽക്കൈ ലഭിക്കുംവിധമുള്ള സംവിധാനം ഒരുക്കിയിരുന്നു. സർക്കാർ സംവിധാനത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിക്കേണ്ടത് റവന്യൂവകുപ്പാണ്. എന്നാൽ തിരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണസമിതിക്കാകും ഓരോ പ്രദേശത്തെയും ആവശ്യങ്ങൾ നേരിട്ടറിഞ്ഞ് അവ ചെയ്യാനാകുകയെന്ന വാദം മുന്നോട്ടുവച്ച് സർക്കാർ അവയ്ക്ക് മുഖ്യചുമതല നൽകി. തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ സന്നദ്ധസേനയുടെ രൂപവത്കരണവും ഇതിന്റെ ഭാഗമായിരുന്നു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ എതിർത്തതിനെത്തുടർന്ന് ഇതുസംബന്ധിച്ച തീരുമാനം നീണ്ടെങ്കിലും തടയാനായില്ല. ഇപ്പോൾ നടന്ന പെൻഷൻവിതരണം, സമൂഹഅടുക്കള, സന്നദ്ധസേന രംഗത്തിറങ്ങി നടത്തിയ രോഗപ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയവ സി.പി.എം. പാർട്ടി പരിപാടിപോലെ നടത്തിയെന്ന പരാതി സി.പി.ഐ.യിൽ വ്യാപകമായി ഉയർന്നു. തദ്ദേശതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സി.പിഎം. അവ ഏകപക്ഷീയമായി നടത്തുന്നുവെന്ന പരാതിയാണ് സി.പി.ഐ. അണികൾക്കുള്ളത്. സി.പി.ഐ. പരാതി പറഞ്ഞപ്പോൾ അവരെക്കൂടി ചിലയിടങ്ങളിൽ സഹകരിപ്പിച്ചെങ്കിലും അത് പേരിനുമാത്രമായിരുന്നത്രെ. സൗജന്യ കിറ്റ് വിതരണംപോലും തദ്ദേശസ്ഥാപനങ്ങൾ വഴി നടത്താൻ ശ്രമംനടന്നെങ്കിലും എതിർപ്പിനെത്തുടർന്ന് റേഷൻകടകൾ വഴിയാക്കുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2VJCPNd
via
IFTTT