Breaking

Wednesday, April 1, 2020

കൊറോണക്കാലത്ത് സത്യത്തിന്റെ വിതരണക്കാരായി ഇവരും

കോഴിക്കോട്: കാറ്റുംകോളുമുള്ള കാലവർഷമെന്നോ തണുത്ത് വിറങ്ങലിക്കുന്ന മഞ്ഞുകാലമെന്നോ വ്യതാസമില്ലാതെ നേരം പുലരുംമുമ്പ് തൊഴിലിനിറങ്ങുന്ന ഒരു വിഭാഗമുണ്ട്. നാട് ഏത് ആഘോഷത്തിമിർപ്പിലാണെങ്കിലും വീട്ടുകാർ ഏതെങ്കിലും യാത്രകളിലാണെങ്കിലും പരിചയക്കാരുടെ വീട്ടിൽ വേർപാടോ വിശേഷമോ ഉണ്ടെങ്കിലോ അവിടങ്ങളിൽ തങ്ങാനാകാതെ നിത്യേന പുലർച്ചെ തെരുവുകളിൽ കർമനിരതരാകുന്നവർ. പത്രഏജന്റുമാരും പത്രവിതരണക്കാരും. വ്യാജവാർത്തകളുടെ കുത്തൊഴുക്കുകൾ സാമൂഹികമാധ്യമങ്ങളിലും ഉത്തരവാദിത്വമില്ലാത്ത ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുമ്പോൾ സത്യവാർത്തകളുടെ വാഹകരായി നടന്നും സൈക്കിൾ ചവിട്ടിയും വീടുവീടാന്തരം നാട് ഉണരുംമുമ്പ് എത്തുന്നവർ. സ്വന്തം പ്രശ്നങ്ങൾപോലും കണക്കിലെടുക്കാതെ പത്രങ്ങൾ ചൂടോടെ നമ്മുടെ വീടുകളിൽ അവരെത്തിക്കുന്ന ആ പ്രവൃത്തിയും ഒരു ഹീറോയിസം തന്നെ. മഹാമാരിയായി കൊറോണ നമ്മുടെ നാട്ടിലും എത്തിയപ്പോൾ അതിനെ പ്രതിരോധിക്കാൻ ആരോഗ്യപ്രവർത്തകരും പോലീസും അഗ്നിരക്ഷാ സേനയും ഭരണകൂടവുമെല്ലാം കൈകോർത്തപ്പോൾ സത്യവാർത്തകൾ ജനങ്ങളിലെത്തിക്കാൻ ഇവർ നടത്തുന്ന ശ്രമം വൻകൈയടി അർഹിക്കുന്നു. കൊറോണഭീതിയിൽ നാട് ആശയക്കുഴപ്പത്തിൽ നിൽക്കുന്നതിനിടെ പ്രചരിച്ച വ്യാജവാർത്തകൾ ഒരു ഘട്ടത്തിൽ പത്രവിതരണക്കാരെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. എന്നാൽ, വസ്തുത അവർ തിരിച്ചറിഞ്ഞതോടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള 1.2 ലക്ഷത്തോളം പത്രവിതരണക്കാർ ഒറ്റക്കെട്ടായി വീണ്ടും വീടുകളിലേക്ക് പത്രങ്ങളുമായെത്തി. പൂർണമായി യന്ത്രവത്കൃത സംവിധാനത്തിൽ തയ്യാറാക്കപ്പെടുന്ന ദിനപത്രങ്ങൾ വീടുകളിലേക്ക് എത്തിക്കാൻ വിതരണക്കാർ കൈയുറകൾകൂടി ഉപയോഗിക്കുന്നു. വിജനമായ വഴികളിലൂടെ തെരുവുനായ്ക്കളെ ഉൾപ്പെടെ അവഗണിച്ചാണ് ഇവരുടെ യാത്ര. സത്യം ജനങ്ങളിലെത്തിക്കാനുള്ള വേറിട്ട ശ്രമം. പത്രവിതരണം തടയുന്നത് കർശനമായി നേരിടുമെന്ന സംസ്ഥാനസർക്കാരിന്റെ പ്രഖ്യാപനം ഇവർക്ക് തുണയായിട്ടുണ്ട്. തുടക്കത്തിൽ ചില കേന്ദ്രങ്ങൾ തെറ്റിദ്ധാരണയുടെ പേരിൽ പത്രവിതരണം തടസ്സപ്പെടുത്താൻ നടത്തിയ നീക്കം, നടപടി സ്വീകരിക്കുമെന്ന ഡി.ജി.പി.യുടെ പ്രഖ്യാപനം വന്നതോടെ ഇല്ലാതായി. ശുദ്ധമായ വാർത്തകൾ ജനങ്ങളിലെത്തിക്കാനുള്ള ശ്രമമല്ലേ, ഇക്കാലത്ത് അല്പം റിസ്ക് ഉണ്ടാവും. നമ്മുടെ നാടിനുവേണ്ടിയുള്ളതിനാൽ ഞങ്ങളത് സന്തോഷപൂർവം ചെയ്യുന്നു. -ഏജന്റുമാരും വിതരണക്കാരും പറയുന്നു. ഏപ്രിൽ ഒന്നിന്, വിഡ്ഢിദിനത്തിന്റെ മറവിൽ വ്യാജവാർത്തകൾ വീണ്ടുമെത്തുമ്പോൾ പത്രവിതരണ സമൂഹം കൂടുതൽ ജാഗ്രതയിലാണ്. യഥാർഥ വാർത്തകൾ പേറുന്ന ദിനപത്രങ്ങൾ നാട്ടുകാരിലെത്തിച്ച് വ്യാജവാർത്തകളോടു പൊരുതാൻ കരുത്തേകുന്ന ഉദ്യമവും അവർ സ്വയമേൽക്കുന്നു. 25 മുതൽ ആയിരം വരെ കോപ്പികൾ ദിവസം വിതരണം ചെയ്യുന്നവർ വരെയുണ്ട്. കൈയുറയും സാനിറ്റൈസറുകളുമുപയോഗിച്ച്, രോഗപ്രതിരോധമാർഗങ്ങൾ സ്വീകരിച്ച് ഇവർ സമൂഹത്തിനു മാതൃകയാകുന്നു. content Highlight: Newspaper distributors in the Corona period


from mathrubhumi.latestnews.rssfeed https://ift.tt/2yhDZYe
via IFTTT