Breaking

Friday, March 29, 2019

തൊടുപുഴയിൽ രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില അതീവ ഗുരുതരം

തൊടുപുഴയിൽ രണ്ടാനച്ഛന്‍റെ ക്രൂരമർദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്‍റെ ആരോഗ്യനില മോശമായി തുടരുന്നു. കുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആന്തരിക രക്തസ്രാവമുള്ളതിനാൽ കുട്ടിയുടെ അവസ്ഥ മോശമായി തന്നെ തുടരുകയാണ്. കുട്ടി വെന്‍റിലേറ്ററിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട്  അമ്മയുടേയും ഇളയ കുട്ടിയുടെയും മൊഴി ചൈൽഡ് വെൽഫെയർ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാനച്ഛൻ കുട്ടിയെ നിലത്തിട്ട് പല തവണ ചവിട്ടിയെന്ന് അമ്മ പൊലീസിന് മൊഴി നൽകി. പൊലീസ് നിരീക്ഷണത്തിലുള്ള ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. നേരത്തേയും ഇയാൾ കുഞ്ഞുങ്ങളെ അടിച്ചിട്ടുണ്ടെന്ന് അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

വ്യാഴാഴ്ച യാണ് കുട്ടിയെ രണ്ടാനച്ഛൻ ഗുരുതരമായി ആക്രമിച്ചത്.  അമ്മയും രണ്ടാനച്ഛനും പുറത്തുപോയി വന്നപ്പോൾ ഇളയ കുട്ടി സോഫയിൽ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് ഏഴുവയസ്സുകാരനോട് രണ്ടാനച്ഛൻ ചോദിച്ചു. വ്യക്തമായ ഉത്തരം കിട്ടാത്തതിനെ തുടർന്നാണ് രണ്ടാനച്ഛൻ മൂത്ത കുഞ്ഞിനെ മർദ്ദിച്ചത്.

തടയാൻ ശ്രമിച്ച അമ്മയുടെ മുഖത്ത് അടിക്കുകയും ചെയ്തു. ഇത് കണ്ട് പേടിച്ച് കരഞ്ഞ മൂത്തകുട്ടിയെ ഇയാൾ നിലത്തിട്ട് പല തവണ തലയിൽ ചവിട്ടി. ഇളയ കുഞ്ഞിനും മർദ്ദനമേറ്റു. ഏഴുവയസ്സുകാരന്‍റെ തലയ്ക്ക് പിന്നിൽ ആഴത്തിൽ മുറിവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.അതീവ ഗുരുതരാവസ്ഥയിലുള്ള കുട്ടി ഇപ്പോള്‍ വെന്റിലേറ്ററിലാണ്.



from Anweshanam | The Latest News From India https://ift.tt/2HZ32SI
via IFTTT