Breaking

Saturday, April 18, 2020

കെ.എം. ഷാജിയുടെ പേരിലുള്ള കേസ്; അടിസ്ഥാനമായത് ലീഗ് അംഗത്തിന്റെ തന്നെ പരാതി

കണ്ണൂർ: കെ.എം. ഷാജി എം.എൽ.എ.ക്കെതിരായ കേസിന് ആസ്പദമായത് ലീഗ് അംഗത്തിന്റെ തന്നെ പരാതി. മുസ്ലിംലീഗിന്റെ അഴീക്കോട് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന നൗഷാദ് പൂതപ്പാറ പാർട്ടി നേതൃത്വത്തിനു നൽകിയ പരാതിയുടെ പകർപ്പ് സഹിതമാണ് സി.പി.എം. നേതാവ് മുഖ്യമന്ത്രിക്കു പരാതി നൽകിയത്. ആരോപണം നിഷേധിച്ച ഷാജി വിജിലൻസ് അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കമ്മിറ്റി വകയായി നടത്തുന്നതാണ് അഴീക്കോട് ഹൈസ്കൂൾ. സ്കൂളിൽ ഹയർ സെക്കൻഡറി കോഴ്സ് അനുവദിക്കുമ്പോൾ പൂതപ്പാറയിൽ മുസ്ലിം ലീഗ് ഓഫീസ് നിർമിക്കാൻ ഒരു അധ്യാപക പോസ്റ്റിന് കൊടുക്കുന്ന തുകയ്ക്കു കണക്കായ തുക നൽകാമെന്നു സമ്മതിച്ചിരുന്നത്രെ. എന്നാൽ, പണം കിട്ടിയിട്ടില്ലെന്നും എം.എൽ.എ.ക്കു കൊടുത്തെന്നാണ് മാനേജ്മെന്റ് പറഞ്ഞതെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് നൗഷാദ് ലീഗിന്റെ പഞ്ചായത്ത് കമ്മിറ്റിക്കു പരാതി നൽകിയത്. ഇത് പാർട്ടി സംസ്ഥാന കമ്മിറ്റിക്ക് അയക്കുകയായിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ചെന്നു പറഞ്ഞ് പരാതിക്കാരനെ ലീഗിൽനിന്നു പുറത്താക്കിയിരുന്നു. എന്നാൽ, ലീഗിന്റെ ഹയർ സെക്കൻഡറി അധ്യാപക സംഘടനയായ കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂണിയന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പറാണ് കണ്ണൂർ ഡി.ഐ.എസിൽ അധ്യാപകനായ നൗഷാദ്. ആരോപണം കഴിഞ്ഞ തിരഞ്ഞെടുപ്പിൽപ്പോലും വരാത്തത് -കെ.എം. ഷാജി കോഴിക്കോട്: അഴീക്കോട് മണ്ഡലത്തിൽപ്പെട്ട പൊതുപങ്കാളിത്തത്തോടെ നടക്കുന്ന സ്കൂളിന് പ്ലസ്ടു അനുവദിച്ചത് 2014-ലാണ്. സി.പി.എം. അങ്ങേയറ്റം വേട്ടയാടിയിട്ടും 2016-ലെ തിരഞ്ഞെടുപ്പിൽപ്പോലും ഇത്തരമൊരു ആരോപണം ഉയർന്നിട്ടില്ലെന്ന് കെ.എം. ഷാജി എം.എൽ.എ. എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. നികേഷ് കുമാറിനുവേണ്ടി പ്രവർത്തിച്ചതിന് മുസ്ലിംലീഗിൽനിന്നു പുറത്താക്കിയ നൗഷാദാണ് 2017-ൽ ആദ്യം ആരോപണമുന്നയിച്ചത്. സി.പി.എം. നേതാക്കൾ വിഷയം ഏറ്റെടുത്ത് വിജിലൻസിന് പരാതി നൽകുകയായിരുന്നു. സ്കൂൾ മാനേജർ പി.വി. പദ്മനാഭൻ ഉൾപ്പെടെയുള്ളവർ മുസ്ലിംലീഗ് നേതൃത്വമോ എം.എൽ.എ.യോ പണം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് വിജിലൻസിന് മൊഴിനൽകിയതെന്ന് മാധ്യമങ്ങളോടു വ്യക്തമാക്കിയിട്ടുണ്ട്. തിടുക്കപ്പെട്ട് കേസെടുത്തത് പിണറായി കോടികൾ മുടക്കി കൃത്രിമമായി നിർമിച്ച പ്രതിച്ഛായ തകർന്നതിന്റെ പകയാണ്. എം.എൽ.എ.ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിൽ നിയമസഭയെ അറിയിക്കണം. നിയമസഭ ഇല്ലാത്തപ്പോഴാണെങ്കിൽ എം.എൽ.എ.യെ നേരിട്ടറിയിക്കണം. എന്നാൽ, മാധ്യമങ്ങളിലൂടെയാണ് കേസിനെക്കുറിച്ച് അറിഞ്ഞതെന്നും ഷാജി പറഞ്ഞു. Content Highlight: Vigilance Case: League member complaint against KM Shaji


from mathrubhumi.latestnews.rssfeed https://ift.tt/2XJcxgJ
via IFTTT