കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നുയരാൻ തുടങ്ങിയ വിമാനത്തിൽനിന്ന് ഇന്ധനം ചോർന്നു. തക്കസമയത്ത് കണ്ടെത്തിയതിനാൽ വൻദുരന്തം ഒഴിവായി. കോഴിക്കോട്ടുനിന്ന് ദുബായിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യയുടെ എ.ഐ-961 കോഴിക്കോട് ദുബായ് വിമാനത്തിൽനിന്നാണ് ഇന്ധനം ചോർന്നത്. വിമാനത്തിന്റെ വലതുചിറകിലുള്ള ടാങ്കിൽനിന്നാണ് ഇന്ധനച്ചോർച്ചയുണ്ടായത്. ദുബായിലേക്ക് പുറപ്പെടാനായി ഏപ്രണിൽനിന്ന് പുഷ്ബാക്ക് ട്രാക്ടർ ഉപയോഗിച്ച് റൺവേയിലേക്ക് കയറ്റിയ വിമാനം ടേക്ക്ഓഫിന് ഒരുങ്ങുന്നതിനിടെയാണ് ഇന്ധനം പുറത്തേക്കുതെറിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട എയർ ഇന്ത്യ ജീവനക്കാർ അടിയന്തരസന്ദേശം നൽകി വിമാനത്തിന്റെ ടേക്ക്ഓഫ് തടഞ്ഞു. വിമാനം ഏപ്രണിലേക്ക് വലിച്ചുമാറ്റി. 145 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 11.30-ന് പുറപ്പെടേണ്ട വിമാനത്തിൽനിന്ന് യാത്രക്കാരെ പുറത്തിറക്കി സെക്യൂരിറ്റി ലോഞ്ചിലേക്ക് മാറ്റി. അടിയന്തരഘട്ടങ്ങളിൽ ഇന്ധനം പുറത്തുകളയാനുള്ള ചിറകിലെ നോസിൽ തുറന്നതാണ് അപകടകാരണമെന്ന് പരിശോധനയിൽ കണ്ടെത്തി. വിമാനം അടിയന്തരമായി നിലത്തിറക്കേണ്ടിവരുമ്പോഴും യന്ത്രത്തകരാറുമൂലം ഭാരം കുറച്ച് ഇറക്കേണ്ടിവരുമ്പോഴും ഈ നോസിൽ തുറന്ന് ഇന്ധനം അന്തരീക്ഷത്തിലേക്ക് ഒഴുക്കിക്കളയാറുണ്ട്. വിമാനത്തിന്റെ ചിറകുകളിലാണ് പ്രധാന ടാങ്കുകളുള്ളത്. വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ ഒരുമണിക്കൂറോളമെടുത്തു. ഇതോടെ വിമാനത്തിന് അനുവദിച്ച യാത്രാറൂട്ട് റദ്ദായി. യാത്ര മുടങ്ങിയതോടെ കുപിതരായ യാത്രക്കാർ വിമാനത്താവളത്തിൽ ബഹളംവെക്കുകയും എയർ ഇന്ത്യക്കെതിരേ മുദ്രാവാക്യം വിളിക്കുകയുംചെയ്തു. തകരാർ പരിഹരിച്ച വിമാനം ഉച്ചയ്ക്ക് 3.50-നാണ് കോഴിക്കോട് വിട്ടത്. 145 യാത്രക്കാരിൽ 10 യാത്രക്കാരെ ഓഫ്ലോഡ് ചെയ്തശേഷമാണ് വിമാനം പുറപ്പെട്ടത്. content highlights: calicut international airport
from mathrubhumi.latestnews.rssfeed https://ift.tt/2o87hUI
via
IFTTT