തിരൂരങ്ങാടി/ കോട്ടയ്ക്കൽ: ’വലിയ ഒരു ശബ്ദംകേട്ടു. അതിനുശേഷം വിമാനത്തിനുള്ളിൽ ചെറിയതോതിൽ പുകപോലെ എന്തോ കണ്ടു. എമർജൻസി എക്സിറ്റിന് സമീപത്തുള്ള സീറ്റിലായിരുന്നു ഞങ്ങൾ. അകത്ത് പുക കണ്ടതോടെ പന്തികേട് തോന്നി വേഗം എമർജൻസി എക്സിറ്റ് തുറന്നു. മുന്നിലെ സീറ്റിലുണ്ടായിരുന്ന മറ്റൊരാളും ഡോർ തുറക്കാൻ സഹായിച്ചു. ഞങ്ങൾ ചിലർ അതിലൂടെ പുറത്തേക്കുചാടി രക്ഷപ്പെട്ടത് ഓർമയുണ്ട്...’ദുരന്തത്തിന്റെ അനുഭവം വിമാനത്തിലുണ്ടായിരുന്ന ചെമ്മാട് കരിപറമ്പ് സ്വദേശി എം.പി. നിഅമത്തുള്ള വിവരിക്കുന്നത് ഇങ്ങനെ.ലാൻഡിങ്ങിനു മുൻപ് വിമാനം ഒന്നുരണ്ടുതവണ താഴ്ന്നും ഉയർന്നും പറന്നപ്പോൾ അസ്വാഭാവികത തോന്നിയിരുന്നു. പ്രതികൂല കാലാവസ്ഥയെത്തുടർന്നായിരിക്കും എന്നാണ് അന്നേരം തോന്നിയത്. തോളെല്ലിനും കാലിനും പരിക്കേറ്റ നിഅമത്തുള്ള ശനിയാഴ്ച ശസ്ത്രക്രിയ്ക്ക് വിധേയനായി സുഖംപ്രാപിച്ചുവരികയാണ്.എമർജൻസി എക്‌സിറ്റിലൂടെ ഇക്കൂട്ടത്തിൽ രക്ഷപ്പെട്ട മറ്റു രണ്ടുപേർ- ചങ്ങരംകുളം സ്വദേശികളായ പുത്തൻ പീടിയേക്കൽ ആഷിക്കും അനുജൻ ഷഹീനും കോട്ടയ്ക്കലെ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. അവർക്കും സമാനമായ ഭീതിയാണ് പങ്കുവെയ്ക്കാനുള്ളത്: ‘വിമാനത്തിന് തീപിടിക്കുകയാണോ എന്നുതോന്നി, അതുകൊണ്ട് ഞങ്ങൾ എടുത്തുചാടുകയായിരുന്നു’കൊണ്ടോട്ടി സ്വദേശിയായ അലിയാണ് ആദ്യം ചാടിയത്. അലിയിപ്പോൾ കൊണ്ടോട്ടിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. വിമാനത്തിന്റെ ചിറകിൽതട്ടി അലിയുടെ കാലിലെ എല്ലുപൊട്ടി. ആഷിക്കിന് കൈയ്ക്കും വയറിനുമാണ് പരിക്ക്. ഷഹീനിന് തലയ്ക്കാണ് ചെറിയ പരിക്ക്.
from mathrubhumi.latestnews.rssfeed https://ift.tt/3koCATj
via
IFTTT