Breaking

Monday, August 31, 2020

സിപിഎം പ്രവര്‍ത്തകരുടെ കൊലപാതകം: മൂന്ന് പേര്‍ കസ്റ്റഡിയില്‍, പിന്നില്‍ കോണ്‍ഗ്രസെന്ന് ആരോപണം

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ രണ്ട് സിപിഎം പ്രവർത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമികളെത്തിയ KL21 K4201 എന്ന ബൈക്കും വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെമ്പായം സ്വദേശി മിതിലാജ് (32) ഹഖ് മുഹമ്മദ് (25) എന്നിവരെയാണ് ഞായറാഴ്ച അർദ്ധരാത്രിയോടെ വെട്ടി കൊലപ്പെടുത്തിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരേയും തേമ്പാമൂട് വെച്ച് തടഞ്ഞു നിർത്തി അക്രമിക്കുകയായിരുന്നു.ഇവർക്കൊപ്പമുണ്ടായിരുന്ന ഷഹിൻ നിസ്സാര പരിക്കുകളോടെ ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സിപിഎം ആരോപിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക കണ്ടെത്തൽ. കോൺഗ്രസ് പ്രവർത്തകർക്ക് പങ്കുണ്ടെന്നും പോലീസ് അറിയിച്ചു. അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന. നേരത്തെയും ഇവിടെ രാഷ്ട്രീയ സംഘർഷം നിലനിന്നിരുന്നു. മെയ്മാസത്തിൽ ഒരു ആക്രമണം നടന്നിരുന്നതായും അതിലെ പ്രതികൾ തന്നെയാണ് ഈ കൊലപാതകത്തിന് പിന്നിലെന്നുമാണ് പോലീസ് പറയുന്നത്. മിതിലാജിനെ വീട്ടിൽ കൊണ്ടുവിടാൻ പോയതായിരുന്നു ഹഖ് മുഹമ്മദ്. പിടിയിലായ മൂന്ന് പേരിൽ ഒരാൾ കസ്റ്റഡിയിലെടുത്ത ബൈക്കിന്റെ ഉടമയാണ്. ദൃക്സാക്ഷികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. രണ്ടു ബൈക്കുകളിലായിട്ടാണ് അക്രമികൾ എത്തിയത്. വളരെ ആസൂത്രിതമായ കൊലപാതകമാണ് നടന്നിട്ടുള്ളതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം പറഞ്ഞു.കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടുകൂടി നടന്ന കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/31IVq00
via IFTTT