ആലപ്പുഴ: തിരുവനന്തപുരം പാപ്പനംകോട് ശ്രീ ചിത്തിരതിരുനാൾ എൻജിനിയറിങ് കോളേജിലെ വിദ്യാർഥിനിയായ ജസ്വിൻ എലിസബത്ത് ജയിംസിന്റെ ഉത്തരക്കടലാസ് മൂല്യനിർണയത്തിലെ പിഴവുകൾ കണ്ടപ്പോൾ സാങ്കേതിക സർവകലാശാല അധികൃതർ ഞെട്ടി. തുടർന്ന് ഒപ്പം പരീക്ഷയെഴുതിയ എല്ലാവരുടെയും ഉത്തരക്കടലാസുകൾ സർവകലാശാല പുനർമൂല്യനിർണയം നടത്തി. കഴിഞ്ഞദിവസം ഫലംവന്നപ്പോൾ തോറ്റപലരും ഉയർന്ന ഗ്രേഡോടെ ജയിച്ചു. മൂന്നാം സെമസ്റ്റർ ബയോടെക്നോളജി ആൻഡ് ബയോ കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയത്തിലാണ് തകരാർ കണ്ടെത്തിയത്. ജസ്വിന് അർഹതപ്പെട്ട 63 മാർക്ക് കൂട്ടിയെഴുതിയപ്പോൾ 30. അത് അക്ഷരത്തിലാക്കിയപ്പോൾ 34 ആയി. ഇതു ചൂണ്ടിക്കാട്ടി ജൂലായ് 12-ന് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെ മുഴുവൻ വിദ്യാർഥികളുടെയും ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം നടത്താൻ സാങ്കേതികസർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.എസ്. അയൂബ് ഉത്തരവിടുകയായിരുന്നു. ഗ്രേഡുകളിൽവന്നമാറ്റം വിദ്യാർഥികളെത്തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. ജസ്വിൻ എലിസബത്ത് ജയിംസിന് ഏറ്റവും ഉയർന്ന ഗ്രേഡായ 'ഒ' (ഔട്ട് സ്റ്റാൻഡിങ്)-യാണ് ലഭിച്ചത്. പരീക്ഷാ മൂല്യനിർണയം നടത്തിയ അധ്യാപകനെതിരേ സർവകലാശാല നടപടിയെടുത്തു. നന്നായിപഠിച്ചെഴുതിയ പരീക്ഷയിൽ തോൽക്കാൻ ഒരുകാരണവുമില്ലെന്ന ഉറച്ചവിശ്വാസമാണ് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ ജസ്വിെന പ്രേരിപ്പിച്ചത്. ഇത് മറ്റുവിദ്യാർഥികൾക്കും ഗുണകരമായി മാറിയിരിക്കുകയാണിപ്പോൾ. ശ്രീചിത്തിര തിരുനാൾ എൻജിനിയറിങ് കോളേജ് വിദ്യാർഥികളും അധ്യാപകരും ജസ്വിനെ അഭിനന്ദിക്കുകയുംചെയ്തു. Content Highlights: Kerala Technical University
from mathrubhumi.latestnews.rssfeed https://ift.tt/3gNvWDm
via
IFTTT