തൊടുപുഴ: വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയിൽ കാണാതായ 49 പേർക്കു വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. രാവിലെ തന്നെ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ശക്ത മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് വെള്ളിയാഴ്ച അർധരാത്രിയോടു കൂടി തിരച്ചിൽ നിർത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും അനുഭവപ്പെട്ടിരുന്നു. കാഴ്ച തടസ്സപ്പെട്ടതോടെയാണ് തിരച്ചിൽ നിർത്തി വെക്കാൻ തീരുമാനിച്ചത്. അപകടത്തിൽ 18 പേരുടെ മരണം സ്ഥിരീകരിച്ചു. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 11 പേരിൽ ഒരാളൊഴികെയുള്ളവർ അപകടനില തരണം ചെയ്തു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ലയങ്ങളിൽ താമസിക്കുന്നവരുടെ ബന്ധുക്കളും മറ്റു ലയങ്ങളിൽ താമസിക്കുന്നവരും അപകടമുണ്ടായ സ്ഥലത്ത് എത്തിച്ചേർന്നതായി സംശയിക്കുന്നതിനാൽ കൂടുതൽ പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നും മഴവെള്ളത്തിൽ ആളുകൾ ഒലിച്ചു പോയെന്നും സംശയം നിലനിൽക്കുന്നു. രാത്രിയിൽ പെയ്ത മഴയിൽ മണ്ണൊലിച്ചിറങ്ങിയത് രക്ഷാപ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3iiGcEE
via
IFTTT