Breaking

Friday, August 21, 2020

350 രൂപയ്ക്ക് കുരുമുളക് ലഭിക്കുമ്പോൾ 550 രൂപയ്ക്ക് ഇറക്കുമതി

മട്ടാഞ്ചേരി: രാജ്യത്ത് കുരുമുളകിന് കിലോഗ്രാമിന് വില 350 രൂപ. ശ്രീലങ്കയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന മുളകിന് വില 550 രൂപ. എന്നിട്ടും ആറ് മാസങ്ങൾക്കിടയിൽ ശ്രീലങ്കയിൽനിന്ന് ഇറക്കിയത് 1455 ടൺ കുരുമുളക്. കൂടിയ വിലയ്ക്ക് കുരുമുളക് ഇറക്കുമതി ചെയ്യുന്നത് എന്തിനാണെന്നാണ് വ്യാപാര സമൂഹത്തിന്റെ ചോദ്യം. ജൂലായിയിൽ മാത്രം 738 ടൺ കുരുമുളകാണ് ശ്രീലങ്കയിൽനിന്ന് ഇറക്കിയത്. കുരുമുളക് കർഷകർക്ക് ശരിയായ വില ലഭിക്കുന്നതിനാണ് ഇറക്കുമതി നിയന്ത്രിക്കാൻ കേന്ദ്രം നടപടിയെടുത്തത്. തുടർന്ന് ഇറക്കുമതി ചെയ്യുന്ന മുളകിന്റെ കുറഞ്ഞ വില കിലോഗ്രാമിന് 500 രൂപയായി നിശ്ചയിച്ചു. ഇപ്പോൾ സാഫ്ത കരാർ പ്രകാരം ശ്രീലങ്കയിൽനിന്ന് മുളക് ഇറക്കുമതി ചെയ്യുന്നതിന് കിലോയ്ക്ക് 500 രൂപ കൂടാതെ എട്ട് ശതമാനം നികുതിയും നൽകണം. മറ്റ് ചെലവുകളടക്കം കുറഞ്ഞത് 550 രൂപയാകും. ഏഴ് മാസം, ഇറക്കുമതി 12,991 ടൺ കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തത് 12,991 ടൺ കുരുമുളകാണ്. ഇതിൽ കൂടുതലും സത്ത് എടുത്ത ശേഷം തിരിച്ച് അയയ്ക്കുന്നതിനായിരുന്നു. എന്നാൽ സത്ത് എടുത്ത ശേഷം ബാക്കി വരുന്ന ചണ്ടി കുരുമുളക് വിപണിയിലേക്ക് വരുന്നുണ്ടെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. പത്ത് ശതമാനം മാത്രമാണ് സത്ത്. ബാക്കി 90 ശതമാനവും ചണ്ടിയാണ്. ഈ ചണ്ടി നശിപ്പിക്കണമെന്നാണ് ചട്ടമെങ്കിലും അത് ചെയ്യാതെ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിക്കുകയാണ്. നല്ല മുളകിനൊപ്പം ചണ്ടിയും ചേർത്ത് വിപണിയിലെത്തിക്കുന്നവരുമുണ്ട്. ഇതുകൊണ്ടാണ് കുരുമുളക് വില കുറയുന്നതെന്ന് ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസസ് ട്രേഡേഴ്സ് പ്ലാന്റേഴ്സ് കൺസോർഷ്യം കോ-ഓർഡിനേറ്റർ കിഷോർ ശ്യാംജി ചൂണ്ടിക്കാട്ടുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നല്ല ഡിമാൻഡുള്ള കാലമായിട്ടും കുരുമുളകിന് വില ഉയരാത്തതിനാൽ കേരളത്തിലെ കർഷകർ പ്രതിസന്ധിയിലാണ്. ഇടപാടുകളെക്കുറിച്ച് അന്വേഷണം വേണം കുറഞ്ഞ വിലയ്ക്ക് രാജ്യത്ത് കുരുമുളക് ലഭിക്കുമ്പോൾ കൂടിയ വിലയ്ക്ക് വിദേശത്തു നിന്ന് ഇറക്കുമതി നടത്തുന്നതിൽ ദുരൂഹതയുണ്ടെന്നും കേന്ദ്ര ഏജൻസികൾ ഈ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാരിന് പരാതി നൽകിയതായി ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസസ് ട്രേഡേഴ്സ്, പ്ലാന്റേഴ്സ് കൺസോർഷ്യം കോ-ഓർഡിനേറ്റർ കിഷോർ ശ്യാംജി പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2Eq6kP3
via IFTTT