പയ്യോളി: കൂടത്തായി കൊലക്കേസ് പ്രതി ജോളിക്ക് വ്യാജ ഒസ്യത്തുണ്ടാക്കാൻ സഹായം നൽകിയതിന്റെ പേരിൽ അന്വേഷണം നേരിടുന്ന ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീ വാരിയരുടെ മകളെ കൊല്ലാൻ ജോളി രണ്ടുതവണ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തൽ. ചോദ്യം ചെയ്യലിനിടെ അന്വേഷണസംഘത്തിലെ സി.ഐ.യോടാണ് ജോളി ഇക്കാര്യമറിയിച്ചത്. ജയശ്രീയുടെ കുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചതായി നേരത്തേ അന്വേഷണസംഘത്തിനു വിവരം ലഭിച്ചിരുന്നെങ്കിലും രണ്ടുതവണ ശ്രമിച്ചുവെന്ന വെളിപ്പെടുത്തൽ ചോദ്യംചെയ്തവരെ ഞെട്ടിച്ചു. മൂന്നുമാസത്തെ ഇടവേളയിലാണ് രണ്ടു ശ്രമങ്ങളും നടന്നത്. എന്നാൽ, കൃത്യസമയത്ത് വൈദ്യസഹായം ലഭിച്ചതിനാൽ കുഞ്ഞ് രക്ഷപ്പെട്ടു. ഒരുതവണ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോൾ പരിശോധിച്ച ഡോക്ടർ വിഷാംശം ശരീരത്തിൽ കടന്നതിന്റെ ലക്ഷണങ്ങളുണ്ടല്ലോ എന്നു പറഞ്ഞിരുന്നതായി ജയശ്രീ ഓർക്കുന്നു. കുഞ്ഞ് വിഷമേറ്റ് ബോധമില്ലാതെ വീണ രണ്ടുതവണയും ജോളി തന്നെയാണ് വിവരം ജയശ്രീയെ അറിയിച്ചത്. കൂടത്തായിയിൽ വാടകയ്ക്ക് താമസിക്കുന്ന കാലത്തായിരുന്നു അത്. ഇതിലൊരിക്കൽ നമ്മുടെ മോള് പോയി, ജയശ്രീച്ചേച്ചീ എന്ന് ജോളി വിളിച്ചുകരയുകയും ചെയ്തിരുന്നു. എൻ.ഐ.ടി. അധ്യാപികയെന്ന നിലയിൽ സ്ഥാപിച്ചെടുത്ത ബന്ധമാണ് ജോളിക്ക് ജയശ്രീയുമായി ഉണ്ടായിരുന്നത്. കൂടെക്കൂടെയുള്ള കൂടിക്കാഴ്ചകൾ വീട്ടിൽ പോകുന്നതിലേക്കും മകളെ പരിചരിക്കുന്നതിലേക്കും വളർന്നു. രണ്ടുതവണ കുട്ടി തളർന്നുവീഴുമ്പോഴും ജോളി വീട്ടിലുണ്ടായിരുന്നതായി പോലീസ് കണ്ടെത്തി. കുട്ടിയെ ഒരുതവണ മെഡിക്കൽ കോളേജിലും ഒരുതവണ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുമാണു കൊണ്ടുപോയത്. രണ്ടിടത്തുനിന്നും ചികിത്സാരേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഏറെ വർഷങ്ങൾക്കുശേഷം പിറന്ന കുഞ്ഞായതിനാൽ കുട്ടിയെ ശ്രദ്ധിക്കാൻമാത്രം മറ്റാരെങ്കിലുമുണ്ടാവും. അങ്ങനെയാണ് ജോളിയുടെ സാന്നിധ്യം അവിടെയുണ്ടാകുന്നത്. ജോളിയുടെ പെരുമാറ്റത്തിൽ ജയശ്രീക്കോ വീട്ടിലുള്ള മറ്റുള്ളവർക്കോ പോലീസ് പറയുന്നതുവരെ സംശയം തോന്നിയിരുന്നില്ല. ഇതാണ് രണ്ടാമതും കുറ്റംചെയ്യാനുള്ള ധൈര്യം ജോളിക്കു നൽകിയത്. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ജയശ്രീക്കൊപ്പം ജോളിയുമുണ്ടായിരുന്നു. Content Highlight: Koodathayi murder case Jolly tried to kill Jayashrees daughter
from mathrubhumi.latestnews.rssfeed https://ift.tt/2VVwbDf
via
IFTTT