Breaking

Monday, August 19, 2019

ഭീകരർ ലക്ഷ്യമിടുന്നത് വിവാഹച്ചടങ്ങുകൾ

കാബൂൾ: കാബൂളിൽ ശനിയാഴ്ച ചാവേറാക്രമണമുണ്ടായത് ആയിരത്തി ഇരുനൂറിലധികംപേർ പങ്കെടുത്ത വിവാഹച്ചടങ്ങിൽ. സംഗീതപരിപാടി നടക്കുകയായിരുന്ന സ്റ്റേജിനുസമീപത്ത് പുരുഷന്മാർ ഇരുന്ന സ്ഥലത്തായിരുന്നു സ്ഫോടനം. പരിക്കേറ്റവരിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ പലരുടെയും നില ഗുരുതരമാണെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയവക്താവ് നസ്രത്ത് റഹീമി പറഞ്ഞു. വിവാഹങ്ങൾ ഏറെ ആഘോഷത്തോടെ നടത്തുന്നവരാണ് അഫ്ഗാൻകാർ. ആയിരത്തിലധികം വിരുന്നുകാരാണ് പലയിടത്തും പങ്കെടുക്കുക. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക ഇരിപ്പിടങ്ങളും ഒരുക്കും. ഹാളിൽ മറുവശത്ത് ഇരിക്കുമ്പോഴാണ് പുരുഷന്മാർ ഇരിക്കുന്ന സ്ഥലത്ത് ഉഗ്രസ്ഫോടനവുമാണുണ്ടായതെന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ട മുഹമ്മദ് ഫർഹാങ് പറഞ്ഞു. എല്ലാവരും നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടി. 20 മിനിറ്റോളം ഹാളിൽ പുകമൂടിനിന്നു. രണ്ടുമണിക്കൂറിനുശേഷമാണ് മൃതദേഹങ്ങൾ ഹാളിൽനിന്ന് മാറ്റാനായതെന്നും അദ്ദേഹം പറഞ്ഞു. ഒരുകിലോമീറ്റർ അകലെവരെ സ്ഫോടനശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു. ഹാളിനകത്ത് രക്തത്തിൽ മുങ്ങിക്കിടക്കുന്ന മൃതദേഹങ്ങളുടെയും കീറിയ വസ്ത്രങ്ങൾ, തൊപ്പി, ചെരിപ്പ്, വെള്ളക്കുപ്പി എന്നിവയുടെയുമെല്ലാം ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. മുസ്ലിങ്ങളിലെ ഷിയാവിഭാഗക്കാർ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഇവിടം. സുന്നിവിഭാഗക്കാർക്ക് മേൽക്കൈയുള്ള അഫ്ഗാനിൽ ഷിയാ വിഭാഗങ്ങൾക്കെതിരേ ഇടയ്ക്കിടെ അക്രമങ്ങൾ നടക്കാറുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് മിക്ക അക്രമങ്ങളുടെയും പിന്നിൽ. കർശനമായ സുരക്ഷാക്രമീകരണങ്ങൾ ഉണ്ടാവില്ലെന്നതുകൊണ്ട് ഭീകരർ ആക്രമണത്തിന് തിരഞ്ഞെടുക്കുന്നത് വിവാഹച്ചടങ്ങുകളെക്കൂടിയാണ്. ജൂലായ് 12-ന് കിഴക്കൻ അഫ്ഗാൻ പ്രവിശ്യയായ നംഗർഹറിൽ വിവാഹച്ചടങ്ങിനിടെയുണ്ടായ ചാവേർസ്ഫോടനത്തിൽ ആറുപേർ മരിച്ചിരുന്നു. ഉത്തരവാദിത്വം ഐ.എസ്. ഏറ്റെടുക്കുകയുംചെയ്തു. പത്തുദിവസംമുമ്പ് കാബൂളിലെ ഒരു പോലീസ് സ്റ്റേഷനിലും സ്ഫോടനമുണ്ടായി. ഇതിൽ 14 പേർ കൊല്ലപ്പെട്ടു. നൂറ്റിയമ്പതിലേറെ പേർക്ക് പരിക്കേറ്റു. സ്ഫോടനങ്ങൾ സമാധാനചർച്ചയ്ക്കിടെ അഫ്ഗാനിൽ രണ്ടുദശാബ്ദത്തോളമായി തുടരുന്ന ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാൻ ഭീകരസംഘടനയായ താലിബാനുമായി യു.എസിന്റെ നേതൃത്വത്തിൽ ദോഹയിൽ സമാധാനചർച്ച നടന്നുവരുകയാണ്. നിരവധിവട്ട ചർച്ചകൾക്കുശേഷം സമാധാനക്കരാർ ഒപ്പുവെക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിക്കുകയുംചെയ്തു. അതിനിടയിലാണ് രാജ്യത്ത് അടിക്കടി ആക്രമണങ്ങൾ നടക്കുന്നത്. ശനിയാഴ്ചത്തെ ആക്രമണത്തിനുപിന്നിൽ തങ്ങളല്ലെന്ന് താലിബാൻ ഉടൻതന്നെ പ്രതികരിച്ചിരുന്നു. അതിനുശേഷമാണ് ഐ.എസ്. ഉത്തരവാദിത്വം ഏറ്റെടുത്തത്. താലിബാൻ അവസാനിപ്പിക്കുമ്പോൾ മറുവശത്ത് ഐ.എസ്. വീണ്ടും കരുത്തുകാട്ടുന്നത് അഫ്ഗാൻസർക്കാരിനെയും യു.എസിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അഫ്ഗാനിൽനിന്ന് യു.എസ്. സേനയെ പൂർണമായും പിൻവലിക്കണമെന്നാണ് താലിബാൻ ചർച്ചയിൽ പ്രധാനമായും ആവശ്യപ്പെടുന്നത്. 14,000 യു.എസ്. സൈനികരാണ് ഇപ്പോൾ അഫ്ഗാനിലുള്ളത്. തിരിച്ച് അഫ്ഗാനിൽ വെടിനിർത്തലിന് താലിബാൻ മുൻകൈയെടുക്കും. അൽഖായിദ പോലുള്ള മറ്റുഭീകരസംഘടനകൾ പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തും. എന്നാൽ, ഇത് താലിബാന് രാജ്യത്ത് ചില അധികാരങ്ങൾ അനുവദിക്കുന്നതിന് തുല്യമായിരിക്കുമെന്ന് ഭയക്കുന്നവരുമുണ്ട്. സ്ത്രീകൾക്കുള്ള അടിസ്ഥാന മനുഷ്യാവകാശങ്ങൾ ഉൾപ്പെടെ പൊരുതിനേടിയ അവകാശങ്ങൾ നഷ്ടപ്പെടുമെന്നും അത് രാജ്യത്തെ വീണ്ടും ആഭ്യന്തരയുദ്ധത്തിലേക്ക് നയിക്കുമെന്നും ഇവർ ഭയക്കുന്നു. അതിനിടെ പാകിസ്താനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്താനിൽ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ താലിബാൻ നേതാവ് ഹെയ്ബത്തുള്ള അഖുണ്ഡ്സാദയുടെ സഹോദരൻ അഹ്മദുള്ള അഖുണ്ഡ്സാദയും ഉൾപ്പെടും. എന്നാൽ, ഇത് തങ്ങളുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് താലിബാൻനേതാക്കൾ പറഞ്ഞു. Content Highlights:terrorists aims wedding parties in afghanistan


from mathrubhumi.latestnews.rssfeed https://ift.tt/2z61GjF
via IFTTT