അഹമ്മദാബാദ്: കനത്ത മഴയിൽ ഗുജറാത്തിലെ വഡോദരയിൽ ആറുപേർ മരിച്ചു. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഗതാഗതവും താറുമാറായി. മഴയെ തുടർന്ന് വഡോദര വിമാനത്താവളത്തിന്റെ പ്രവർത്തനം വെള്ളിയാഴ്ച രാവിലെ വരെ നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. വഡോദര വഴിയുള്ള പത്തിലേറേ ട്രെയിനുകളും റദ്ദാക്കി. കനത്ത മഴ തുടരുന്നതിനാൽ വ്യാഴാഴ്ചയും വഡോദരയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുവരെ റെക്കോഡ് മഴയാണ് വഡോദരയിൽ ലഭിച്ചത്. 12 മണിക്കൂറിനിടെ വഡോദരയിൽ 442 മില്ലിമീറ്റർ മഴ ലഭിച്ചെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്ക്. വരുംദിവസങ്ങളിലും മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി. വഡോദരയ്ക്ക് പുറമേ അഹമ്മദാബാദ്, കർജാൻ, ദബോഹി, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിലും കഴിഞ്ഞദിവസം കനത്ത മഴ പെയ്തിരുന്നു. വഡോദരയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും താഴ്ന്നപ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അജ്വ നദിയിൽ ജലനിരപ്പുയർന്നതിനാൽ രക്ഷാപ്രവർത്തനത്തിനായി രണ്ടുയൂണിറ്റ് സൈനികരും വഡോദരയിലെത്തിയിട്ടുണ്ട്. Content Highlights:heavy rain vadodara gujarat, six dead,vadodara airport shuts down and evacuation is going on
from mathrubhumi.latestnews.rssfeed https://ift.tt/319iBh3
via
IFTTT