Breaking

Thursday, March 28, 2019

ഉപഗ്രഹവേധ മിസൈലിന് 1000 കിലോമീറ്ററിലധികം ശേഷിയുണ്ട്; നിർമിച്ചത് 6 മാസം കൊണ്ട്-ഡി.ആർ.ഡി.ഒ ചെയർമാൻ

ന്യൂഡൽഹി: ഉപഗ്രഹ വേധ മിസൈൽ പരീക്ഷണത്തിന് താഴ്ന്ന ഭ്രമണ പഥത്തിൽ 300 കിലോമീറ്റർ പരിധി തിരഞ്ഞെടുത്തത് മറ്റ് ബഹിരാകാശ വസ്തുക്കളെ ബാധിക്കാതിരിക്കാനെന്ന് ഡിആർഡിഓ ചെയർമാൻ സതീഷ് റെഡ്ഡി. ഒരു ഉത്തരവാദിത്വമുള്ള രാജ്യമെന്ന നിലയിൽ ബഹിരാകാശത്തുള്ള വിലയേറിയ വസ്തുക്കളെല്ലാം സുരക്ഷിതമാകണമെന്നും എല്ലാ അവശിഷ്ടങ്ങളും വേഗം നശിക്കണമെന്നുമാണ് തങ്ങൾ ആഗ്രഹിച്ചതെന്നും എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഒറീസയിലെ ബലാസോർ വിക്ഷേപണത്തറയിൽ നിന്നും ബുധനാഴ്ച രാവിലെ 11:16 നാണ് മിസൈൽ വിക്ഷേപിച്ചത്. അത് മൂന്ന് മിനിറ്റിനുള്ളിൽ തന്നെ ഭൂമിയിൽ നിന്നും 300 കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ പ്രവർത്തനരഹിതമായ ഒരു ഉപഗ്രഹത്തിൽ വിജയകരമായി പതിച്ചു. പൂർണമായും ഇന്ത്യയിൽ തന്നെ നിർമിച്ച മിസൈൽ കൃത്യതയോടെയാണ് ലക്ഷ്യസ്ഥാനം ഭേദിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പരീക്ഷണ വിജയം പ്രഖ്യാപിച്ചത്. ഉപഗ്രഹങ്ങളെ തകർക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്ത മിസൈലാണിത്. വിമാനങ്ങളേയും മറ്റും തകർക്കാൻ ഉപയോഗിക്കുന്ന ബാലിസ്റ്റിക് ആയുധങ്ങളിലുള്ള സാങ്കേതിക വിദ്യകൾ എ-സാറ്റ് മിസൈലിൽ ഉപയോഗിച്ചിട്ടുണ്ട്. താഴ്ന്ന ഭ്രമണപഥത്തിലെ എല്ലാ ഉപഗ്രങ്ങളെയും ലക്ഷ്യമിടാനുള്ള കഴിവ് ഇന്ത്യയുടെ എ-സാറ്റ് മിസൈലിനുണ്ട്. 300 കിലോമീറ്റർ പരിധിയിലാണ് ഇപ്പോൾ പരീക്ഷണം നടത്തിയതെങ്കിലും 1000 കിലോമീറ്റർ പരിധിയിൽ ലക്ഷ്യം ഭേദിക്കാൻ ഈ മിസൈലിനാവും. രണ്ട് വർഷം മുമ്പാണ് സർക്കാരിൽ നിന്നും പദ്ധതിയ്ക്ക് അനുമതി ലഭിച്ചതെന്നും ആറ് മാസം മുമ്പാണ് അത് ഒരു മിഷൻ രൂപത്തിലേക്ക് പരിണമിച്ചതെന്നും റെഡ്ഡി പറഞ്ഞു. നിശ്ചയിച്ച തീയ്യതിക്ക് മുമ്പ് എ-സാറ്റ് ഉപഗ്രഹ പദ്ധതി പൂർത്തിയാക്കാനായി നൂറോളം ശാസ്ത്രജ്ഞർ രാപ്പകലില്ലാതെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. Content Highlights:a-sat-missile-will not affect other space assets says drdo chairman


from mathrubhumi.latestnews.rssfeed https://ift.tt/2U4cOdJ
via IFTTT