Breaking

Monday, November 15, 2021

ബെലാറസ്-പോളണ്ട് അതിർത്തി പ്രശ്നം റഷ്യയുമായി യുദ്ധത്തിനു തയ്യാറെന്ന് ബ്രിട്ടൻ

ലണ്ടൻ: കിഴക്കൻ യൂറോപ്പിലെ പ്രശ്നങ്ങളിൽ റഷ്യയുമായി യുദ്ധത്തിനു തയ്യാറെന്ന് ബ്രിട്ടൻ. മേഖലയിലെ വമ്പൻ ഭീഷണിയായി റഷ്യ മാറിയിരിക്കുകയാണെന്നും ബ്രിട്ടീഷ് സൈനിക മേധാവി ജനറൽ നിക് കാർട്ടർ പറഞ്ഞു. എന്നാൽ നേരിട്ടുള്ള യുദ്ധത്തിന് റഷ്യ മുതിരുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.റഷ്യൻ സഖ്യകക്ഷിയായ ബെലാറസിൽനിന്നുള്ള അഭയാർഥി പ്രവാഹം പോളണ്ട് അതിർത്തിയിൽ യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചതിനു പിന്നാലെയാണ് പ്രതികരണം. യുക്രൈൻ അതിർത്തിയിൽ റഷ്യ സൈനിക വിന്യാസം വർധിപ്പിച്ചതായും റിപ്പോർട്ടുണ്ട്.പോളണ്ടിലൂടെ യൂറോപ്യൻ യൂണിയനിലേക്ക് നിയമവിരുദ്ധമായി പ്രവേശിക്കാൻ ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ അഭയാർഥികളെ പ്രേരിപ്പിക്കുന്നതായി യു.എസും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങൾ നേരത്തേ ആരോപിച്ചിരുന്നു. 30 വർഷമായി എകാധിപത്യഭരണം തുടരുന്ന ലുകാഷെങ്കോ തനിക്കുമേൽ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾക്കു കണക്കുതീർക്കാൻ അഭയാർഥികളെ അനധികൃതമായ കടന്നുകയറ്റത്തിന് പ്രേരിപ്പിക്കുകയാണെന്നാണ് നേതാക്കൾ ആരോപിക്കുന്നത്. എന്നാൽ വരുംദിവസങ്ങളിൽ ലുകാഷെങ്കോയ്ക്കുനേരെ യൂറോപ്യൻ യൂണിയൻ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നാണ് കരുതുന്നത്. റഷ്യൻ പ്രസിഡൻറ്്‌ വ്‌‍‌ളാദിമിർ പുതിനാണ് ലുകാഷെങ്കോയ്ക്കുവേണ്ട പിന്തുണ നൽകുന്നതെന്നും വിമർശനമുയർന്നിരുന്നു. അഭയാർഥികളെ മുൻനിർത്തി ബ്രിട്ടനും സഖ്യക്ഷികൾക്കുമെതിരേ യുദ്ധം ചെയ്യുകയാണ് റഷ്യയെന്നും ആരോപണമുണ്ട്. എന്നാൽ ആരോപണങ്ങൾ പുതിൻ നിഷേധിച്ചു. അഭയാർഥിപ്രവാഹവുമായി ബന്ധമില്ലെന്നും യൂറോപ്യൻ യൂണിയൻ നേതാക്കൾ ലുകാഷെങ്കോയുമായി ചർച്ചനടത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ബെലാറസിൽനിന്നുള്ള 4000-ത്തോളം അഭയാർഥികൾ ഇപ്പോൾ അതിർത്തിയിലുണ്ടെന്നാണ് പോളണ്ട് പറയുന്നത്. ഓരോദിവസവും കൂടുതൽ പേർ എത്തിച്ചേരുന്നുണ്ടെന്നും അവർ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3CaeiUQ
via IFTTT