Breaking

Sunday, November 28, 2021

അതിവേഗപാത: ഹൈക്കോടതിയിലും ഹരിത ട്രിബ്യൂണലിലും പുതിയ കേസുകൾ

കോട്ടയം: സംസ്ഥാനത്ത് അതിവേഗ റെയിൽവേയുടെ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ റെയിൽവേ ബോർഡിനെ ധരിപ്പിക്കും. ഭൂവിടം തിരിച്ചിടുന്നത് പൂർത്തിയായാൽ സാമൂഹികാഘാതപഠനം തുടങ്ങാനാണ് ആലോചന. പദ്ധതിയുടെ വിശദരൂപരേഖ റെയിൽവേ ബോർഡ് പരിഗണനയിലാണ്.അടുത്തയാഴ്ച കെ.റെയിൽ ഉന്നതർ ബോർഡുമായി ചർച്ച നടത്തിയേക്കും. ഭൂമി ഏറ്റെടുക്കലിന് പ്രത്യേകമായി ഡെപ്യൂട്ടി കളക്ടറെ കഴിഞ്ഞദിവസം നിയമിച്ചിരുന്നു. എല്ലാ ജില്ലകളിലുമുള്ള ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഡെപ്യൂട്ടി കളക്ടറുടെ ഒാഫീസാണ്.പദ്ധതിക്കുവേണ്ടിവരുന്ന എല്ലാ വായ്പകളുടെയും അധികച്ചെലവിന്റെയും ബാധ്യത സംസ്ഥാനം ഏറ്റെടുക്കുമെന്ന് നേരത്തെ സർക്കാർ റെയിൽവേ മന്ത്രാലയത്തെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ വിദേശവായ്പക്കുള്ള നടപടികളുമായി മുന്നോട്ടുപോകാൻ കഴിയുമെന്നാണ് കെ.റെയിലിന്റെ പ്രതീക്ഷ. അതിന് മുന്നോടിയായി സ്ഥലം അളന്നുതിരിച്ചിടുകയെന്ന പ്രധാന ദൗത്യമാണ് അവർക്ക് മുന്നിലുള്ളത്.അതിനിടെ, പദ്ധതിക്ക് എതിരായി നിയമപോരാട്ടം നടത്തുന്ന കൂട്ടായ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയതെന്ന് മുളക്കുളം സ്വദേശി എം.ടി. തോമസ് അറിയിച്ചു.ഇൗ വർഷം ജനുവരി 29-ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ലംഘനമാണ് ഇപ്പോൾ നടക്കുന്ന ഭൂമി ഏറ്റെടുക്കൽ നീക്കമെന്നാണ് ആക്ഷേപം. റെയിൽവേ മന്ത്രാലയം, റെയിൽവേ ബോർഡ് എന്നിവയുടെ അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കരുതെന്ന് കോടതി ഉത്തരവുണ്ടെന്ന് തോമസ് പറഞ്ഞു.12-ന് ദേശീയ ഹരിതട്രിബ്യൂണലുള്ള കേസും പരിഗണിക്കുന്നുണ്ട്. റെയിൽ പദ്ധതിക്ക് മുൻകൂർ പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തിന് എതിർവാദം ആക്‌ഷൻ കൗൺസിൽ നൽകും. 75 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമാണപ്രവർത്തനം നടത്തുന്നതിനാൽ പാരിസ്ഥിതികാനുമതി വേണമെന്ന് കൗൺസിൽ ബോധിപ്പിക്കും. 2500 ഏക്കറിലെ അനുബന്ധ കെട്ടിടനിർമാണവും ചൂണ്ടിക്കാണിക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3FQ1q8A
via IFTTT