Breaking

Tuesday, November 30, 2021

തുടങ്ങാം സമഭാവനയുടെ സത്‌കലാശാലകൾ

ആൺകുട്ടികൾക്ക് തോക്കും കാറും, പെൺകുട്ടികൾക്ക് ബാർബി പാവകളും കിച്ചൻസെറ്റുകളും! അക്രമോത്സുകനായ യോദ്ധാവാകലാണ് തന്റെ ധർമമെന്ന് ആൺകുട്ടിയോടും അടുക്കളയുടെ പരിമിതവൃത്തമാണ് ആത്യന്തികമായി തന്റെ ലോകമെന്ന് പെൺകുട്ടിയോടും പറയാതെ പറഞ്ഞുവെക്കൽ-അത് നമ്മുടെ പൊതുശീലമാണ്. അടിയന്തരമായി മാറണം ബോധതലത്തിൽ തന്നെക്കുറിച്ചും താൻ അംഗമായ സമൂഹത്തെക്കുറിച്ചുമുള്ള ധാരണകൾ രൂപപ്പെട്ടുതുടങ്ങുന്ന കാലം മുതൽത്തന്നെ ലിംഗവിവേചനപരമായ സമീപനങ്ങളും ലിംഗപദവിയുമായി ബന്ധപ്പെട്ട വാർപ്പുമാതൃകാ പെരുമാറ്റസംഹിതകളുമാണ് കുട്ടികളിലേക്ക് സന്നിവേശിക്കപ്പെടുന്നത്. മനുഷ്യരുടെ ഗഹനവും സങ്കീർണവുമായ സ്വഭാവസവിശേഷതകളെ ആണത്തം/പെണ്ണത്തം എന്ന ഗണങ്ങളായി നെടുകെ വിഭജിച്ച്, ആണത്തമാണ് മേന്മയേറിയത് എന്ന് പലരീതികളിൽ ദ്യോതിപ്പിക്കൽ; അങ്ങനെ ആൺകുട്ടിയിൽ മേധാവിത്വമനോഭാവവും പെൺകുട്ടിയിൽ അധമബോധവും സഹജമായി ഉറപ്പിക്കൽ -ഇവ ഭംഗിയായി കുടുംബങ്ങളിൽത്തന്നെ നിർവഹിക്കപ്പെട്ടശേഷമാണ് നമ്മുടെ കുട്ടികളിൽ മിക്കവാറുംപേർ കലാലയങ്ങളിൽ എത്തുന്നത്. കുടുംബംതൊട്ടുതന്നെ തുടങ്ങുന്ന ഈ പ്രക്രിയയുടെ സ്വാഭാവിക തുടർച്ചയായി, സമൂഹത്തിൽ പ്രബലമായ മേധാവിത്വബന്ധങ്ങളെ അതേ നിലയിൽ പിന്തുടരുന്ന കേന്ദ്രങ്ങളാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളും. വിദ്യാഭ്യാസരംഗത്താകെ പെൺകുട്ടികളുടെ ദൃശ്യതയും പങ്കാളിത്തവും വർധിച്ചിട്ടും ഉന്നതവിദ്യാഭ്യാസമേഖലയിലെ സ്ത്രീവിരുദ്ധപ്രവണതകൾക്ക് അവസാനമായിട്ടില്ലെന്നത് പൊതു അനുഭവമാണ്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമത്വബോധത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതിബോധം സൃഷ്ടിച്ചെടുക്കുകയെന്നത് അതുകൊണ്ടുതന്നെ, ശ്രമകരമെങ്കിലും അടിയന്തരമായി ഏറ്റെടുക്കേണ്ട കടമയാണ്. 'സമഭാവനയുടെ സത്കലാശാലകൾ' കാമ്പയിനായി ഉന്നതവിദ്യാഭ്യാസവകുപ്പ് അതാണ് ഏറ്റെടുത്തിരിക്കുന്നത്. വസ്ത്രധാരണസ്വാതന്ത്ര്യമടക്കമുള്ള കാര്യങ്ങളിലേക്കുള്ള കടന്നുകയറ്റവും സഞ്ചാരസ്വാതന്ത്ര്യത്തിലുള്ള അപ്രഖ്യാപിത വിലക്കുകളും സ്ത്രീധന-ലൈംഗിക പീഡനങ്ങളുംപോലെ നിത്യജീവിതത്തിലും സാമൂഹികജീവിതത്തിലും സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരിടേണ്ടിവരുന്ന അനുഭവങ്ങൾ അനന്തമാണ്. ഒരുപാട് അരുതുകളിലൂടെയാണ് കലാലയങ്ങളിലും നമ്മുടെ പെൺകുട്ടികളുടെ ദൈനംദിനങ്ങൾ. പുരുഷമേധാവിത്വപരമായ സമീപനങ്ങളും രീതിസമ്പ്രദായങ്ങളും പെൺകുട്ടികൾക്കും സ്ത്രീകൾക്കും അവിടെയും അർഹവും നീതിയുക്തവും ആനുപാതികവുമായ ഇടമോ ശബ്ദമോ ദൃശ്യതയോ അനുവദിക്കുന്നവയല്ല. വളർച്ചയുടെ ഓരോഘട്ടത്തിലും ഓരോ തരം മെരുക്കൽ പ്രക്രിയയിലൂടെ കടന്നുപോവേണ്ടിവരുന്ന ദാരുണത കലാലയങ്ങളിലും ആവർത്തിക്കുന്നത് മറച്ചുപിടിക്കാനാവാത്തത്രയും പ്രകടമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേപോലെ അവകാശപ്പെട്ടതാണ്. അതിന്, ഒഴിവാക്കിനിർത്തലുകളുടെയും അതിക്രമങ്ങളുടെയും ഹിംസാത്മകതയുടെയും അവമതിപ്പുകളുടെയുമൊക്കെ വിഷയങ്ങൾ അതതവസരങ്ങളിൽ അഭിസംബോധന ചെയ്യപ്പെടണം. ഇവയിൽ സാധാരണയായി പുലർത്തിപ്പോരുന്ന കുറ്റകരമായ മൗനങ്ങളും അലംഭാവങ്ങളും നിസ്സംഗതകളും ചോദ്യംചെയ്യപ്പെടണം. ലിംഗനീതിയുടെയും ലിംഗസമത്വത്തിന്റെയും ആശയങ്ങളുൾക്കൊണ്ട്, കൂടുതൽ ജനാധിപത്യപരമായും തുല്യപങ്കാളിത്തത്തോടെയും ഇടപെടാനുള്ള അന്തരീക്ഷം വിദ്യാഭ്യാസസ്ഥാപനങ്ങളിലുണ്ടാകേണ്ടത് സമത്വപൂർണമായ സമൂഹസൃഷ്ടിക്കുള്ള മുന്നുപാധിയാണ്. ദൃശ്യവും അദൃശ്യവുമായ ഋണാത്മകാന്തരീക്ഷത്തെ തിരസ്കരിക്കാൻ, അതിക്രമങ്ങളെ പ്രതിരോധിക്കാൻ, സ്വതന്ത്രമായ ജീവിതവും ആവിഷ്കാരവും ഉറപ്പാക്കാൻ പെൺകുട്ടികൾക്ക് ചുറ്റുപാട് എങ്ങനെയുണ്ടാക്കണം? ആരാണിതിൽ മുൻകൈയെടുക്കേണ്ടത്? ഈ ചോദ്യങ്ങളാണ് നമുക്കുമുന്നിലുള്ളത്. മാറണം ഈ ഘടന കേരളത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഘടനതന്നെ ആൺകുട്ടികളെയും പെൺകുട്ടികളെയും വിഭജിച്ചു നിർത്തുന്നതാണ്. ഇരിപ്പിടങ്ങളുടെ ക്രമീകരണംമുതൽ കളിസ്ഥലങ്ങളിൽവരെ ഈ വിഭജിത സമീപനമുണ്ട്. നിലവിലുള്ള അസമമായ ലിംഗപദവിബന്ധങ്ങളെ വിമർശനാത്മകമായി സമീപിക്കുന്നവയും അവയിലെ ലിംഗ വിവേചനതലങ്ങൾ വെളിപ്പെടുത്താൻ പോന്നവയും അല്ല നിലവിലെ പാഠഭാഗങ്ങളും പഠനപ്രോഗ്രാമുകളും. പുരുഷാധിപത്യമൂല്യങ്ങളെ ചെറുക്കാനോ മാറ്റിത്തീർക്കാനോ പ്രേരിപ്പിക്കത്തക്ക രീതിയിൽ കാര്യമായ ഒന്നുംതന്നെ കരിക്കുലത്തിന്റെ ഭാഗമായി ഉണ്ടാകുന്നില്ല. നിലവിലുള്ള ലിംഗപദവിബന്ധങ്ങളെ അപനിർമിക്കാനും സമത്വത്തിന്റെ അടിസ്ഥാനത്തിൽ സഹവർത്തിത്വത്തിന്റെയും സഹകരണത്തിന്റെയും സാധ്യതകളുറപ്പിക്കുന്ന ഗുണാത്മകമാറ്റങ്ങൾ ലിംഗപദവിബന്ധങ്ങളിൽ ഉണ്ടാക്കാനും ഉതകുന്ന കാമ്പസുകൾ പെൺകുട്ടികളുടെ മൗലികാവകാശ പരിധിയിൽ വരുന്നതാണ്. അതു നേടണമെങ്കിൽ ആൺകുട്ടിയെ അധികാരിയായും പെൺകുട്ടിയെ വിനീതവിധേയയായും രൂപപ്പെടുത്തുന്ന സാമൂഹികപാഠങ്ങളല്ല കലാലയങ്ങളിൽ അവർക്കു ലഭിക്കേണ്ടത്. പകരം, നിർഭയം പെരുമാറാൻ കഴിയുന്ന അന്തരീക്ഷം കലാലയങ്ങളിൽ അവർക്ക് ഉറപ്പാക്കണം. അന്യവത്കരണത്തിന്റെയും അപരിചിതത്വത്തിന്റെയും വേലിക്കെട്ടുകൾ തകരുമ്പോഴേ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും മനുഷ്യത്വപരമായ തുറസ്സുകൾ ഉണ്ടാകൂ. അധ്യാപകരുടെ പങ്ക് സമഭാവനയുടെ കേരളം സൃഷ്ടിക്കാൻ ഏറ്റവും സാധ്യതയും ഉത്തരവാദിത്വവും ഉള്ളവർ കലാലയങ്ങളിലെ അധ്യാപകർതന്നെയാണ്. എന്നാൽ, സ്വന്തം അധികാരത്തിന്റെ കാര്യത്തിൽ വളരെയധികം ജാഗരൂകരാണവർ. കുട്ടികളോട് സൗഹാർദപരമായി സംസാരിച്ചാൽപ്പോലും തന്റെ അധികാരനില ഇല്ലാതാകുമെന്ന് ആശങ്കപ്പെടുന്നവരാണ് നമ്മുടെ അധ്യാപകരിൽ നല്ലൊരുപങ്കും. ഇത് മാറ്റാറായി. പ്രാഥമികവിദ്യാലയങ്ങളിൽ പഠിതാക്കളും അധ്യാപകരും തമ്മിൽ നിലവിൽവന്നുകഴിഞ്ഞ ജനാധിപത്യാന്തരീക്ഷത്തിന്റെ മുന്നോട്ടുപോക്കാണ് കലാലയങ്ങളിൽ കാണേണ്ടത്. ഒപ്പം, വിദ്യാർഥിപ്രസ്ഥാനങ്ങളിലെയും തൊഴിൽസംഘടനകളിലെയും ലിംഗപരമായ ബന്ധങ്ങൾ പുനർനിർമിക്കേണ്ടതുണ്ടെന്നും ഓർക്കേണ്ടതുണ്ട്. സർക്കാർപ്രതിജ്ഞാബദ്ധം നവകേരള സൃഷ്ടിയിൽ ഏർപ്പെട്ടിരിക്കുകയാണ് നാം. നവകേരളം എന്ന സങ്കലനം ഒരുവശത്ത് സമഗ്രമായ വികസനസങ്കല്പങ്ങൾ സാക്ഷാത്കരിക്കലാണെങ്കിൽ, മറുവശത്ത് അത് പാർശ്വവത്കൃതരായ മുഴുവൻ ജനങ്ങളെയും ചേർത്തുപിടിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരലുമാണ്. ലിംഗനീതിയും സാമൂഹികനീതിയും സംബന്ധിച്ച കാഴ്ചപ്പാടുകൾ സമന്വയിക്കുന്ന സമീപനം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾക്കകത്തും വളർത്തിക്കൊണ്ടുവരാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എല്ലാവർക്കും അവരുടേതായ ഇടങ്ങൾ വേണം, അംഗീകാരം വേണം. അതുവഴി നമ്മുടെ കലാലയങ്ങളെ കൂടുതൽ ജനാധിപത്യവത്കരിക്കാനും നിർഭയമായും സ്വച്ഛന്ദമായും സ്വതന്ത്രമായുമുള്ള അറിവന്വേഷണത്തിന്റെ കേന്ദ്രങ്ങളായി മാറ്റാനുമുള്ള കാൽവെപ്പാണ് 'സമഭാവനയുടെ സത്കലാശാലകൾ' കാമ്പയിൻ. നമ്മുടെ കലാലയങ്ങളിൽ മൗനത്തിൽ ഒളിച്ചിരിക്കാൻ നിർബന്ധിതരായ ഒരു കുട്ടിയും ഇല്ലാതിരിക്കാൻ, സർഗാത്മകമായ സ്വന്തം സാധ്യതകളിലേക്ക് അവരെ ഉണർത്താൻ, കൈകോർക്കാം.


from mathrubhumi.latestnews.rssfeed https://ift.tt/3rlfanL
via IFTTT