Breaking

Monday, November 15, 2021

ശിശുദിനത്തിൽ തന്റെ കുഞ്ഞെവിടെയെന്നു ചോദിച്ച് അനുപമ

തിരുവനന്തപുരം: കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ചുള്ള ഓർമപ്പെടുത്തലുമായി സംസ്ഥാനം ശിശുദിനം ആഘോഷിച്ചപ്പോൾ തന്റെ കുഞ്ഞിനെ തിരികെവേണമെന്ന ആവശ്യവുമായി സമരം തുടരുകയാണ് അനുപമ എസ്.ചന്ദ്രൻ. തൈക്കാട് ശിശുക്ഷേമ സമിതിക്കു മുന്നിലൂടെ കുഞ്ഞുങ്ങൾ നയിച്ച ശിശുദിന റാലി കടന്നുപോകുമ്പോൾ ഒരു കസേരയുടെ മുകളിൽ കയറിനിന്ന്് ‘എന്റെ കുഞ്ഞിനെ എനിക്കു തരൂ’ എന്നെഴുതിയ പ്ലക്കാർഡും ഉയർത്തി നിൽക്കുകയായിരുന്നു ഈ അമ്മ. സമിതി ആസ്ഥാനത്ത് ശിശുദിനാഘോഷങ്ങൾ നടക്കുമ്പോൾ പുറത്ത് കുഞ്ഞിനായി തൊട്ടിൽകെട്ടിയും അനുപമ പ്രതിഷേധിച്ചു. തന്റെ കുഞ്ഞിനും ശിശുദിനം ഇല്ലേയെന്നും അവനു നീതി കിട്ടാത്തൊരിടത്ത് ആഘോഷങ്ങൾ സംഘടിപ്പിക്കാൻ സമിതി അംഗങ്ങൾക്ക് എങ്ങനെ കഴിയുന്നെന്നും അനുപമ ചോദിച്ചു. റാലി നയിച്ച് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജുഖാൻ അടക്കമുള്ളവർ സമരപ്പന്തലിനു മുന്നിലൂടെ കടന്നുപോയപ്പോൾ ബാരിക്കേഡുകൾ നിരത്തി പോലീസ് പ്രതിരോധം സൃഷ്ടിച്ചു. ബാരിക്കേഡുകൾക്കു മുകളിലൂടെ അനുപമയും മറ്റു സമരക്കാരും പ്ലക്കാർഡും തൊട്ടിലും റോസാപ്പൂക്കളും ഉയർത്തി പ്രതിഷേധം അറിയിച്ചു. പുറത്തെ സമരപരിപാടികളൊന്നും സമിതിയുടെ ആഘോഷങ്ങളെ ബാധിച്ചില്ല. തന്റെ ആവശ്യം അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് അനുപമയുടെയും ഭർത്താവ് അജിത്തിന്റെയും തീരുമാനം.


from mathrubhumi.latestnews.rssfeed https://ift.tt/3owPEc8
via IFTTT