Breaking

Tuesday, November 16, 2021

പരിശീലനക്ലാസുകളിൽ പങ്കെടുക്കാത്തവർക്ക് ഇനി കോൺഗ്രസിൽ സംഘടനാച്ചുമതലയില്ല

ന്യൂഡൽഹി: പരിശീലിപ്പിക്കപ്പെട്ട സന്നദ്ധഭടന്മാരുടെ സേനയാവാൻ കോൺഗ്രസ്. പാർട്ടിയുടെ പരിശീലനപരിപാടികളിൽ പങ്കെടുക്കാത്തവർക്ക് പ്രധാന സംഘടനാച്ചുമതല നൽകേണ്ടെന്ന രാഹുൽ ഗാന്ധിയുടെ നിർദേശം പാർട്ടി കർശനമായി നടപ്പാക്കും. ആശയ അടിത്തറയുള്ള പ്രവർത്തകരെ വളർത്തിയെടുക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. ഡിസംബർമുതൽ പി.സി.സി. തലത്തിലും ജനുവരിയിൽ ജില്ലാ കമ്മിറ്റി തലത്തിലും ഫെബ്രുവരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾക്കും തുടർന്ന് താഴെത്തട്ടിലും നിർബന്ധിത പരിശീലനം നൽകും.ഇതിനായുള്ള പരിശീലകരെ തിരഞ്ഞെടുക്കാൻ മഹാത്മാഗാന്ധിയുടെ ആശ്രമമായ വാർധ സേവാഗ്രാമിൽനടന്ന നാലുദിവസത്തെ പരിശീലനം സമാപിച്ചു. 31 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കുള്ള പരിശീലനത്തിന്റെ സമാപനസമ്മേളനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പരിശീലിപ്പിക്കപ്പെട്ട സന്നദ്ധഭടന്മാരുടെ സേനയായി ഇന്ത്യയിലെ കോൺഗ്രസ് മാറുമെന്നും പരിശീലനം നിർബന്ധിതമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങൾമുതൽ ബൂത്ത് പ്രസിഡന്റ്‌വരെയുള്ള മുഴുവൻ ആളുകളും നിർബന്ധിതമായ വാർഷികപരിശീലനത്തിലൂടെ കടന്നുപോകുന്നതരത്തിൽ കോൺഗ്രസ് പ്ലീനറി സെഷനിൽ മാറ്റം കൊണ്ടുവരും. കോൺഗ്രസിന്റെ ചരിത്രവും രാഷ്ട്രീയപ്രാധാന്യവും ഇന്നുകാണുന്ന ഇന്ത്യ ഇത്തരത്തിൽ രൂപപ്പെട്ടതിൽ പാർട്ടിക്കുള്ള പങ്കും അംഗങ്ങളും പ്രവർത്തകരും പുതുതായെത്തുന്നവരും നിർബന്ധമായി പഠിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവില കുറയ്ക്കുംവരെ ജനജാഗരൺ അഭിയാൻ സമരം തുടരാനും കോൺഗ്രസ് തീരുമാനിച്ചു. കേന്ദ്രത്തിന്റെ ജനദ്രോഹനയങ്ങൾക്കും രാജ്യത്തെ പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനുമെതിരേ സമരം മൂന്നാംദിവസത്തിലേക്ക് കടന്നു. ശിശുദിനത്തിൽ തുടങ്ങിയ പരിപാടി പ്രഭാതഭേരി, ശുചീകരണ പരിപാടി, ജനസമ്പർക്കം എന്നിവയിലൂടെ ദേശവ്യാപകമായി പുരോഗമിക്കുകയാണ്. ആദ്യപരിപാടിയായ മുംബൈ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പദയാത്ര വേണുഗോപാൽ ഫ്ളാഗ് ഓഫ് ചെയ്തു. വാർധ ജില്ലയിലെ കരൺജി ബോഗെയിൽ ഗ്രാമീണരോടൊപ്പം രാത്രി പ്രതിഷേധകലാപരിപാടികളിലും വേണുഗോപാൽ പങ്കെടുത്തു. മഹാരാഷ്ട്ര പി.സി.സി. പ്രസിഡന്റ് നാനാ പട്ടോല, എച്ച്.കെ. പാട്ടീൽ അടക്കമുള്ളവർ കർഷകരുടെ വീടുകളിൽ അന്തിയുറങ്ങി. മിക്കസംസ്ഥാനങ്ങളിലും സംസ്ഥാന-ദേശീയ നേതാക്കൾ പങ്കെടുത്തു. പ്രധാനനേതാക്കൾ ഗ്രാമങ്ങളിൽ ജനങ്ങളുമായി സംവദിച്ച് അവർക്കൊപ്പം അന്തിയുറങ്ങും. 29 വരെയാണ് സമരത്തിന്റെ ആദ്യഘട്ടം.


from mathrubhumi.latestnews.rssfeed https://ift.tt/3DkyFzX
via IFTTT