Breaking

Sunday, November 14, 2021

ബ്രിട്നി സ്പിയേഴ്സിന് രക്ഷാകർത്താക്കളിൽനിന്ന് പരിപൂർണ മോചനം

ലോസ് ആഞ്ജലിസ്: “ജീവിതത്തിലെ ഏറ്റവുംമികച്ച ദിവസം. എന്റെ കണ്ണുകൾ നിറയുന്നു” -13 വർഷം നീണ്ടുനിന്ന രക്ഷാകർത്തൃഭരണം അവസാനിപ്പിച്ച കോടതിവിധിയോട് പോപ് താരം ബ്രിട്നി സ്പിയേഴ്സ് ഇപ്രകാരമാണ് പ്രതികരിച്ചത്. ലോസ് ആഞ്ജലിസ് കോടതി ജഡ്ജി ബ്രെൻഡ പെന്നിയാണ് വെള്ളിയാഴ്ച ബ്രിട്നിയുടെ ജീവിതത്തെ നിയന്ത്രിച്ച വിവാദമായ രക്ഷാകർത്തൃത്വം അവസാനിപ്പിച്ചത്. സെപ്റ്റംബർ അവസാനം ബ്രിട്നിയുടെ അച്ഛൻ ജാമി സ്പിയേഴ്സിനെ രക്ഷാകർത്തൃസ്ഥാനത്തുനിന്ന്‌ നീക്കിയ കോടതി, വെള്ളിയാഴ്ച ഔദ്യോഗികമായി രക്ഷാകർത്തൃഭരണത്തിന് അന്ത്യം കുറിക്കുകയായിരുന്നു. എന്നാൽ, ബ്രിട്നിയുടെ താത്പര്യപ്രകാരം താത്‌കാലിക രക്ഷാകർത്താവായി നിയമിച്ചിട്ടുള്ള അക്കൗണ്ടന്റായ ജോൺ സബെലിൻറെ ചില അധികാരങ്ങൾ നിലനിർത്തും. നിലവിലുള്ള സാമ്പത്തികപ്രശ്നങ്ങൾ അവസാനിക്കുന്നതുവരെയാകും ഇത്.മറവിരോഗമോ മനോരോഗമോ നേരിടുന്ന വ്യക്തികൾക്ക് ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയില്ലെന്നുതെളിഞ്ഞാൽ കോടതി അനുവദിക്കുന്നതാണ് രക്ഷാകർത്തൃഭരണം. ഇതുപ്രകാരം കഴിഞ്ഞ 13 വർഷമായി അച്ഛൻ ജാമി സ്പിയേഴ്‌സാണ് 39-കാരിയായ ബ്രിട്‌നിയുടെ സാമ്പത്തികവും തൊഴിൽപരവുമായ കാര്യങ്ങൾ നോക്കുന്നത്. 2007-ൽ കെവിൻ ഫെഡർ ലൈനിൽനിന്ന് വിവാഹമോചനത്തിനുശേഷം ബ്രിട്‌നിയുടെ സമനില തെറ്റുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകൾ കോടതിയിലെത്തുകയും 2008-ൽ ബ്രിട്‌നിയുടെ മാനസികാരോഗ്യനില പരിശോധിക്കുകയുമായിരുന്നു. കോടതിക്കുപുറത്ത് തടിച്ചുകൂടിയ ബ്രിട്‌നിയുടെ ആരാധകർ ആർപ്പുവിളികളോടെയാണ് വിധിയെ സ്വാഗതംചെയ്തത്. ബ്രിട്നിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ആരാധകരുടെ കാമ്പയിനുകൾ സാമൂഹികമാധ്യമങ്ങളിൽ സജീവമായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3ceO3BW
via IFTTT