Breaking

Sunday, November 14, 2021

ഇത് നെഹ്രു മരിച്ചപ്പോൾ ജനിച്ച ‘നെഹ്രു'

തിരുവനന്തപുരം: വട്ടിയൂർക്കാവിനടുത്തെ പാണാങ്കരക്കാർ ഇടയ്ക്ക് നെഹ്രുവിനൊപ്പം സവാരിപോകും. നെഹ്രു അവർക്ക് ഏറെ വേണ്ടപ്പെട്ടവനാണ്. അവരുടെ സ്വന്തം ഓട്ടോഡ്രൈവർ. കവലയിൽച്ചെന്ന് ആരോട് ചോദിച്ചാലും 'നെഹ്രുവിന്റെ വീട് കാണിച്ചുതരും. 1964 മേയ് 27-നാണ് നെഹ്രു ജനിക്കുന്നത്. സാക്ഷാൽ ജവാഹർലാൽ നെഹ്രുവിന്റെ മരണസമയത്ത്. ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിയിലെ ഡോ. കേശവൻ നായർ അപ്പോൾ ഒരു പ്രസവശസ്ത്രക്രിയയിൽ ആയിരുന്നു. ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർക്ക് ഒരു ഫോൺ വന്നു. 'ജവാഹർലാൽ നെഹ്രു മരിച്ചു' എന്നതായിരുന്നു സന്ദേശം. നെഹ്രുവിന്റെ കടുത്ത ആരാധകനായ ഡോക്ടർ അപ്പോൾ സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞിനെ നെഹ്രുവെന്ന് പേരുചൊല്ലിവിളിച്ചു. അങ്ങനെ മഞ്ചാടിമൂട്ടിലെ സഹദേവൻ-ഗോമതി ദമ്പതിമാരുടെ അഞ്ചാമത്തെ മകനായി നെഹ്രു ജനിച്ചു. സ്കൂളിൽ ജവഹർ എന്ന് പേരിടണമെന്ന് നിർദേശിച്ചതും കേശവൻനായരാണ്. ജവഹർ എന്ന് പേരിട്ടെങ്കിലും ആ പേരും 'നെഹ്രു'വെന്ന പേരിൽ മുങ്ങിപ്പോയി. ഡോക്ടർക്ക് വലിയ കാര്യമായിരുന്നു കുഞ്ഞു നെഹ്രുവിനെ. 'ഓരോ തവണ കുത്തിവെപ്പിന് ആശുപത്രിയിൽ ചെല്ലുമ്പോഴും ചോദിക്കും 'ഇവന്റെ പേര് മാറ്റിയിട്ടില്ലല്ലേ?' മഞ്ചാടിമൂട് സ്കൂളിലും ശാസ്തമംഗലം സ്കൂളിലുമായി ആറാം ക്ളാസ് വരേയേ പഠിച്ചുള്ളൂ നെഹ്രു. പിന്നെ പണിക്കുപോയിത്തുടങ്ങി. ''നെഹ്രുവെന്ന് എല്ലാവരും വിളിക്കുന്നത് ആദരവായി മാത്രമേ തോന്നിയിട്ടുള്ളൂ. ഓർമവെച്ചപ്പോൾമുതൽ ഞാൻ കേൾക്കുന്ന എന്റെ പേരാണത്. ആരെങ്കിലും കളിയാക്കണമെന്നു കരുതി വിളിച്ചാലും എനിക്ക് പ്രശ്നമില്ല.' നെഹ്രു പറയുന്നു. എന്നാൽ, തനിക്ക് ആദ്യമൊന്നും അങ്ങനെയല്ലായിരുന്നെന്ന് ഭാര്യ ഷീല. ''കല്യാണം കഴിഞ്ഞ ഉടനെ 'നെഹ്രുവിന്റെ ഭാര്യ' എന്നുപറഞ്ഞു പരിചയപ്പെടുത്തുമ്പോൾ 'എന്നെ തന്നെയാണോ' എന്ന് സംശയം തോന്നിയിരുന്നു. എവിടെയെങ്കിലും പോയാൽ 'ഭർത്താവിന്റെ പേരെന്താ?' എന്നു ചോദിക്കുമ്പോൾ 'ജവഹർ' എന്നു സ്റ്റൈലിൽ പറയും. ''ഓ... നമ്മുടെ നെഹ്രുവിന്റെ ഭാര്യയാണോ'' എന്ന് ഉടൻ മറുചോദ്യം വരും. ഷീല പറയുന്നു. പാണങ്കര ശ്രീസഹദേവത്തിലാണ് നെഹ്രുവും കുടുംബവും താമസം. ഉണ്ണിയും മണി (ഗോവിന്ദ്) യുമാണ് മക്കൾ. കോവിഡ് ബാധിച്ച് അഞ്ചുമാസംമുമ്പ് ഉണ്ണി മരിച്ചത് നെഹ്രുവിനും കുടുംബത്തിനും താങ്ങാവുന്നതിൽ അപ്പുറമായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/30jJkfU
via IFTTT