Breaking

Saturday, November 20, 2021

പ്രതിസന്ധി ഒഴിയുന്നില്ല: കരകയറാനാകാതെ സമുദ്രോത്പന്ന കയറ്റുമതി

കൊച്ചി: കോവിഡ് ആരംഭിച്ചതു മുതൽ പ്രതിസന്ധിയിലായ സമുദ്രോത്പന്ന കയറ്റുമതി രംഗം ഇപ്പോഴും കരകയറിയിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളിൽ അയവു വന്നതോടെ പതുക്കെ കാര്യങ്ങൾ മെച്ചപ്പെട്ടുതുടങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും തുടരെത്തുടരെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ മേഖലയ്ക്ക് വീണ്ടും കനത്ത തിരിച്ചടി നൽകി. വരാനിരിക്കുന്ന ക്രിസ്മസ്-പുതുവത്സര സീസണിലെ ഓർഡറുകളെടുക്കുന്നതിന് ഈ പ്രതിസന്ധി വിലങ്ങുതടിയാകുമെന്നാണ് കയറ്റുമതി വ്യവസായികൾ പറയുന്നത്. സാധാരണ ഈ സീസണിൽ മികച്ച രീതിയിൽ കയറ്റുമതി നടക്കുന്നതാണ്. മഴയും കടൽകയറ്റവും കാരണം വർഷത്തിൽ പകുതിയും കടലിൽപ്പോകാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതോടെ, സമുദ്രോത്പന്നങ്ങളുടെ വരവ് കുറഞ്ഞു. കോവിഡിനൊപ്പം ഉടലെടുത്ത കണ്ടെയ്നർ ക്ഷാമവും ഉയർന്ന കണ്ടെയ്നർ നിരക്കും തിരിച്ചടിയായി തുടരുന്നു. ചൈനയുമായുള്ള വ്യാപാരത്തിലുണ്ടായ വിള്ളലുകളും പരിഹരിക്കപ്പെട്ടിട്ടില്ല. ഇതുകാരണം, ചൈനീസ് വിപണിയിലെ അനിശ്ചിതത്വവും തുടരുകയാണ്. കോവിഡിന് മുൻപുള്ള കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ സമുദ്രോത്പന്ന കയറ്റുമതി ഇപ്പോഴും 20 ശതമാനത്തോളം കുറവാണെന്നാണ് സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്.ഇ.എ.ഐ.)യുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ക്രിസ്മസ്-പുതുവത്സര സീസണിലേക്കായി കയറ്റുമതി ഓർഡറുകളുണ്ടെങ്കിലും കണ്ടെയ്നർ നിരക്കുവർധന കാരണം പ്രവർത്തന മൂലധന ക്ഷാമം കയറ്റുമതിക്കാർ നേരിടുന്നുണ്ട്. പഴയ ഓർഡറുകളുടെ പണം വൈകുന്നതും മൂലധന പ്രതിസന്ധി രൂക്ഷമാക്കുന്നു. നേരത്തെ രണ്ടുലക്ഷം രൂപ വരെയായിരുന്ന കണ്ടെയ്നർ നിരക്ക് നിലവിൽ 14 ലക്ഷം വരെയായി ഉയർന്നിട്ടുണ്ട്. ഇതുകാരണം ഓർഡറുകൾ കൃത്യമായി കയറ്റി അയയ്ക്കാൻ കഴിയാത്ത സാഹചര്യമാണ്. ലോകവ്യാപകമായി നേരിടുന്ന കണ്ടെയ്നർ ക്ഷാമമാണ് നിരക്കുവർധനയ്ക്ക് പ്രധാന കാരണമെന്നും എസ്.ഇ.എ.ഐ. സംസ്ഥാന പ്രസിഡന്റ് അലക്സ് കെ. നൈനാൻ പറഞ്ഞു. ഗതാഗതച്ചെലവ് കൂടിയതോടെ ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് വിലയും ഉയർന്നിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3CEt0DM
via IFTTT