Breaking

Wednesday, August 26, 2020

വീണ്ടും ഇഷ്ടക്കാര്‍ക്ക് നിയമനം; പുറത്തായ ഡെപ്യൂട്ടി മാനേജര്‍ ഉത്തരവില്ലാതെ ജനറല്‍മാനേജരുടെ സീറ്റില്‍

ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ആസ്ഥാനത്ത് ജനറൽമാനേജരുടെ കാബിനിലിരിക്കുന്ന എം.കെ. ഷംസുദ്ദീൻ കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷനിൽനിന്ന് പുറത്തായ ഉദ്യോഗസ്ഥൻ നിയമന ഉത്തരവ് പോലുമില്ലാതെ അതേ ഓഫീസിലെ ജനറൽമാനേജരുടെ സീറ്റിൽ. കോർപ്പറേഷൻ ആസ്ഥാനമന്ദിരത്തിലെ ജനറൽമാനേജരുടെ മുറിയിലിരുന്ന് ഇദ്ദേഹം അഞ്ചുദിവസമായി ജോലിചെയ്യുന്നു. കോർപ്പറേഷനിലെ ഉന്നതന്റെ അടുത്തബന്ധുവായ കെ. ഷംസുദ്ദീനെയാണ് ജനറൽമാനേജർ തസ്തികയിൽ അവരോധിച്ചത്. ന്യൂനപക്ഷ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധു കെ.ടി. അദീപിനെ നേരത്തേ ഇവിടെ ജനറൽമാനേജരായി നിയമിച്ചിരുന്നു. എതിർപ്പ് ശക്തമായപ്പോൾ അദീപ് രാജിവെച്ചു. കോർപ്പറേഷനിൽ ക്ലാർക്ക് കം കംപ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിതനായ എം.കെ. ഷംസുദ്ദീൻ താമസിയാതെ ഡെപ്യൂട്ടി മാനേജരായി. ഒരു വർഷത്തേക്ക് കരാർ നിയമനമായിരുന്നു. പിന്നാലെ മാനേജിങ് ഡയറക്ടറായി മുഹമ്മദ് നൗഷാദ് ചുമതലയേറ്റു. കരാർ കാലാവധി കഴിഞ്ഞപ്പോൾ ഡെപ്യൂട്ടി മാനേജരുടെ നിയമനം നീട്ടിനൽകണമെന്ന ഭരണസമിതിയുടെ ശുപാർശ അദ്ദേഹം തള്ളി. യോഗ്യരായവരിൽനിന്ന് അപേക്ഷ സ്വീകരിച്ച് ഇന്റർവ്യൂ നടത്തിവേണം നിയമനമെന്നായിരുന്നു എം.ഡി.യുടെ നിലപാട്. ഇതോടെ ഷംസുദ്ദീൻ പുറത്തായി. പിന്നാലെ ഡെപ്യൂട്ടി മാനേജർ ഉൾപ്പെടെയുള്ള നാല് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വീണ്ടും അപേക്ഷ നൽകിയശേഷമാണ് ഒരു നിയമന ഉത്തരവുമില്ലാതെ ഷംസുദ്ദീൻ കഴിഞ്ഞദിവസം ജനറൽമാനേജരുടെ ഓഫീസിൽ ചുമതലയേറ്റത്. കോഴിക്കോട്ടെ കോർപ്പറേഷന്റെ ആസ്ഥാനത്ത് ഡെപ്യൂട്ടി മാനേജരായിരുന്ന കാലത്ത് വായ്പ അനുവദിക്കലായിരുന്നു ഇദ്ദേഹത്തിന്റെ ചുമതല. പലർക്കും വൻതുക വായ്പ അനുവദിച്ചത് ക്രമവിരുദ്ധമായാണെന്ന് ജൂലായ് 31-ന് എം.ഡി.യുടെ ചുമതലയൊഴിഞ്ഞ മുഹമ്മദ് നൗഷാദ് റിപ്പോർട്ടുചെയ്തിരുന്നു. ഷംസുദ്ദീൻ നിർണായകഫയലുകൾ വിളിച്ചുവരുത്തി പരിശോധിക്കുന്നതായി ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച പരാതി എം.ഡി.യുടെ ചുമതല നിർവഹിക്കുന്ന ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡയറക്ടർ ഡോ. എ.ബി. മൊയ്തീൻകുട്ടിയെയും ചെയർമാൻ ഡോ. എ.പി. അബ്ദുൾവഹാബിനെയും അറിയിച്ചിട്ടുണ്ടെങ്കിലും നടപടി ഉണ്ടായില്ല. നിയമിച്ചത് ദിവസവേതനത്തിന് ദേശീയ ന്യൂനപക്ഷക്ഷേമ ധനകാര്യ കോർപ്പറേഷന് പ്രാധാന്യമുള്ള ചില റിപ്പോർട്ടുകൾ നൽകേണ്ടതുണ്ട്. ജനറൽമാനേജരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. നേരത്തേ ഡെപ്യൂട്ടി മാനേജരായി ജോലിചെയ്തപ്പോഴുള്ള പരിചയം കാരണമാണ് റിപ്പോർട്ട് തയ്യാറാക്കാൻ ഷംസുദ്ദീനെ ഏൽപ്പിച്ചത്. നിയമന ഉത്തരവ് നൽകിയിട്ടില്ല. അടിയന്തര ഘട്ടത്തിൽ ഇങ്ങനെ നിയമിക്കാൻ അധികാരമുണ്ട്.-ഡോ. എ.പി. അബ്ദുൾവഹാബ്ചെയർമാൻ, ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ​


from mathrubhumi.latestnews.rssfeed https://ift.tt/32sQBqP
via IFTTT