Breaking

Wednesday, April 22, 2020

പത്താം ക്ലാസുകാരനെ കൂട്ടുകാർ കല്ലെറിഞ്ഞും വെട്ടിയും കൊന്നു

കൊല്ലപ്പെട്ട അഖിൽ കൊടുമൺ: സാമൂഹികമാധ്യമങ്ങളിൽ കളിയാക്കിയതിന്റെ വൈരാഗ്യത്തിൽ സുഹൃത്തുക്കൾ ചേർന്ന് കൂട്ടുകാരനെ കല്ലെറിഞ്ഞും വെട്ടിയും കൊന്നശേഷം കുഴിച്ചുമൂടി. കൈപ്പട്ടൂർ സെയ്ന്റ് ജോർജ് മൗണ്ട് ഹൈസ്കൂളിലെ പത്താംക്ലാസ് വിദ്യാർഥി, അങ്ങാടിക്കൽ വടക്ക് സുധീഷ് ഭവനിൽ സുധീഷിന്റെ മകൻ എസ്. അഖിൽ (16) ആണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് അഖിലിന്റെ അതേ പ്രായത്തിലുള്ള രണ്ടുസുഹൃത്തുക്കളെ നാട്ടുകാർ സംഭവസ്ഥലത്തുനിന്നു പിടികൂടി. ഇവരും മറ്റൊരു സ്കൂളിൽ പത്താംക്ലാസിൽ പഠിക്കുന്നവരാണ്. കൊടുമൺ പോലീസെത്തി അറസ്റ്റ് രേഖപ്പെടുത്തി. പോലീസ് പറയുന്നതിങ്ങനെ: അഖിലിനെ ചൊവ്വാഴ്ച രാവിലെ 10.30-ന് പിടിക്കപ്പെട്ടവരിലൊരാൾ വീട്ടിൽനിന്നു വിളിച്ചിറക്കി. പിന്നീട് സുഹൃത്തായ സമപ്രായക്കാരനും ഒപ്പംചേർന്നു. ഉച്ചയോടെ സൈക്കിളിൽ മൂന്നുകിലോമീറ്റർ ദൂരത്തുള്ള അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി. ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെത്തി. സ്കൂൾ മാനേജരുടെ കുടുംബവീടിന്റെ ആളൊഴിഞ്ഞ പുരയിടത്തിലെത്തിയ ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ഓടിപ്പോവാൻ ശ്രമിച്ച അഖിലിനെ മറ്റു രണ്ടുപേരും ചേർന്ന് കല്ലെറിഞ്ഞുവീഴ്ത്തി. തുടർന്ന് അടുത്തുള്ള വീടിന്റെ തൊഴുത്തിൽ സൂക്ഷിച്ചിരുന്ന കോടാലി കൊണ്ടുവന്ന് കഴുത്തിനു വെട്ടി. മൂന്നുമണിയോടെ മൃതദേഹം കുഴിയെടുത്ത് അതിനുള്ളിലാക്കി. സമീപത്തുനിന്നു മണ്ണ് കൊണ്ടുവന്ന് മുകളിലിട്ടു. ആളൊഴിഞ്ഞിടത്ത് സംശയകരമായി കുട്ടികളെ കണ്ട സമീപവാസി നാട്ടുകാരെ വിവരമറിയിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി ചോദ്യചെയ്തതോടെ മൃതദേഹം കുഴിച്ചിട്ട സ്ഥലം കാണിച്ചുകൊടുത്തു. സ്ഥലത്തെത്തിയ പോലീസ് പിടിക്കപ്പെട്ടവരെക്കൊണ്ട് മണ്ണുമാറ്റി അഖിലിനെ അടൂർ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പിടിക്കപ്പെട്ടവരിലൊരാൾ അങ്ങാടിക്കൽ വടക്ക് എണ്ണശ്ശേരിൽപ്പടി സ്വദേശിയും മറ്റൊരാൾ കൊടുമൺ കിഴക്ക് കരിഞ്ചേറ്റിൽ സ്വദേശിയുമാണ്. മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് അഖിലും പിടിക്കപ്പെട്ടവരും തമ്മിൽ ചില തർക്കങ്ങളുള്ളതായി അറിയുന്നു. എന്നാൽ, കൂടുതൽ അന്വേഷണത്തിനുശേഷമേ സ്ഥിരീകരിക്കാനാവൂ എന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് സൂപ്രണ്ട് കെ.ജി. സൈമൺ, അടൂർ ഡിവൈ.എസ്.പി. ജവഹർ ജനാർദ്, െസ്പഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ജോസ്, കൊടുമൺ സി.ഐ. എസ്. ശ്രീകുമാർ എന്നിവർ സംഭവസ്ഥലത്തെത്തിയിരുന്നു. അഖിലിന്റെ അമ്മ: മിനി. സഹോദരി: ആര്യ.


from mathrubhumi.latestnews.rssfeed https://ift.tt/2VLXVe6
via IFTTT