തിരുവനന്തപുരം: മാർക്കുദാന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിന്റെ വാദം പൂർണമായും തള്ളി ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ ഡോ. രാജൻ ഗുരുക്കൾ. സർവകലാശാലാ നടപടിക്രമങ്ങൾ മനസ്സിലാക്കുന്ന ആർക്കും ഇതുതെറ്റാണെന്ന് ബോധ്യമാകും. പരീക്ഷയ്ക്ക് മാർക്ക് നൽകേണ്ടത് ദയാഹർജി പരിഗണിച്ച് ചെയ്യേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു. മോഡറേഷൻ നൽകുന്നത് അധികാരപ്പെട്ട സമിതിയാണ്. ഫലപ്രഖ്യാപനത്തിനുശേഷം സിൻഡിക്കേറ്റിന് ഇതിലൊന്നും ചെയ്യാനില്ല. സിൻഡിക്കേറ്റ് ഒരു പരമാധികാരസഭയെന്ന നിലയിൽ പെരുമാറിയതാണ് വലിയ പാകപ്പിഴ. സിൻഡിക്കേറ്റെന്നത് സർവകലാശാലയിലെ മന്ത്രിമാരുടെ ഒരു സഭയാണെന്ന രീതിയിലുള്ള പെരുമാറ്റം കേരളത്തിൽ വളർന്നുവന്നിട്ടുണ്ട്. അത് വി.സി.യെപോലും ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്തിനുവേണ്ടിയാണ് സിൻഡിക്കേറ്റ് അംഗം ഉത്തരക്കടലാസ് വിളിച്ചുവരുത്തുന്നത്. അധികാരമില്ലാത്ത ചില കാര്യങ്ങൾ നടന്നിട്ടുണ്ടെന്നും രാജൻ ഗുരുക്കൾ പറഞ്ഞു. ഇതുകാണിക്കുന്നത് ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ച മാത്രമല്ല, ജാഗ്രതയില്ലായ്മയുമാണ്. സർവകലാശാലാ കാര്യങ്ങളിൽ ഏതുതരത്തിൽ വേണമെങ്കിലും വെള്ളം ചേർക്കാമെന്ന സ്ഥിതിയാണിപ്പോൾ. അത് വിഷമിപ്പിക്കുന്നതുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പ്രധാനജോലി ഗുണനിലവാരം ഉറപ്പുവരുത്തലാണ്. അത് നിരർഥകമാക്കുന്നതാണ് മാർക്കുദാനത്തിലൂടെ ഉണ്ടാകുന്നത്. നിലവാരമുള്ള ഒരുസർവകലാശാലയിലും ഇതാലോചിക്കാൻപോലും വയ്യാത്തതാണ്. അത് കാണിക്കുന്നത് നമ്മുടെ പിന്നാക്കാവസ്ഥയാണ്. സാമൂഹികപ്രശ്നം തീർക്കുംപോലെയല്ല സർവകലാശാലാപരീക്ഷയിൽ തോറ്റ കുട്ടിക്ക് സഹായംചെയ്യേണ്ടത്. അത് പാടില്ലാത്തതാണ്. നിയമവിരുദ്ധമായി നടന്ന കാര്യങ്ങൾ അന്വേഷിച്ച് നടപടിയെടുക്കണം. അല്ലെങ്കിൽ ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ പ്രവർത്തനങ്ങൾപോലും നിഷ്ഫലമാകും. സർവകലാശാലയ്ക്ക് കൃത്യമായ നിയമാവലിയുണ്ട്. അതനുസരിച്ച് ചെയ്യാവുന്ന കാര്യങ്ങളെ അദാലത്തിൽപോലും സാധ്യമാകുകയുള്ളൂ. അല്ലാതെ നിയമം മറികടന്ന് ഒറ്റത്തവണ തീർപ്പാക്കലൊന്നും സർവകലാശാലയ്ക്ക് ചെയ്യാനാവില്ല. content highlights:rajan gurukkal, k.t jaleel
from mathrubhumi.latestnews.rssfeed https://ift.tt/2nYk7oh
via
IFTTT