കൊച്ചി: മരടിലെ അനധികൃത ഫ്ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ മരട് പഞ്ചായത്തിലെ മുൻ അംഗങ്ങളും കുടുങ്ങും. അനധികൃത നിർമാണത്തിന് അനുമതി നൽകിക്കൊണ്ട് 2006-ൽ പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠ്യേന പ്രമേയം പാസാക്കിയിരുന്നു. ഇതാണ് പഞ്ചായത്ത് അംഗങ്ങൾക്ക് കുരുക്കാകുക. മിനുട്സിന്റെ കോപ്പി മാതൃഭൂമി ന്യൂസിന് ലഭിച്ചു. തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ നിർമാണം തടയരുതെന്നായിരുന്നു പഞ്ചായത്ത് അംഗങ്ങൾ പാസാക്കിയ പ്രമേയത്തിൽ പറഞ്ഞിരുന്നത്. നിർമാണം തടയരുതെന്നാവശ്യപ്പെട്ട് ഇവർ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തു. ഭരണ പ്രതിപക്ഷ അംഗങ്ങൾ ഐകകണ്ഠ്യേനയാണ് പ്രമേയം പാസാക്കിയത് എന്നതാണ് ശ്രദ്ധേയം. പഞ്ചായത്ത് ഭരണസമിതിയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നിർമാണത്തിന് അനുമതി നൽകിയ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്റഫിനെ കേസിൽ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോൾ റിമാൻഡിലാണ്. രണ്ട് പഞ്ചായത്ത് ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. എന്നാൽ പഞ്ചായത്ത് ഭരണസമിതിയാണ് അനധികൃത നിർമാണത്തിന് അനുമതി നൽകാൻ സെക്രട്ടറിയോട് പ്രമേയത്തിലൂടെ നിർദേശിച്ചതെന്നാണ് കണ്ടെത്തൽ. ഇതോടെ പ്രമേയത്തിൽ ഒപ്പിട്ട പഞ്ചായത്ത് അംഗങ്ങളും കുടുങ്ങുമെന്നുറപ്പായി. കെ.എ.ദേവസ്യയായിരുന്നു അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ്. വരും ദിസങ്ങളിൽ ക്രൈംബ്രാഞ്ച് പഞ്ചായത്ത് അംഗങ്ങളെ ചോദ്യം ചെയ്തേക്കും. Content Highlights:Maradu Illegal construction case-Maradu Panchayat members 2006
from mathrubhumi.latestnews.rssfeed https://ift.tt/2IS1wl9
via
IFTTT