Breaking

Thursday, August 22, 2019

അയോധ്യ രാമജന്മഭൂമിയാണെന്നതിന് വസ്തുനിഷ്ഠതെളിവു നൽകണം -സുപ്രീംകോടതി

ന്യൂഡൽഹി: അയോധ്യ രാമജന്മഭൂമിയാണെന്നതിന് വസ്തുനിഷ്ഠമായ തെളിവുകാണിക്കാൻ പ്രതിഷ്ഠയായ രാം ലല്ലയുടെ അഭിഭാഷകനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അയോധ്യയിലെ കെട്ടിടാവശിഷ്ടങ്ങളിൽനിന്നുള്ള ലിഖിതങ്ങളും പുരാവസ്തുഗവേഷണ വകുപ്പിന്റെ റിപ്പോർട്ടുകളും ഉദ്ധരിച്ചു വാദിച്ച മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥനോടാണ് കോടതി ഇക്കാര്യമാവശ്യപ്പെട്ടത്. രാമന്റെ ജന്മഭൂമി എന്ന നിലയ്ക്കാണ് അയോധ്യയിലെ പ്രസ്തുതസ്ഥലം ആരാധിക്കപ്പെടുന്നതെന്ന് വൈദ്യനാഥൻ ചൂണ്ടിക്കാട്ടി. അവിടെ ക്ഷേത്രമുണ്ടെന്നതുകൊണ്ടായിരുന്നില്ല ആരാധിച്ചിരുന്നത്. അവിടത്തെ മുഴുവൻ വസ്തുവകകളും പ്രതിഷ്ഠ തന്നെയാണ്. മുഴുവൻസ്ഥലത്തും ആരാധന നടത്താനാണ് ഹിന്ദുക്കൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയോടെ വൈദ്യനാഥൻ വാദം പൂർത്തിയാക്കി. തുടർന്ന് ജന്മസ്ഥാന പുനരുദ്ധാരണ സമിതിയിലെ ദ്വാരകാപീഠ ശങ്കരാചാര്യ സുരൂപാനന്ദജി മഹാരാജിനുവേണ്ടി മുതിർന്ന അഭിഭാഷകൻ പി.എൻ. മിശ്ര വാദമാരംഭിച്ചു. അയോധ്യയിൽ ക്ഷേത്രമുണ്ടായിരുന്നതായി ഹിന്ദുപുരാണങ്ങളിൽ പറയുന്നുണ്ടെന്ന് മിശ്ര ചൂണ്ടിക്കാട്ടി. രാമന്റെ ജന്മസ്ഥലമാണ് അയോധ്യയെന്നതിൽ തർക്കമുണ്ടായിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പറഞ്ഞു. എന്നാൽ, കൃത്യമായി ഏതുസ്ഥലത്താണ് ജനിച്ചതെന്ന് വ്യക്തമാക്കുന്ന വസ്തുനിഷ്ഠമായ തെളിവുകളുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ വാദം നടത്താൻ വെള്ളിയാഴ്ച തയ്യാറായിവരാനും മിശ്രയോട് കോടതി ആവശ്യപ്പെട്ടു. Content Highlights:Supreme Court on Ayodhya Case


from mathrubhumi.latestnews.rssfeed https://ift.tt/2zbqruN
via IFTTT