Breaking

Thursday, August 22, 2019

ചിദംബരത്തിന്റെ അറസ്റ്റ്: ബി.ജെ.പി.ക്കു രാഷ്ട്രീയായുധം

ന്യൂഡൽഹി: കോൺഗ്രസിന്റെ ദേശീയരാഷ്ട്രീയത്തിലെ പ്രധാനമുഖവും മുൻകേന്ദ്രമന്ത്രിയുമായ ചിദംബരത്തിന്റെ അറസ്റ്റ് ബി.ജെ.പി.യെ സംബന്ധിച്ച് രാഷ്ട്രീയനേട്ടം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രചാരണവിഷയമാക്കാനും അഴിമതിക്കെതിരേ ആരായാലും നടപടിയെടുക്കുമെന്ന നിലപാടിനുള്ള ഉദാഹരണമായി ചൂണ്ടിക്കാട്ടാനും അവർ അറസ്റ്റിനെ ഉപയോഗിക്കും. ഗുജറാത്തിലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ 2010-ൽ അറസ്റ്റുചെയ്തത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരത്തിന്റെ ഭരണകാലത്തായിരുന്നു എന്നതും ശ്രദ്ധേയം. ദേശീയരാഷ്ട്രീയത്തിലും പാർലമെന്റിലും കോൺഗ്രസിന്റെ മുതിർന്ന മുഖവും ശബ്ദവുമായിരുന്നു ചിദംബരം. കഴിഞ്ഞ യു.പി.എ. സർക്കാരിന്റെ കാലത്ത് പ്രണബ് മുഖർജി കഴിഞ്ഞാൽ ചിദംബരമായിരുന്നു സർക്കാരിന്റെയും പാർട്ടിയുടെയും പ്രധാനവക്താവ്. യു.പി.എ. സർക്കാരിന്റെ ആദ്യഘട്ടത്തിൽ ആഭ്യന്തരവും പ്രണബ് മുഖർജി ധനമന്ത്രിപദമൊഴിഞ്ഞ് രാഷ്ട്രപതിയായപ്പോൾ ധനമന്ത്രി പദവും കൈയാളിയ ചിദംബരം, ആരോപണങ്ങളിൽനിന്ന് അകലെയായിരുന്നില്ല. 2009-ൽ തമിഴ്നാട്ടിലെ ശിവഗംഗയിൽനിന്നുള്ള തിരഞ്ഞെടുപ്പുപോലും വിവാദത്തിൽ മുങ്ങിയിരുന്നു. ധനമന്ത്രിയായിരുന്നപ്പോൾ നടന്ന ചില ഇടപാടുകളെച്ചൊല്ലി ചിദംബരത്തിനൊപ്പം മകൻ കാർത്തി ചിദംബരത്തിന്റെയും പേരുയർന്നു. കാർത്തിക്കെതിരേ സി.ബി.ഐ. കേസ് നിലവിലുണ്ട്. ജാമ്യത്തിലിറങ്ങിയ കാർത്തി അച്ഛന്റെ മണ്ഡലത്തിൽനിന്ന് ഡി.എം.കെ.യുടെ സഹായത്തോടെ ഇക്കുറി ലോക്സഭയിലെത്തി. കോൺഗ്രസ് നേതാക്കളിൽ തുടക്കംമുതൽ ബി.ജെ.പി. ലക്ഷ്യമിട്ട നേതാക്കളിലൊരാളാണ് ചിദംബരം. പാർലമെന്റിൽ വാക്ചാതുര്യവും പാണ്ഡിത്യവും നിയമപരിജ്ഞാനവും ഉപയോഗിച്ച് മോദി സർക്കാരിനെതിരേ വിമർശനങ്ങളുന്നയിക്കുന്ന ചിദംബരത്തെ വീഴ്ത്തേണ്ടത് ബി.ജെ.പി.യുടെ രാഷ്ട്രീയാവശ്യമായിരുന്നു. ഏറ്റവും ഒടുവിൽ മുത്തലാഖ് ബിൽ, ജമ്മുകശ്മീരിനുള്ള പ്രത്യേക പദവി പിൻവലിച്ച ബിൽ എന്നിവയെച്ചൊല്ലിയും ചിദംബരം കഴിഞ്ഞ രാജ്യസഭാ സമ്മേളനത്തിൽ ആഞ്ഞടിച്ചിരുന്നു. എന്നാൽ, ബി.ജെ.പി.ക്കും സർക്കാരിനും എത്തിപ്പിടിക്കാൻ വഴിമരുന്നിട്ട ദുരൂഹതകൾ ചിദംബരത്തെച്ചൊല്ലി ഉയർന്നതാണ് പ്രതിരോധങ്ങൾ ദുർബലമാക്കിയത്. എങ്കിലും സി.ബി.ഐ.യെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന ആരോപണം കോൺഗ്രസ് ഉയർത്തും. ജമ്മുകശ്മീരിൽ നേതാക്കളെ വീട്ടു തടങ്കലിലാക്കുന്നതിനെതിരേ പ്രതിപക്ഷ പാർട്ടികൾ ധർണ നടത്താൻ നിശ്ചയിച്ചതിനു തലേന്നാണ് ചിദംബരത്തിന്റെ അറസ്റ്റ്. 2010-ൽ വ്യാജ ഏറ്റുമുട്ടൽ കേസിൽ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി അമിത് ഷായെ അറസ്റ്റുചെയ്തത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരത്തിന്റെ കാലത്തായിരുന്നു എന്നതും നടപടികളുമായി ചേർത്തു വായിക്കാവുന്നതാണ്. content highlights: p chidambaram arrested


from mathrubhumi.latestnews.rssfeed https://ift.tt/2PhRgsa
via IFTTT