കൊച്ചി : കഴിഞ്ഞ വർഷത്തെ പ്രളയ പുനരധിവാസത്തിന് വൈദ്യുതിബോർഡ് സാലറി ചലഞ്ചിലൂടെ പിരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാൻ വൈകിയതോടെ ജീവനക്കാർ വെട്ടിൽ. കഴിഞ്ഞദിവസം തുക കൈമാറിയതോടെ വിവാദം കെട്ടടങ്ങിയെങ്കിലും ജീവനക്കാരുടെ ആദായനികുതി റിട്ടേൺ കുരുക്കിലായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ '80ജി' പ്രകാരം 100 ശതമാനം നികുതിയിളവ് ലഭിക്കും. കഴിഞ്ഞവർഷത്തെ വാർഷിക നികുതി റിട്ടേൺ ഫയൽ ചെയ്തപ്പോൾ ജീവനക്കാർ എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവന 80ജി എന്ന കോളത്തിൽ രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, 2019 മാർച്ച് 31-നു മുമ്പ് ഈ തുക കൈമാറിയിട്ടില്ലാത്തതിനാൽ കഴിഞ്ഞ സാമ്പത്തിക വർഷം നികുതി ആശ്വാസം കിട്ടില്ലെന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് രാജൻ എൻ. ഉണ്ണി പറഞ്ഞു. ജീവനക്കാരുടെ കൈവശം കഴിഞ്ഞവർഷം തുക കൈമാറിയതിന്റെ രസീത് ഉണ്ടാവില്ല. അതിനാൽ കഴിഞ്ഞവർഷത്തെ നികുതിയിളവിന് അവർ അർഹരാവില്ല. അർഹരല്ലാതെ നികുതി ഒഴിവ് ആവശ്യപ്പെട്ട സ്ഥിതിക്ക് നികുതിവകുപ്പിൽനിന്ന് നോട്ടീസ് വരും. സാധാരണഗതിയിൽ 80ജി-യിലെ തുക തിരുത്തി റിട്ടേൺ റീ-ഫയൽ ചെയ്യേണ്ടിവരും. നികുതിഇളവ് നഷ്ടപ്പെടുകയും ചെയ്യും. നടപ്പുസാമ്പത്തിക വർഷം ജീവനക്കാർക്ക് നികുതിയിളവിന് അവകാശവാദം ഉന്നയിക്കാം. നികുതി വകുപ്പ് കനിഞ്ഞാൽ മാത്രമേ ജീവനക്കാർക്ക് കഴിഞ്ഞവർഷം കിഴിവുലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നം ജീവനക്കാരെ ബാധിക്കില്ലെന്നും ബാധിച്ചാൽ പരിഹാരമുണ്ടാക്കുമെന്നുമാണ് ബോർഡ് അധികൃതർ പ്രതികരിച്ചത്. വൈദ്യുതി ബോർഡ് സാലറി ചലഞ്ചിലൂടെ 132.46 കോടി രൂപയാണ് ജീവനക്കാരിൽനിന്ന് പിരിച്ചത്. ഇത് കൃത്യസമയത്ത് കൈമാറാതെ വകമാറ്റി ചെലവഴിച്ചെന്നാണ് ആരോപണം. 2018 ഒക്ടോബർ മുതൽ ഇക്കഴിഞ്ഞ ജൂലായ് വരെയുള്ള 10 മാസമാണ് ജീവനക്കാരിൽനിന്നും പെൻഷൻകാരിൽനിന്നുമായി തുക പിരിച്ചത്. കാത്തിരുന്നത് വലിയ തുകയാകാൻ മാസത്തവണകളായി പിരിച്ച തുക വലിയൊരു സംഖ്യയായി മാറാനാണ് പത്തുമാസം കാത്തിരുന്നത്. ഒറ്റത്തവണ തുക കൈമാറിയതിൽ സംസ്ഥാന സർക്കാരിന് കുഴപ്പമില്ലെങ്കിൽ പിന്നെയെന്താണ്?-- എൻ.എസ്.പിള്ള, ചെയർമാൻ, വൈദ്യുതി ബോർഡ് Content Highlights: Salary Challenge Amount not transferd in the calender year
from mathrubhumi.latestnews.rssfeed https://ift.tt/2NwJ18K
via
IFTTT