കൊടുങ്ങല്ലൂർ: തിയേറ്ററുകളിലെ ദേശീയഗാനാലാപനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ ബി.ജെ.പി. ജില്ലാ പ്രസിഡന്റടക്കം 11 പേരെ കോടതി ശിക്ഷിച്ചു. കോടതി പിരിയുംവരെ തടവും 750 രൂപ വീതം പിഴയുമാണ് കൊടുങ്ങല്ലൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശിക്ഷ വിധിച്ചത്. വിധി വന്ന വ്യാഴാഴ്ച തന്നെ ഇവർ ശിക്ഷയേറ്റുവാങ്ങുകയും ചെയ്തു. 2016 ഡിസംബർ 14-നായിരുന്നു കമലിന്റെ ലോകമലേശ്വരം തണ്ടാംകുളത്തുള്ള വീട്ടിലേക്ക് ബി.ജെ.പി. പ്രവർത്തകർ മാർച്ച് നടത്തുകയും വീടിന് മുന്നിൽ ദേശീയഗാനം ആലപിക്കുകയും ചെയ്തത്. തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ദേശീയഗാനം കേൾപ്പിക്കേണ്ടതില്ലെന്ന് കമൽ പറഞ്ഞതായി ആരോപിച്ചായിരുന്നു പ്രതിഷേധം. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, മണ്ഡലം പ്രസിഡന്റ് എം.ജി. പ്രശാന്ത്ലാൽ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് കെ.എസ്. ശിവറാം, കെ.എ. സുനിൽകുമാർ, എൽ.കെ. മനോജ്, എം.യു. ബിനിൽ, ഐ.ആർ. ജ്യോതി, സതീഷ് ആമണ്ടൂർ, ലാലൻ, ഉദയൻ, റക്സൺ തോമസ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. Content Highlights:BJP March director Kamal House National Anthem controversy Thrissur
from mathrubhumi.latestnews.rssfeed https://ift.tt/2ZbJZyC
via
IFTTT