Breaking

Tuesday, November 16, 2021

പാലാരിവട്ടം അപകടമുണ്ടായത് ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോഴെന്ന് ഡ്രൈവറുടെ മൊഴി

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ പാലാരിവട്ടം ബൈപ്പാസ് അപകടത്തിലെ പ്രതി അബ്ദുൾ റഹ്മാനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനായി മൂന്നു മണിക്കൂർ വിട്ടു നൽകിയപ്പോഴായിരുന്നു നടപടി. തങ്ങളുടെ കാറിനെ ഔഡി കാർ പിന്തുടർന്ന കാര്യം റഹ്മാൻ പോലീസിനെ അറിയിച്ചു. മുന്നിൽ പോയ ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്നും പറഞ്ഞു. റഹ്മാന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് പ്രതിഭാഗം അറിയിച്ചതിനാൽ മൂന്നുമണിക്കൂർ മാത്രം ചോദ്യം ചെയ്യാനാണ് കോടതി അനുവദിച്ചത്. നിശാ പാർട്ടിയിൽ പങ്കെടുത്തവർ ആരെല്ലാം, നിശാ പാർട്ടിയിൽ എന്താണ് നടന്നത്, അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെന്തായിരുന്നു, ആരാണ് കാറിനെ പിന്തുടർന്നത്, വഴിമധ്യേ വാഹനം നിർത്തി പിന്തുടർന്നവരോട് എന്താണ് സംസാരിച്ചത് എന്നെല്ലാം പോലീസ് അന്വേഷിച്ചു. ഇതിനെല്ലാം പൂർണമായും മറുപടി ലഭിച്ചില്ല. മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി മൂന്നു പേർ മരിക്കാനിടയാക്കിയതിനാണ് ഇയാളുടെ പേരിൽ കേസെടുത്തിരിക്കുന്നത്. നവംബർ ഒന്നിന് പുലർച്ചെ പാലാരിവട്ടം ബൈപ്പാസിലുണ്ടായ അപകടത്തിൽ മുൻ മിസ് കേരള വിജയികളായ ആറ്റിങ്ങൽ സ്വദേശിനി അൻസി കബീർ (25), തൃശ്ശൂർ സ്വദേശിനി അൻജന ഷാജൻ (24) എന്നിവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ചികിത്സയിലിരുന്ന തൃശ്ശൂർ സ്വദേശി കെ.എ. മുഹമ്മദ് ആഷിഖ് (25) പിന്നീട് മരിച്ചു. അപകടത്തിൽപ്പെട്ടവർ ഫോർട്ട്‌കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽനിന്ന് നിശാ പാർട്ടി കഴിഞ്ഞിറങ്ങിയതെന്ന അടിസ്ഥാനത്തിൽ ഇവിടത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും പ്രധാന ദൃശ്യങ്ങൾ മാറ്റിയിരുന്നു. ഉടമയുടെ നിർദേശപ്രകാരം മാറ്റിയെന്നാണ് ഹോട്ടലിലെ ജീവനക്കാരുടെ മൊഴി. ഇതോടെയാണ് കേസിൽ അട്ടിമറി സാധ്യത പോലീസ് മണത്തത്. പിന്നീട് റോഡിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു ഔഡി കാർ അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്നത് കണ്ടെത്തിയത്. ഇത് ഓടിച്ചിരുന്ന സൈജുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. സൈജുവും ഹോട്ടലുടമ റോയിയും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടതായും വിവരം ലഭിച്ചിട്ടുണ്ട്. റോയിയെ അന്വേഷണ സംഘം ചൊവ്വാഴ്ച ചോദ്യം ചെയ്തേക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3wRFsP7
via IFTTT