Breaking

Tuesday, November 16, 2021

വാഹനത്തിന്റെ ഉടമസ്ഥാവകാശം; നോമിനിയെ ഉൾക്കൊള്ളിക്കാം

തിരുവനന്തപുരം: വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന് പിന്തുടർച്ചാവകാശിയെ നിർദേശിക്കാം. പുതിയ വാഹനങ്ങൾക്കും നിലവിലുള്ളവയ്ക്കും നോമിനിയെ ഉൾക്കൊള്ളിക്കാനുള്ള അവസരം ഉടമയ്ക്ക് നൽകിക്കൊണ്ട് വാഹന രജിസ്ട്രേഷൻ വെബ്സൈറ്റിൽ മാറ്റംവരുത്തി. ഉടമയുടെ മരണത്തെത്തുടർന്നുള്ള അവകാശത്തർക്കം ഒഴിവാക്കാനും കൈമാറ്റത്തിന്റെ സങ്കീർണതകൾ ലഘൂകരിക്കാനും പുതിയ സംവിധാനത്തിൽ കഴിയും. ഉടമ മരിച്ചാൽ നിലവിലുള്ള അവകാശികളുടെയെല്ലാം വാദം കേട്ടശേഷമാണ് ഉടമസ്ഥാവകാശം മാറ്റിയിരുന്നത്. അവകാശികൾ തമ്മിൽ സമവായം ഉണ്ടായെങ്കിൽ മാത്രമേ ഉടമസ്ഥാവകാശം മാറ്റാൻ കഴിയുകയുള്ളൂ. മാത്രമല്ല, എല്ലാവരും മോട്ടോർ വാഹന വകുപ്പ് ഓഫീസിലെത്തി സാക്ഷ്യപത്രം നൽകണം. അവകാശികൾ അറിയാതെ വാഹനം കൈമാറ്റം ചെയ്യുന്നത് തർക്കത്തിന് ഇടയാക്കിയതിനെത്തുടർന്നാണ് നേരിട്ടുള്ള സാക്ഷ്യപത്രം നിർബന്ധമാക്കിയത്. ഉടമയും അവകാശികളും അറിയാതെ വാഹനങ്ങൾ ബന്ധുക്കൾ കൈവശപ്പെടുത്തി വിൽപ്പന നടത്തിയ ഒട്ടേറെ സംഭവങ്ങളുണ്ട്. അവകാശത്തർക്കവുമായി ബന്ധപ്പെട്ട് വിവിധ ഓഫീസുകളിലായി 400-ഓളം കേസുകൾ നിലവിലുണ്ട്. ഇങ്ങനെ ചേർക്കാം രജിസ്ട്രേഷൻ രേഖകളിൽ സ്വന്തം മൊബൈൽ നമ്പർ ഉള്ളവർക്കു മാത്രമാണ് നോമിനിയെ ചേർക്കാനുള്ള അവസരം ലഭിക്കുക. vahan.parivahan.gov.in-ൽ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ നൽകി പ്രവേശിക്കണം. സർവീസസ് എന്ന ടാബിൽനിന്ന് അഡീഷണൽ സർവീസസിൽ ആഡ് നോമിനി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം. എൻജിൻ, ഷാസി നമ്പറുകൾക്കൊപ്പം രജിസ്ട്രേഷൻ തീയതിയും രജിസ്ട്രേഷൻ കാലാവധിയും രേഖപ്പെടുത്തണം. തുടർന്ന് നോമിനിയുടെ പേരും ഉടമയുമായുള്ള ബന്ധവും ഉൾക്കൊള്ളിക്കാം. ഉടമ മരിച്ചാൽ അവകാശിക്ക് വാഹനം തന്റെ പേരിലാക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകാം. ഉടമയുടെ മരണസർട്ടിഫിക്കറ്റും നോമിനിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. നോമിനിയെ ഉൾപ്പെടുത്തുന്നതിന് ഫീസ് ഇല്ല. മൊബൈൽ നമ്പർ രജിസ്ട്രേഷൻ സുരക്ഷിതം വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖകളിൽ ഉടമയുടെ മൊബൈൽ നമ്പർ രേഖപ്പെടുത്തുന്നത് ഓൺലൈൻ ഇടപാടുകളിൽ കൂടുതൽ സുരക്ഷിതത്വം നൽകും. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കാതെ തന്നെ ഉടമസ്ഥാവകാശം മാറ്റാൻകഴിയുന്ന സംവിധാനമാണ് വരുന്നത്. രേഖകളിലെ മൊബൈൽ നമ്പറിലേക്കാണ് ഒറ്റത്തവണ പാസ്വേഡ് വരുക. പാസ്വേഡ് ഉൾക്കൊള്ളിക്കാതെ അപേക്ഷ പൂർത്തീകരിക്കാൻ കഴിയില്ല. ഉടമകൾ സ്വന്തം മൊബൈൽ നമ്പർ രേഖകളിൽ ചേർക്കണമെന്ന് മോട്ടോർവാഹനവകുപ്പ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3wNuJFw
via IFTTT