Breaking

Thursday, November 18, 2021

ദുരൂഹത തീരാതെ അപകടം; ഉത്തരം കിട്ടാതെ ചോദ്യങ്ങൾ

പാലാരിവട്ടം: പാലാരിവട്ടം ബൈപ്പാസിലെ കാറപകടത്തിനു പിന്നിൽ ഒഴിയാത്ത ദുരൂഹതകൾ ബാക്കിയാവുകയാണ്. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽനിന്ന് പുറപ്പെട്ടവരാണ് അപകടത്തിൽ പെട്ടത്. ഹോട്ടലിൽനിന്ന് ഒരു കാർ പിന്തുടർന്നിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. ഹോട്ടലുടമയുടെതന്നെ നിർദേശപ്രകാരം സി.സി.ടി.വി. ദൃശ്യങ്ങൾ നശിപ്പിച്ചു എന്നും വ്യക്തമായിട്ടുണ്ട്. അപകടസ്ഥലത്തുതന്നെ രണ്ടുപേർ ദാരുണമായി മരിച്ച അപകടത്തിൽ അത്രയും ഗൗരവമുള്ള കാര്യങ്ങൾ ഹോട്ടലുടമയ്ക്ക് ഒളിപ്പിക്കാനുണ്ട് എന്ന് വ്യക്തം. എന്നാൽ, ദുരൂഹതകൾ നീക്കാനുള്ള ശക്തമായൊരന്വേഷണത്തിൽനിന്ന് പോലീസ് പതുക്കെ പിന്തിരിയുകയുമാണ്. ദുരൂഹമായി അവശേഷിക്കുന്ന ചില പ്രധാന കാര്യങ്ങൾ ഇവയാണ്:- 1. അപകടം നടന്ന ഉടനെ ഹോട്ടലിൽ പരിശോധന നടത്തി സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുക്കാതിരുന്നത് എന്തുകൊണ്ട്. ദൃശ്യങ്ങൾ പിടിച്ചെടുക്കാൻ ഒമ്പത് ദിവസമാണ് വൈകിയത്. സി.സി.ടി.വി. ഡി.വി.ആർ. മാറ്റാൻ ഹോട്ടലുകാരെ സഹായിച്ചു. 2. നിർണായക സി.സി.ടി.വി. ദൃശ്യങ്ങൾ ഉടമ മാറ്റി. ഇത് തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെന്ന് വ്യക്തം. എന്നിട്ടും തെളിവ് നശിപ്പിച്ച ഹോട്ടലുടമയെ തിരഞ്ഞുപിടിക്കാൻ പോലീസ് ശ്രമിക്കാതിരുന്നതെന്തുകൊണ്ട്. മൂന്നുതവണയാണ് ഹാജരാകാൻ ഹോട്ടലുടമയ്ക്ക് സമയം നീട്ടിനൽകിയത്. 3. അപകടത്തിൽ സാരമായി പരിക്കേൽക്കാതിരുന്ന അബ്ദുൾ റഹ്മാനിൽനിന്ന് ആദ്യ ദിവസങ്ങളിൽതന്നെ വിവരം ശേഖരിക്കാൻ പോലീസിന് സാധിക്കാതെ പോയത് എന്തുകൊണ്ട്. ഒരാഴ്ചയോളം കഴിഞ്ഞാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്. 4. കാർ ഓടിച്ചിരുന്ന റഹ്മാൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവോ എന്നറിയാനുള്ള പരിശോധന എന്തുകൊണ്ട് നടത്തിയില്ല. 5. അപകടത്തിനിരയായ കാറിനെ പിന്തുടരുകയും അപകട വിവരം ഹോട്ടലുടമയെ വിളിച്ചറിയിക്കുകയും ചെയ്ത ഔഡി കാറിലെ ഡ്രൈവർ സൈജുവിനെ ഒരുതവണ ചോദ്യം ചെയ്ത് പോലീസ് വിട്ടയയ്ക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചവർക്ക് മുന്നറിയിപ്പ് നൽകാനാണ് പിന്തുടർന്നതെന്ന ഇയാളുടെ മറുപടി പോലീസ് വിശ്വസിച്ചതെങ്ങനെ. 6. അപകടത്തിൽപ്പെട്ട കാർ പിന്തുടർന്ന സൈജു അപകട ശേഷം ഹോട്ടലുടമയെ കൂടാതെ ഹോട്ടലിലെ ജീവനക്കാരെയും വിളിച്ചിട്ടുണ്ട്. എന്തിനാണ് ഹോട്ടലിലെ ജീവനക്കാരെ അർധരാത്രി ഇയാൾ ഫോൺ വിളിച്ചതെന്ന് പോലീസ് അന്വേഷിച്ചതേയില്ല. ആദ്യവട്ടം ഹോട്ടലിൽ എത്തി ജീവനക്കാരെ ചോദ്യം ചെയ്ത് പോലീസ് ചടങ്ങ് തീർത്തു. 7. ഹോട്ടലിൽ എന്ത് സംഭവിച്ചെന്നറിയണമെങ്കിൽ ഒട്ടേറെ മാർഗങ്ങളുണ്ട്. ഇവിടത്തെ രജിസ്റ്റർ പരിശോധിച്ച് ഇവിടെ വന്നവരെ കണ്ടെത്തി മൊഴിയെടുക്കാം. എന്തുകൊണ്ടാണ് ഇത്തരത്തിൽ രേഖകൾ പോലീസ് പിടിച്ചെടുക്കാത്തത്. ഹോട്ടലിലുണ്ടായിരുന്ന ആരുടേയും മൊഴിയെടുത്തില്ല. 8. അപകടം നടക്കുന്നതിന് ഒരാഴ്ച മുമ്പ് പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിൽ ഹോട്ടലിൽ റേവ് പാർട്ടി നടന്നെന്ന വിവരമുണ്ട്. സിനിമാ താരങ്ങളും പ്രമുഖരും പങ്കെടുത്തെന്നാണ് വിവരം. ഹോട്ടലിൽ നടന്ന മുൻ പാർട്ടികളെക്കുറിച്ച് പോലീസ് എന്താണ് അന്വേഷണം നടത്താത്തത്. 9. ഫോർട്ട്കൊച്ചി പോലീസ് സ്റ്റേഷനു നേരെ മുന്നിലാണ് ഹോട്ടൽ. ഇവിടെ രാത്രി ഏറെ വൈകി മദ്യം വിളമ്പുന്നത് എക്സൈസ് കണ്ടെത്തി. തൊട്ടടുത്തുള്ള പോലീസ് ഇതറിയാതെപോയത് എന്തുകൊണ്ട്. ഹോട്ടലിൽ അരങ്ങേറുന്ന നിയമപരമല്ലാത്ത സംഭവങ്ങൾ പോലീസ് കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവോ. Content Highlights:palarivattom accident mystery continues


from mathrubhumi.latestnews.rssfeed https://ift.tt/3wWjvOZ
via IFTTT