Breaking

Sunday, November 14, 2021

കോൺഗ്രസ്: അച്ചടക്കത്തിന്റെ വാളോങ്ങി സുധാകരൻ, ഏകപക്ഷീയ നടപടികളെ നേരിടുമെന്ന് ഗ്രൂപ്പുകൾ

തിരുവനന്തപുരം: പുനഃസംഘടനയുടെ പേരിൽ അഭിപ്രായഭിന്നത രൂക്ഷമാകുന്ന കോൺഗ്രസിൽ എതിർശബ്ദങ്ങളെ അടക്കിനിർത്താൻ കെ.പി.സി.സി. നേതൃത്വം അച്ചടക്കനടപടിയുടെ വാളെടുത്തു. മുൻ കെ.പി.സി.സി. സെക്രട്ടറിയും തിരുവനന്തപുരം ജില്ലയിലെ പാർട്ടിസമരങ്ങളിലെ മുൻനിരക്കാരനുമായ എം.എ. ലത്തീഫിനെ സസ്പെൻഡ്‌ ചെയ്തതാണ് അവസാനസംഭവം. നേരത്തെ കെ.പി.സി.സി.യുടെ പ്രവാസിസംഘടനയായ ഇൻകാസിന്റെ യു.എ.ഇ.യിലെ പ്രമുഖനേതാവ് പുന്നക്കൻ മുഹമ്മദലിയെയും സസ്പെൻഡ്‌ ചെയ്തിരുന്നു. രണ്ടുപേരും എ. വിഭാഗക്കാരും ഉമ്മൻചാണ്ടിയോട് അടുപ്പം പുലർത്തുന്നവരുമാണ്. ഭാരവാഹി നിയമനമുണ്ടായപ്പോൾ പരസ്യ പ്രതികരണത്തിന് ആഹ്വാനം ചെയ്തു, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ മുതലപ്പൊഴി സന്ദർശനം തടയാൻ ശ്രമിച്ചു തുടങ്ങിയവയാണ് ലത്തീഫിനെതിരേയുള്ള കുറ്റങ്ങൾ. നേതാക്കൾക്കെതിരേ അസഭ്യവർഷം എന്നിങ്ങനെയുള്ള കാരണങ്ങളാണ് പുന്നക്കാരനെതിരേയുള്ള കുറ്റങ്ങൾ. നടപടി ഉമ്മൻചാണ്ടിയോടും രമേശ് ചെന്നിത്തലയോടും അടുത്തുനിൽക്കുന്നവർക്കുള്ള മുന്നറിയിപ്പായാണ് എ, ഐ നേതൃത്വം കാണുന്നത്. ഡി.സി.സി. പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ പരസ്യമായി എതിർത്ത കെ. ശിവദാസൻനായരെ സസ്പെൻഡ്‌ ചെയ്തിരുന്നു. പിന്നീട് ഇത് പിൻവലിച്ചെങ്കിലും എ ഗ്രൂപ്പിനെ ലക്ഷ്യംവെച്ചുള്ള നീക്കമായാണ് നേതാക്കൾ ഇതിനെ കാണുന്നത്. അച്ചടക്കനടപടികൾ ഏകപക്ഷീയമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മുൻ കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനെ മോശമായ രീതിയിൽ സാമൂഹികമാധ്യമത്തിൽ അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് നേതാവും സുധാകരന്റെ അനുയായിയുമായ റിജിൽ മാക്കുറ്റിക്കെതിരേ ഒരു നടപടിയുമുണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരിപ്പ് നക്കാൻ അവസരം കിട്ടിയാൽ അത് ചെയ്യുമെന്ന് പരസ്യമായി പ്രഖ്യാപിച്ച എ.വി. ഗോപിനാഥിനെതിരേയും നടപടിയുണ്ടായില്ല. മാത്രമല്ല അദേഹത്തെ ഭാരവാഹിയാക്കാൻ ശ്രമം നടത്തുകയും ചെയ്തു. പാർട്ടിനേതാക്കളെ അധിക്ഷേപിക്കുന്ന കെ.എസ്. ബ്രിഗേഡ് തന്നോട് ആഭിമുഖ്യമുള്ളവരുടെ കൂട്ടായ്മയാണെന്ന് സാക്ഷ്യപ്പെടുത്തിയ സുധാകരൻ അച്ചടക്കലംഘനത്തിന് കുടപിടിക്കുകയാണെന്നും ഗ്രൂപ്പ് നേതൃത്വം കുറ്റപ്പെടുത്തുന്നു. അച്ചടക്കനടപടിക്കെതിരേ ഉടൻ പരസ്യപ്രതികരണത്തിന് ഇറങ്ങേണ്ടെന്നാണ് എ ഗ്രൂപ്പിന്റെ തീരുമാനം. പ്രകോപനം തുടർന്നാൽ നടപടി വകവെക്കാതെ മുതിർന്ന നേതാക്കൾതന്നെ അച്ചടക്കം ലംഘിച്ച് രംഗത്തുവരാനാണ് നേതൃത്വത്തിലെ ധാരണ.


from mathrubhumi.latestnews.rssfeed https://ift.tt/3c743WM
via IFTTT