Breaking

Monday, November 15, 2021

ആറ്റില്‍ ചാടിയ യുവതി മരച്ചില്ലയില്‍ പിടിച്ചുകിടന്നത് ഒന്നരമണിക്കൂര്‍; സാഹസികമായി രക്ഷപ്പെടുത്തി

ഓയൂർ: ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യക്കു ശ്രമിച്ച യുവതി മരച്ചില്ലയിൽ പിടിച്ചുകിടന്നത് ഒന്നരമണിക്കൂറോളം. നിലവിളികേട്ടെത്തിയ പ്രദേശവാസികളായ യുവാക്കൾ യുവതിയെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. കാളവയൽ സ്വദേശിനിയായ 23-കാരിയാണ് വൈകീട്ട് ആറുമണിയോടെ ഇത്തിക്കരയാറ്റിൽ വെളിനല്ലൂർ ശ്രീരാമക്ഷേത്രത്തിനു താഴെ ഈഴത്തറ കടവിൽ ആറ്റിലേക്ക് ചാടിയത്. കുത്തൊഴുക്കിൽപ്പെട്ട ഇവർ രണ്ടുപ്രാവശ്യം വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയശേഷം ആറ്റിലേക്ക് ചാഞ്ഞുനിന്ന തേരകമരത്തിന്റെ കൊമ്പിൽ പിടിത്തമിട്ടു. മരക്കൊമ്പിൽ തൂങ്ങിക്കിടന്ന ഇവരുടെ നിർത്താതെയുള്ള കരച്ചിൽ ശബ്ദം പരിസരവാസിയായ മനേഷിന്റെ ശ്രദ്ധയിൽപ്പെട്ടു. വന്യജീവിയുടെ കരച്ചിലാണെന്നു ശങ്കിച്ച് ആളുകൾ ആറ്റുതീരത്തേക്ക് പോയില്ല. ഏഴര കഴിഞ്ഞിട്ടും കരച്ചിൽ നിലയ്ക്കാത്തതിനെ തുടർന്ന് മനേഷ് മൊബൈൽ ഫോണിൽ പരിസരവാസികളും സുഹൃത്തുക്കളുമായ ചന്ദ്രബോസ്, രാജേഷ്, വിഷ്ണു എന്നിവരെ വിവരമറിയിച്ചു. നാലുപേരുംചേർന്ന് ടോർച്ച് വെട്ടത്തിൽ ശബ്ദംകേട്ടഭാഗത്തു നടത്തിയ തിരച്ചിലിലാണ് മരച്ചില്ലയിൽ തൂങ്ങിക്കിടന്ന യുവതിയെ കണ്ടത്. കുത്തിയൊഴുകുന്ന പുഴയിലിറങ്ങാൻ ആരും ആദ്യം തയ്യാറായില്ല. രാജേഷ് ഉടുത്തിരുന്ന കൈലിമുണ്ട് അഴിച്ചെടുത്ത് കുടുക്കുണ്ടാക്കുകയും ചന്ദ്രബോസ് ആറ്റിലിറങ്ങി യുവതിയെ കൈലിയുടെ കുടുക്കിൽ മുറുക്കിക്കെട്ടുകയും ചെയ്തു. തുടർന്ന് നാലുപേരുംകൂടി വലിച്ച് കരയ്ക്കുകയറ്റുകയായിരുന്നു. വിവരമറിഞ്ഞ് പൂയപ്പള്ളി എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും യുവതിയെ കരയ്ക്കെത്തിച്ചിരുന്നു. മരച്ചില്ലയിൽ തൂങ്ങിക്കിടന്ന യുവതിയുടെ കൈകാലുകൾ തണുത്തുമരവിച്ചനിലയിലായിരുന്നു. അല്പസമയത്തിനുള്ളിൽ പൂർവസ്ഥിതിയിലായ യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.


from mathrubhumi.latestnews.rssfeed https://ift.tt/2YQWW1O
via IFTTT