Breaking

Sunday, November 21, 2021

രാവിലെ പത്രവിതരണം, കേളേജ് വിട്ടാല്‍ ലൈബ്രേറിയന്‍ ഒപ്പം ട്യൂഷനും; ഇത് മേഘയുടെ ജീവിതപോരാട്ടം

അമ്പലപ്പുഴ: തോൾസഞ്ചിയിൽ മാതൃഭൂമി പത്രവുമായി പുലർച്ചേ അഞ്ചരയ്ക്കു മേഘ വീട്ടിൽനിന്നിറങ്ങും. ഇടവേളയില്ലാത്ത ഒരുദിവസത്തിന്റെ തുടക്കം. ഒന്നരമണിക്കൂർ നീളുന്ന പത്രവിതരണത്തിനുശേഷം മടങ്ങിയെത്തിയാൽ കായികപരിശീലനം. ഒൻപതരയ്ക്കു ക്ലാസ് തുടങ്ങുംമുൻപേ കോളേജിലെത്തണം. വൈകുന്നേരം രണ്ടുമണിക്കൂർ പുന്തല യുവവേദി വായനശാലയിൽ ലൈബ്രേറിയന്റെ ചുമതല. തുടർന്ന് വീട്ടിൽ കുട്ടികൾക്കു ട്യൂഷനെടുപ്പ്. അതുകഴിഞ്ഞ് അമ്മയെ സഹായിക്കലും പഠനവും. ആലപ്പുഴ എസ്.ഡി. കോളേജിലെ മൂന്നാംവർഷ ജന്തുശാസ്ത്ര ബിരുദവിദ്യാർഥിനിയായ മേഘ ജീവിക്കാൻ ഒരുനിമിഷംപോലും പാഴാക്കാതെ പോരാടുകയാണ്. പുറക്കാട് എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ്ടുവിനു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് കോളേജിലെത്തിയത്. പാഠ്യേതരപ്രവർത്തനങ്ങളിലും മുന്നിലാണ്. എൻ.സി.സി. യൂണിറ്റിൽ അംഗമായ മേഘ, ബി സർട്ടിഫിക്കറ്റുനേടി എ സർട്ടിഫിക്കറ്റിനായുള്ള പരിശ്രമത്തിലാണ്. ക്രിക്കറ്റ് ടീമിലും കബഡിടീമിലും അംഗമാണ്. സ്കൂൾതലം മുതൽ അത്ലറ്റിക്സിലും സമ്മാനം നേടിയിട്ടുണ്ട്. അമ്പലപ്പുഴ പുറക്കാട് പുത്തൻനടയിൽ ദേശീയപാതയോരത്തെ ഒരു കടമുറിയാണ് ഇല്ലത്തുപുരയിടം എന്ന പേരുള്ള വീട്. മേഘ, അച്ഛൻ, അമ്മ, സഹോദരൻ, അപ്പൂപ്പൻ, അമ്മൂമ്മ എന്നിങ്ങനെ ആറുപേരാണിവിടെ കഴിയുന്നത്. ഇവിടെത്തന്നെയാണു കുട്ടികൾക്കു ട്യൂഷനെടുക്കുന്നതും. അച്ഛൻ പ്രസാദിന് പെയിന്റിങ് ജോലിയാണ്. അമ്മ ലിഷ ചെമ്മീൻ പൊളിക്കാനും തൊഴിലുറപ്പിനും പോകും. പുന്തലയിലെ പഴയ വാട്ടർടാങ്കിനുസമീപം അപ്പൂപ്പൻ മണിയനും അമ്മൂമ്മ രാധമ്മയും ചായക്കട നടത്തിവന്ന മുറിയിലാണ് ഇവരുടെ താമസം. ആകെയുള്ളത് മൂന്നുസെന്റ് സ്ഥലം. ദേശീയപാത വീതിക്കൂട്ടുമ്പോൾ ഇതിൽ ഒരുസെന്റു പോകും. താമസിക്കുന്ന കടമുറിയും പൊളിക്കണം. സൈന്യത്തിൽ നഴ്സാകണമെന്നാണ് മേഘയുടെ ആഗ്രഹം. മിലിറ്ററി പോലീസ് പരീക്ഷയ്ക്കും അപേക്ഷിച്ചിട്ടുണ്ട്. സഹോദരൻ മേഘേഷ് പത്താം ക്ലാസിൽ 94 ശതമാനം മാർക്കുനേടി. ഇപ്പോൾ പുറക്കാട് എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3oPBsv0
via IFTTT