Breaking

Monday, November 15, 2021

എൻജിനിയറിങ്‌: മൂന്നാം അലോട്ട്‌മെന്റിലേക്ക് കടന്നിട്ടും പല കോഴ്‌സിനും സ്വാശ്രയ കോളേജുകളിൽ ആളില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് എൻജിനിയറിങ്‌ പ്രവേശനം മൂന്നാം അലോട്ട്‌മെന്റിലേക്ക് കടന്നപ്പോഴും പല സ്വകാര്യ സ്വാശ്രയ എൻജിനിയറിങ്‌ കോളേജുകളിലും പ്രധാന കോഴ്‌സുകൾക്കുപോലും ചേരാൻ ആളില്ല. പതിവുപോലെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിനുതന്നെയാണ് പ്രിയം. എൻജിനിയറിങ്‌, ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകളിലേക്കുളള മൂന്നാം അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചവർ തിങ്കളാഴ്ച നാലിനുമുമ്പാണ് പ്രവേശനം നേടേണ്ടത്.മൂന്നാം അലോട്ട്‌മെന്റിൽ സി.ഇ.ടി.യിൽ ജനറൽ മെരിറ്റിൽ 481 ആണ് കംപ്യൂട്ടർ സയൻസിൽ പ്രവേശനം ലഭിച്ച അവസാന റാങ്ക്. തൃശ്ശൂർ എൻജിനിയറിങ്‌ കോളേജിൽ 784-ാം റാങ്കിനും കൊല്ലം ടി.കെ.എമ്മിൽ 1269-ാം റാങ്കിനും സർക്കാർ മെരിറ്റിൽ പ്രവേശനം ലഭിച്ചു. അതേസമയം, മൂന്ന് സ്വകാര്യ സ്വാശ്രയ കോളേജിൽ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിന് ആരും പ്രവേശനം നേടിയില്ല. കേരളത്തിലുള്ള കേന്ദ്രസ്ഥാപനങ്ങളായ കോഴിക്കോട് എൻ.ഐ.ടി ., പാലക്കാട് ഐ.ഐ.ടി. എന്നിവിടങ്ങളിലും ദേശീയ പ്രവേശനപരീക്ഷയിലെ മുൻനിര റാങ്കുകാർ കംപ്യൂട്ടർ സയൻസുതന്നെയാണ് തിരഞ്ഞെടുത്തത്. കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ സ്ഥിതിയും മറിച്ചല്ല. സംസ്ഥാനത്തെ മിക്ക എൻജിനിയറിങ്‌ കോളേജുകളിലും ഉയർന്ന റാങ്കുകാർ തിരഞ്ഞെടുത്ത മറ്റൊരു പ്രധാന വിഷയം സിവിൽ എൻജിനിയറിങ്ങായിരുന്നു. സ്റ്റേറ്റ് മെരിറ്റിൽ 8942 റാങ്കുവരെയുളളവർക്ക് ഈ ഘട്ടത്തിൽ സർക്കാർ കോളേജിൽ പ്രവേശനം ലഭിച്ചു. അതേസമയം, 20 സ്വകാര്യ സ്വാശ്രയ എൻജിനിയറിങ്‌ കോളേജുകളിൽ സിവിലിന് ആരുമെത്തിയില്ല. ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ ഇരുപതോളം സ്വകാര്യ സ്വാശ്രയ കോളേജുകളിൽ മെരിറ്റ് സീറ്റിൽ പ്രവേശനത്തിനുപോലും ആരുമില്ല. സർക്കാർ, സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജ് എന്നിവിടങ്ങളിൽ മുൻനിര റാങ്കുകാർ ഈ ബ്രാഞ്ചിന് ഏറെ താത്പര്യം കാട്ടിയിട്ടുണ്ട്. മൂന്നു കോളേജുകളിൽ മാത്രമുള്ള ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷന് ഒരുകോളേജിൽ ആരും പ്രവേശനത്തിനെത്തിയില്ല. മെക്കാനിക്കൽ എൻജിനിയറിങ്ങിലും ഇരുപത്തിയഞ്ചോളം സ്വകാര്യ സ്വാശ്രയ കോളേജുകളിൽ പ്രവേശനത്തിന് ആളില്ല. ഒരുകോളേജിൽ മാത്രമുള്ള ചില എൻജിനിയറിങ്‌ കോഴ്‌സിനും മൂന്നാംഘട്ട അലോട്ട്‌മെന്റിലും ആരും പ്രവേശനത്തിനെത്തിയില്ല.


from mathrubhumi.latestnews.rssfeed https://ift.tt/3DkLsTg
via IFTTT