മൂന്നാർ: ജാതിയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കി ദേവികുളത്തെ സി.പി.എം. സ്ഥാനാർഥി എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മുൻ എം.എൽ.എ. എസ്.രാജേന്ദ്രനെതിരെ പാർട്ടി അന്വേഷണം. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ സി.വി.വർഗീസ്, വി.എൻ.മോഹനൻ എന്നിവരെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്.രാജേന്ദ്രൻ കാലുവാരിയതിനാലാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രാജയ്ക്ക് പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാത്തതെന്നാണ് പ്രവർത്തകരുടെ പരാതി. എതിർസ്ഥാനാർഥിക്ക് പ്രചാരണതന്ത്രങ്ങൾ രഹസ്യമായി പറഞ്ഞുകൊടുത്തെന്ന ആരോപണവും അന്ന് എം.എൽ.എ.യായിരുന്ന രാജേന്ദ്രനെതിരെ ഉയരുന്നുണ്ട്. തോട്ടം മേഖലയിൽ ജാതി അടിസ്ഥാനത്തിൽ വേർതിരിവുണ്ടാക്കി വോട്ട് മറിക്കാൻ ശ്രമിച്ചെന്നതാണ് എസ്.രാജേന്ദ്രൻ നേരിടുന്ന പ്രധാന ആരോപണം. ഇക്കുറി താൻ ജയിച്ചാൽ മന്ത്രിയാകുമെന്ന് പ്രചാരണം നടത്തി വീണ്ടും സ്ഥാനാർഥിയാകാൻ നീക്കം നടത്തിയതായും പരാതിയുണ്ട്. മൂന്ന് തവണ എം.എൽ.എ.യായിരുന്ന രാജേന്ദ്രൻ ഇത്തവണ സീറ്റ് കിട്ടാഞ്ഞതോടെ തിരഞ്ഞെടുപ്പുവേദികളിൽ അത്ര സജീവമായിരുന്നില്ലെന്നും പരാതിയുണ്ട്.രാജേന്ദ്രന്റെ സന്തതസഹചാരി ‘തങ്ങൾ തിരഞ്ഞെടുപ്പിൽ നിശ്ശബ്ദ കൊലയാളികളാണ്’ എന്ന് പറഞ്ഞുനടന്നെന്ന വിവരവും പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. രാജേന്ദ്രന് സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ സഹോദരൻ എ.ഐ.ഡി.എം.കെ. സ്ഥാനാർഥിയാകാൻ ശ്രമിക്കുകയും ചെയ്തു.2016 വരെയുള്ള മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് വൻതോതിൽ വോട്ട് ലഭിച്ച രാജേന്ദ്രന്റെ ജന്മസ്ഥലമായ പെരിയവര പുതുക്കാട്, സ്വാധീനമേഖലകളായ ലക്ഷ്മി എസ്റ്റേറ്റ്, വിരിപാറ എന്നിവിടങ്ങളിൽ ഇത്തവണ വോട്ട് കുറഞ്ഞു. ഇവിടങ്ങളിൽ മുൻ തിരഞ്ഞെടുപ്പുകളേക്കാൾ പകുതി വോട്ട് മാത്രമേ രാജയ്ക്ക് ലഭിച്ചുള്ളൂ.
from mathrubhumi.latestnews.rssfeed https://ift.tt/3eVS5RI
via
IFTTT