Breaking

Monday, July 26, 2021

ഐ.എൻ.എലിന്റെ ഇടതുപക്ഷഭാവി: സി.പി.എം. നിലപാട് നിർണായകം

തിരുവനന്തപുരം: പരസ്പരം പോരടിച്ചുതുടങ്ങിയപ്പോൾ ഐ.എൻ.എലിലെ ഇരുവിഭാഗം നേതാക്കളെയും എ.കെ.ജി. സെന്ററിൽ വിളിച്ചുവരുത്തി സി.പി.എം. ‘ശാസിച്ച’താണ്. വിഴുപ്പലക്കൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളുടെ പേരിലാണെങ്കിലും മുന്നണിക്ക് പൊറുപ്പിക്കാനാകില്ലെന്നായിരുന്നു ശാസന. പക്ഷേ, തല്ല് തെരുവിലാക്കി പരസ്പരം പഴിചാരി പിളർന്നിരിക്കുകയാണ് ഐ.എൻ.എൽ. ഇനി ഇടതുമുന്നണിയിൽ ഏതു വിഭാഗത്തിനാണ് ഇടംകിട്ടുകയെന്നതും രണ്ടു വിഭാഗത്തെയും കൂടെനിർത്തുമോയെന്നതും ചോദ്യമാണ്. ഇതിൽ സി.പി.എമ്മിന്റെ നിലപാട് നിർണായകമാകും. ഐ.എൻ.എൽ. ദേശീയ നേതൃത്വം, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിഭാഗത്തിനൊപ്പമാണെന്നാണ് സൂചന. മന്ത്രി അഹമ്മദ് ദേവർകോവിലും ഈ വിഭാഗത്തിലാണ്. അതിനാൽ, ഔദ്യോഗിക വിഭാഗമായി കാസിമിനെയും കൂട്ടരെയും കണ്ട് മുന്നണിയിൽ നിലനിർത്താൻ എൽ.ഡി.എഫിന് എളുപ്പമാണ്. അഹമ്മദ് ദേവർകോവിലിന്റെ മന്ത്രിസ്ഥാനത്തിനും പരിക്കുണ്ടാകില്ല. ദേശീയനേതൃത്വം കാസിമിനെ പിന്തുണച്ചാൽ സംസ്ഥാന പ്രസിഡന്റ് പി.വി. അബ്ദുൾ വഹാബിന് പുതിയ പാർട്ടിയുണ്ടാക്കേണ്ടിവരും. അല്ലെങ്കിൽ, ദേശീയ നേതൃത്വത്തെ കൂടെനിർത്തി യഥാർഥ ഐ.എൻ.എൽ. തങ്ങളാണെന്ന് എൽ.ഡി.എഫിനെക്കൂടി ബോധ്യപ്പെടുത്തേണ്ടിവരും. കൂടെനിർത്തിയാലും രണ്ടുവിഭാഗത്തെയും ഘടകകക്ഷിയാക്കുമോയെന്നതിൽ സംശയമുണ്ട്. ഇടതുമുന്നണിയിൽ മുസ്‌ലിം വിഭാഗത്തിന്റെ പ്രാതിനിധ്യമാണ് ഐ.എൻ.എലിലൂടെ ഉറപ്പിക്കുന്നത്. രണ്ടരപ്പതിറ്റാണ്ട് ഇടതുപക്ഷത്തിനൊപ്പം നിന്ന ഐ.എൻ.എൽ., 2018 ഡിസംബറിലാണ് ഘടകകക്ഷിയാകുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആദ്യമായി ഒരു എം.എൽ.എ.യെ ലഭിച്ചു. അദ്ദേഹത്തിന് മന്ത്രിപദവിയും മുന്നണി നൽകി. പി.എസ്.സി. അംഗത്തെ നിയമിക്കാൻ 40 ലക്ഷം കോഴവാങ്ങിയെന്ന ആരോപണമാണ് ഐ.എൻ.എലിനുള്ളിൽ ആദ്യം ഉയർന്നത്. കാസിം ഇരിക്കൂറിനെതിരേ അബ്ദുൾ വഹാബിനൊപ്പമുള്ളവരാണ് ഇതുയർത്തിയത്. തുടർന്ന് സി.പി.എം. ഇടപെട്ടു. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലെ നിയമനം, ബോർഡ്-കോർപ്പറേഷൻ പദവികൾ ‘ഓഫർ’ നൽകി പണംവാങ്ങുന്നു.. അങ്ങനെ വരാനിരിക്കുന്ന ആരോപണത്തിന്റെ സാംപിൾ വഹാബ് ഇപ്പോൾത്തന്നെ തുറന്നുവിട്ടിട്ടുണ്ട്. ഇതെല്ലാം മുന്നണിക്കു പ്രശ്നമുണ്ടാക്കുന്നതാണ്. പിളർപ്പിനുശേഷം സർക്കാരിനെ പുകഴ്ത്താനും മറുവിഭാഗം സർക്കാരിനും മുന്നണിക്കും ദോഷംവരുത്തുന്നവരാണെന്നു സ്ഥാപിക്കാനും ഇരുകൂട്ടരും നടത്തിയ ശ്രമം മുന്നണിയിലെ സീറ്റ് ഉറപ്പിക്കാനാണ്. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാർ നിലപാടിനോട് നേരത്തേ വിയോജിപ്പുണ്ടായിരുന്ന ഐ.എൻ.എൽ., ഇപ്പോൾ സർക്കാരാണ് ശരിയെന്നു പ്രഖ്യാപിച്ചതും ഇതുകൊണ്ടാണ്.


from mathrubhumi.latestnews.rssfeed https://ift.tt/3eQk0m3
via IFTTT