ഗ്യാപ്പ് റോഡിലെ മലയിടിച്ചിലിൽ കാണാതായ തമിഴരശൻ, സംഭവദിവസം രാവിലെ മണ്ണുമാന്തിയന്ത്രത്തിന് മുകളിൽനിന്ന് അവസാനമായി എടുത്ത ഫോട്ടോ മൂന്നാർ: പൊന്നുമോൻ പുതഞ്ഞുപോയ മൺകൂനയിൽനിന്ന് ഒരുപിടി വാരിയെടുത്ത് ആ അച്ഛനുമമ്മയും കണ്ണീരോടെ തിരികെപ്പോയി. ലാക്കാട് ഗ്യാപ്പ് റോഡിലെ മലയിടിച്ചിലിൽ കാണാതായ തമിഴ്നാട് കൃഷ്ണഗിരി ചെന്നാനൂർ സ്വദേശി തമിഴരശന്റെ (18) അച്ഛനമ്മമാരായ കുമാരവേൽ-വനിതാമണി എന്നിവരാണ് മകനെ കണ്ടെത്താനാകാതെ മടങ്ങിയത്. ജില്ലാ ഭരണകൂടം തിരച്ചിൽ അവസാനിപ്പിച്ചതിനെത്തുടർന്നാണ് ഒരുപിടി മണ്ണുമായി ബുധനാഴ്ച വൈകീട്ട് നാട്ടിലേക്ക് മടങ്ങിയത്. ഗ്യാപ്പ് റോഡിൽ അപകടമുണ്ടായ എട്ടാംതീയതി തന്നെ മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർ തമിഴരശന്റെ അച്ഛനമ്മമാർ ലാക്കാട് എത്തിയിരുന്നു. പെരിയകനാലിലെ സുരത്തിന്റെ വീട്ടിലാണ് ഇരുവരും തങ്ങിയത്. തമിഴ്നാട് കൃഷ്ണഗിരി സ്വദേശികളായ ഇരുവരും എല്ലാ ദിവസവും രാവിലെ ഗ്യാപ്പിലെത്തി ദുരന്തനിവാരണ സേനയുടെ തിരച്ചിൽ നോക്കിനിൽക്കുമായിരുന്നു. തിരച്ചിലിന്റെ നാലാംദിവസം വസ്ത്രങ്ങൾ മണ്ണിനടിയിൽനിന്ന് കണ്ടെത്തിയിരുന്നു. തിരച്ചിൽ ദുഷ്കരമായതോടെയാണ് ബുധനാഴ്ച ഇത് അവസാനിപ്പിക്കുന്ന കാര്യം പോലീസും ദേശീയപാതാ അധികൃതരും അച്ഛനമ്മമാരെ അറിയിച്ചത്. ഇതോടെയാണ് ദുരന്തസ്ഥലത്തുനിന്ന് ഒരുപിടി മണ്ണ് വാരിയെടുത്തത്. ഇതുവെച്ച് അന്ത്യകർമങ്ങൾ നടത്തും. തമിഴരശൻ അപകടമുണ്ടായ സ്ഥലത്തുനിന്ന് അവസാനമായെടുത്ത ഫോട്ടോയും ഇവർ കൊണ്ടുപോയി. ബിരുദ വിദ്യാർഥിനിയായ ഐശ്വര്യയാണ് തമിഴരശന്റെ സഹോദരി. Content Highlights: youth killed
from mathrubhumi.latestnews.rssfeed https://ift.tt/35NiZVQ
via
IFTTT