വാഷിങ്ടൺ: ചൈനയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനികൾ പ്രവർത്തനം മതിയാക്കാൻ ഉത്തരവിട്ടതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ ചൈന വീണ്ടും നികുതി ചുമത്തിയതിനെ തുടർന്നാണ് ട്രംപിന്റെ നിലപാട്. അതേസമയം സ്വകാര്യ കമ്പനികളോട് ഒരു രാജ്യത്തുനിന്ന് പ്രവർത്തനം മതിയാക്കാനുള്ള ഉത്തരവിടാൻ അമേരിക്കൻ പ്രസിഡന്റിന് അധികാരമുണ്ടോയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല. അമേരിക്ക- ചൈന വ്യാപാര യുദ്ധം വീണ്ടും മൂർഛിക്കാൻ ട്രംപിന്റെ നീക്കം കാരണമാകും. അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ ചൈന അതിഭീമമായ നികുതി ചുമത്തുന്നുവെന്നാരോപിച്ച് ചൈനീസ് ഉത്പന്നങ്ങൾക്ക് മേൽ ട്രംപ് കൂടുതൽ നികുതി ചുമത്തിയിരുന്നു. ഇതിന് പിന്നാലെ ചൈന വീണ്ടും നികുതി ഉയർത്തി. ഇരുരാജ്യങ്ങളും പരസ്പരം നികുതി ചുമത്തി പോർ വിളി തുടരുന്നതിനിടെ ദിവസങ്ങൾക്ക് മുമ്പ് ചൈന ചില അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ 10 ശതമാനം നികുതി കൂട്ടി. ഇതിന് മറുപടിയെന്നോണം ചൈനീസ് ഉത്പന്നങ്ങൾക്ക് മേൽ ട്രംപ് അഞ്ച് ശതമാനം നികുതി ചുമത്തിയിരുന്നു. ഇതിന്റെ തുടർ നടപടിയെന്നോണമാണ് അമേരിക്കൻ കമ്പനികളോട് ചൈനയിലെ കച്ചവടം നിർത്താൻ ട്രംപ് നിർദ്ദേശിച്ചത്. ചൈനയ്ക്ക് പകരം മറ്റ് രാജ്യങ്ങളെ തിരഞ്ഞെടുക്കാനാണ് ട്രംപ് അമേരിക്കൻ കമ്പനികളോട് നിർദ്ദേശിച്ചിരിക്കുന്നത്. അമേരിക്ക- ചൈന വ്യാപാര യുദ്ധം ഇരുരാജ്യങ്ങളെയും മാത്രമല്ല ആഗോള സാമ്പത്തിക നിലയെ തന്നെ ബാധിച്ചിട്ടുണ്ട്. അമേരിക്കയിലെയു ചൈനയിലെയും തൊഴിൽ മേഖലയെ വ്യാപാര യുദ്ധം ബാധിച്ചതായാണ് വിവരങ്ങൾ. അതേസമയം അമേരിക്കൻ സമ്പദ്വ്യവസ്ഥ ശക്തമായ നിലയിലാണെന്നാണ് ട്രംപിന്റെ അവകാശ വാദം. Content Highlights:American companies are hereby ordered to immediately start looking for an alternative to China," he tweeted earlier on Friday
from mathrubhumi.latestnews.rssfeed https://ift.tt/2Zprlyr
via
IFTTT