Breaking

Friday, August 23, 2019

30 വര്‍ഷം മൂന്നു സര്‍ക്കാര്‍ വകുപ്പില്‍ ഒരേ സമയം ജോലി, 'കുമ്പിടി' ഉദ്യോഗസ്ഥന്‍ പിടിയില്‍

പാട്ന; സർക്കാർ ജോലി നേടുക എന്നത് ഏതൊരു സാധാരണക്കാരനായ പൗരന്റെയും സ്വപ്നങ്ങളിലൊന്നാണ്. അതുവഴി ലഭിക്കാവുന്ന ജീവിത സുരക്ഷിതത്വവും വിരമിച്ച് കഴിയുമ്പോൾ ലഭിക്കുന്ന പെൻഷനുമാണ് ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഒരാൾക്ക് തന്നെ സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ഒരേസമയം ജോലി ലഭിച്ചാലോ. ഒരു ജോലി ഉപേക്ഷിച്ച് മെച്ചപ്പെട്ടത് തിരഞ്ഞെടുക്കാം. എന്നാൽ ബിഹാറിൽ ഒരാൾ ഒരേ സമയം മൂന്നു തസ്തികകളിൽ ജോലി ചെയ്തു.സുരേഷ് റാമെന്നയാളാണ് ഇങ്ങനെ ഒരേ സമയം മൂന്നു വകുപ്പിൽ ജോലിയും ശമ്പളവും ആയി ജീവിച്ചത്.കഴിഞ്ഞ 30 വർഷമായി മൂന്ന് സർക്കാർ വകുപ്പുകളിലാണ് ഒരേസമയം ജോലി ചെയ്തിരുന്നത്. 1988 ൽ പാട്ന കെട്ടിട നിർമാണ വകുപ്പിന്റെ കീഴിൽ ജൂനിയർ എഞ്ചിനീയറായാണ് സുരേഷ് റാം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഒരുവർഷത്തിന് ശേഷം ഇയാൾക്ക് സിറ്റി വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്റിൽ നിന്നും ജൂനിയർ എഞ്ചിനീയറായി നിയമിച്ചുകൊണ്ടുള്ള നിയമന കത്ത് വന്നു. പിന്നാലെ അടുത്ത നിയമന കത്തുമെത്തി. വീട്ടിലേക്ക് വരുന്ന ലക്ഷ്മിദേവിയെ ആട്ടിപ്പായിക്കേണ്ടെന്ന് കരുതി സുരേഷ് റാം മൂന്ന് നിയമന ഉത്തരവും വിനയാന്വിതനായി കൈപ്പറ്റി മൂന്നിടത്തും ജോലി തുടർന്നു. ഒടുക്കം പിടിക്കപ്പെടുമ്പോൾ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലാണ് ഇയാൾ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. കിഷൻഗഞ്ച്, ബാങ്ക, സുപോൾ എന്നിവിടങ്ങളിലുള്ള ഓഫീസുകളിലാണ് സുരേഷ് രാം ജോലി ചെയ്തിരുന്നത്. മൂന്ന് വകുപ്പുകളിൽ നിന്നുമുള്ള ശമ്പളം എല്ലാമാസവും കൃത്യമായി അക്കൗണ്ടിലെത്തുകയും ചെയ്തു എന്നതാണ് അതിശയം. എങ്ങനെയാണ് ഇയാൾ ഇത്രയും കാലം ബഹുമുഖ ജോലികൾ ചെയ്തുകൊണ്ടിരുന്നതെന്ന് വ്യക്തമല്ല. ബീബാറിലെ സർക്കാർ ജീവനക്കാരുടെ വരുമാനം, ചിലവ്, സ്വത്ത് എന്നിവ നിരീക്ഷിക്കുന്ന കോംപ്രെഹെൻസീവ് ഫിനാൻഷ്യൽ മാനേജ്മെന്റ് സിസ്റ്റ(സി.എഫ്.എം.എസ്) മാണ് സുരേഷ് റാം ഒരു കുമ്പിടിയാണെന്ന് ഒടുക്കം കണ്ടുപിടിച്ചത്. ആധാർ, പാൻ, ജനന തിയതി തുടങ്ങിയവ സി.എഫ്.എം.എസിൽ രേഖപ്പെടുത്തണം. ഇങ്ങനെ ഇവയെല്ലാം രേഖപ്പെടുത്തിയപ്പോഴാണ് സുരേഷ് റാം പിടിയിലാകുന്നത്. ഇപ്പോൾ ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത്രയും കാലം ഒരാൾക്ക് സർക്കാർ സർവീസുകളിൽ പിടിക്കപ്പെടാതെ ജോലി ചെയ്യാൻ സാധിച്ചുവെന്നത് ബീഹാറിലെ സർക്കാർ ഉദ്യോഗസ്ഥ സംവിധാനത്തിന്റെ പിഴവാണെന്നാണ് വിലയിരുത്തൽ. വാർത്തയ്ക്ക് കടപ്പാട്- ഡി.എൻ.എ Content Highlights:An FIR has been registered against Ram in Kishanganj police station


from mathrubhumi.latestnews.rssfeed https://ift.tt/30rOqld
via IFTTT