തൃശ്ശൂർ: ചമയപ്രദർശനം തുടങ്ങി, സാമ്പിൾ വെടിക്കെട്ട് കഴിഞ്ഞു; ഇനി തിങ്കളാഴ്ച തൃശ്ശൂർ പൂരം. ഇതുവരെ ഉണ്ടായിട്ടില്ലാത്തവിധം ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് പൂരത്തിന് ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ ക്ഷേത്രങ്ങളിൽനിന്നുള്ള എഴുന്നള്ളിപ്പുകൾ വടക്കുന്നാഥന്റെ മണ്ണിലേക്ക് എത്തിത്തുടങ്ങും. തിരുവമ്പാടി ഭഗവതിയുടെ പൂരവഴിയായ ബ്രഹ്മസ്വംമഠത്തിനുമുന്നിൽ പതിനൊന്നുമണിയോടെ മഠത്തിൽവരവ് പഞ്ചവാദ്യം തുടങ്ങും. ഉച്ചയ്ക്ക് രണ്ടുമണിയോടടുക്കുമ്പോൾ വടക്കുന്നാഥക്ഷേത്രത്തിൽ ഇലഞ്ഞിത്തറമേളത്തിന് ആദ്യകോൽ വീഴും. വൈകീട്ട് നാലോടെ തെക്കേഗോപുരനടയിൽ കുടമാറ്റത്തിന് അരങ്ങൊരുങ്ങും. മുഖാമുഖം നിൽക്കുന്ന തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളോടൊപ്പമാവും പുരുഷാരം. പുലർച്ചെ മാനത്ത് വർണം നിറയ്ക്കുന്ന വെടിക്കെട്ട്. ചൊവ്വാഴ്ച പകൽപ്പൂരം കഴിഞ്ഞ് ഉച്ചയ്ക്ക് 12 മണിയോടെ ദേവിമാർ ഉപചാരം ചൊല്ലുന്നതോടെ പൂരം പിരിയും. ഇലഞ്ഞിത്തറമേളത്തിന് നേരത്തേ എത്തണം : ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണ കർശനസുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളത്. ഓരോരുത്തരെയും പരിശോധിച്ചാണ് ഇലഞ്ഞിത്തറമേളം നടക്കുന്ന വടക്കുന്നാഥക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. അതിനാൽ ആസ്വാദകർ നേരത്തേ എത്തേണ്ടിവരും. ബാഗിന് പോലീസ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പ്ളാസ്റ്റിക് കുപ്പികളും കൊണ്ടുവരരുതെന്ന് നിർദേശമുണ്ട്. ബോംബ് പരിശോധനയ്ക്ക് 160 അംഗസംഘവും കേന്ദ്രസുരക്ഷാവിഭാഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. 10 ഡോഗ് സ്ക്വാഡുകളുമുണ്ടാവും. 80 സി.സി.ടി.വി. ക്യാമറകളും ബൈനോക്കുലറുകളും സ്ഥാപിച്ചുകഴിഞ്ഞു. content highlights:thrissur pooram
from mathrubhumi.latestnews.rssfeed http://bit.ly/2HhZR6Q
via
IFTTT