തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിന് പണം കണ്ടെത്താൻ ബജറ്റിൽ നിർദേശിച്ച പ്രളയസെസ് പിരിച്ചുതുടങ്ങണമെന്ന് ധനവകുപ്പ്. യൂറോപ്യൻ പര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയശേഷം തീരുമാനമെടുക്കും. തിരഞ്ഞെടുപ്പുകാരണം സെസ് പിരിവ് നീട്ടിവെച്ചിരിക്കുകയായിരുന്നു. ചരക്കുസേവന നികുതിയിൻമേൽ രണ്ടുവർഷത്തേക്ക് ഒരുശതമാനം സെസ് ഏർപ്പെടുത്താനാണ് കേന്ദ്ര ജി.എസ്.ടി കൗൺസിൽ കേരളത്തിന് അനുമതി നൽകിയത്. ഇതിലൂടെ വർഷം 600 കോടി രൂപ പ്രളയാനന്തര പുനർനിർമാണത്തിന് കണ്ടെത്തുകയാണ് ലക്ഷ്യം. സെസ് ഏർപ്പെടുത്തുന്നത് ബജറ്റിൽ പ്രഖ്യാപിച്ചപ്പോൾ പ്രതിഷേധമുയർന്നു. അത് വിലക്കയറ്റത്തിന് കാരണമാകുമെന്ന് പറഞ്ഞാണ് പ്രതിപക്ഷം എതിർത്തത്. എന്നാൽ, ആ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വാദിച്ച് സെസ് ഏർപ്പെടുത്തുന്നതുമായി സർക്കാർ മുന്നോട്ടുപോയി. ധനബില്ലിൽ ഇത് ഉൾപ്പെടുത്തി. ഏപ്രിൽമുതൽ സെസ് നിലവിൽ വരുമായിരുന്നെങ്കിലും സർക്കാർ നിശ്ചയിക്കുന്ന തീയതിമുതൽ ബാധകമാക്കിയാൽ മതിയെന്ന് പിന്നീട് തീരുമാനിച്ചു. തിരഞ്ഞെടുപ്പുകാലത്ത് സെസ് ഏർപ്പെടുത്തുന്നത് സർക്കാരിന് എതിരാകാതിരിക്കാനാണ് താത്കാലികമായി മരവിപ്പിച്ചത്. എന്നാൽ, സർക്കാർ ഇപ്പോൾ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. പ്രളയാനന്തര പുനർനിർമാണത്തിന് പ്രതീക്ഷിച്ച വിഭവസമാഹരണം നടന്നില്ല. ഈ സാഹചര്യത്തിലാണ് സെസ് ഉടൻ പിരിച്ചുതുടങ്ങണമെന്ന് ധനവകുപ്പ് നിർദേശിച്ചത്. അഞ്ചുശതമാനത്തിന് മുകളിൽ നികുതിബാധകമായവയ്കെല്ലാം സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി തിരിച്ചെത്തിയശേഷമേ ഇനി മന്ത്രിസഭായോഗമുള്ളൂ. അതിൽ സെസ് സംബന്ധിച്ച് ചർച്ചയുണ്ടാവും. മുഖ്യമന്ത്രി അംഗീകരിച്ചാൽ ജൂണിലോ ജൂലായിലോ സെസ് പിരിച്ചു തുടങ്ങാനാണ് ധനവകുപ്പിന്റെ ആലോചന. content highlights:finance ministry demands collection of flood cess
from mathrubhumi.latestnews.rssfeed http://bit.ly/2VtmJdr
via
IFTTT